തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ആവശ്യത്തില്‍ വന്ന വര്‍ധനയും പവര്‍ എക്‌സ്ചേഞ്ച് മാര്‍ക്കറ്റിലെ വൈദ്യുതി ലഭ്യതകുറവും ഉണ്ടാക്കാനിടയുള്ള പ്രതിസന്ധി പരിഹരിക്കാന്‍ പുതു മാര്‍ഗ്ഗം സ്വീകിരിച്ച് കെഎസ്ഇബി. ഹ്രസ്വകാലത്തേക്ക് ടേംഎഹെഡ് (ടാം മാര്‍ക്കറ്റ്) മാര്‍ക്കറ്റ് 500 മെഗാവാട്ടിന്റെ ഹ്രസ്വകാല കരാറിലെത്തി. പവര്‍ എക്‌സ്‌ചേഞ്ച് വഴിയാണ് വൈദ്യുതി വാങ്ങുന്നത്. ഇതും വലിയ സാമ്പത്തിക പ്രതിസന്ധിയാകും. നിരക്ക് വര്‍ദ്ധനവിലേക്കും കാര്യങ്ങള്‍ വീണ്ടുമെത്തും.

ടാം മാര്‍ക്കറ്റ് വഴി തിങ്കള്‍ മുതല്‍ വൈദ്യുതി ലഭിച്ചു തുടങ്ങി. നിലവില്‍ 10 രൂപ നിരക്കില്‍ അടുത്ത 10 ദിവസത്തേക്കാണ് വാങ്ങുന്നത്. വൈദ്യുതി ലഭ്യതയില്‍ കുറവ് വരുന്ന ദിവസമോ തലേദിവസമോ കമ്പോളങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങുന്ന രീതി പലപ്പോഴും വൈദ്യുതി കിട്ടാത്ത സാഹചര്യം ഉണ്ടാക്കിയിരുന്നു. ഇത് മറികടക്കാനാണ് ടേം എഹെഡ് മാര്‍ക്കറ്റിലൂടെ ഒന്നിച്ച് വാങ്ങാനുള്ള തീരുമാനം. ഇതോടെ വൈദ്യുതി ലഭ്യതാ പ്രതിസന്ധിയ്ക്ക് പരിഹാരമാകും. ആണവ പദ്ധതിയില്‍ മുമ്പോട്ട് പോകാനാണ് കെ എസ് ഇ ബി തീരുമാനം.

ഉയര്‍ന്ന നിരക്ക് ഉപഭോക്താക്കള്‍ക്ക് ഭാരമാകാതിരിക്കാന്‍ പീക് ടൈമിലേക്ക് മാത്രമായിരിക്കും വൈദ്യുതി വാങ്ങുക. പീക്ക് സമയത്ത് 4300 മെഗാവാട്ട് വൈദ്യുതി ആവശ്യമായിവരുന്നു. 3300 മെഗാവാട്ട് മാത്രമാണ് ലഭ്യമാകുന്നത്. ഈ കുറവ് പരിഹരിക്കാനാണ് പുതിയ കരാര്‍. ഇടുക്കി ജലവൈദ്യുത പദ്ധതിയിലെ അഞ്ചാം നമ്പര്‍ മെഷീന്‍ തകരാര്‍ പരിഹരിച്ചും മൂന്നാം നമ്പര്‍ മെഷീന്റെ വാര്‍ഷം തോറും നടത്തുന്ന അറ്റകുറ്റപ്പണികള്‍ മാറ്റിവെച്ചും ആഭ്യന്തര ഉത്പാദനം 1600 മെഗാവാട്ട് എന്നത് 1900 ആയി ഉയര്‍ത്തിയിട്ടുണ്ട്. ഇതിനൊപ്പം ആണവ നിലയവും കേരളത്തിന്റെ ഊര്‍ജ്ജ പ്രതിസന്ധിയ്ക്ക് പരിഹാരമായി അവതരിപ്പിക്കും.

ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെടുന്നതിന്റെ ഭാഗമായി സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്ന്(സെകി)അടുത്ത വര്‍ഷം മുതല്‍ യൂണിറ്റിന് 3.49 രൂപ നിരക്കില്‍ രാത്രിയിലെ ഉപയോഗത്തിനുള്‍പ്പടെ 500 മെഗാവാട്ട് വൈദ്യുതി ലഭിക്കും. ഇതിന് പുറമേ 15 വര്‍ഷത്തേക്കുള്ള 500മെഗാവാട്ടിന്റെ ടെണ്ടര്‍ നടപടികള്‍ അവസാനഘട്ടത്തിലാണ്. ഈ വൈദ്യുതി വാങ്ങല്‍ എല്ലാം കെ എസ് ഇ ബിയ്ക്ക് അധിക സാമ്പത്തിക ബാധ്യതയാകും. അതുകൊണ്ട് തന്ന നിരക്ക വര്‍ദ്ധന അനിവാര്യതയായി മാറുകയും ചെയ്യും.

വൈദ്യുത ബോര്‍ഡിന്റെ ആണവ നിലയം നിര്‍ദേശത്തെ പിണറായി സര്‍ക്കാര്‍ കണ്ണും പൂട്ടി എതിര്‍ക്കാത്തിന് കാരണവും ഈ പ്രതിസന്ധിയാണ്. ഇതേ സമീപനമാകും സി.പി.എമ്മും സ്വീകരിക്കുക. മുമ്പ് പല പദ്ധതികളേയും സി.പി.എം കണ്ണടച്ച് എതിര്‍ത്തിരുന്നു. കമ്പ്യൂട്ടറും ട്രാക്ടറും അടക്കം ആദ്യം എതിര്‍ത്ത പലതിനേയും പിന്നീട് സി.പി.എമ്മിന് ഉള്‍ക്കൊള്ളേണ്ടി വന്നു. ഇതെല്ലാം മനസ്സില്‍ വച്ച് ആണവ നിലയ ചര്‍ച്ചകളില്‍ സിപിഎമ്മും സജീവമാകും.

ആണവനിലയ ചര്‍ച്ചകളുടെ തുടക്കത്തില്‍ സി.പി.എം മൃദു സമീപനം എടുക്കുമെന്നാണു സൂചന. കേരളത്തിലെ പൊതുവികാരത്തിനൊപ്പം പാര്‍ട്ടി നില്‍ക്കുകയും ചെയ്യും. തുടക്കത്തിലേ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്നു മനസിലാക്കിയാണ് ആണവ നിലയ ചര്‍ച്ചകളുമായി കെ.എസ്.ഇ.ബി. ചെയര്‍മാന്‍ ബിജു പ്രഭാകറിന്റെ മുന്നോട്ടുള്ള പോക്ക്. മന്ത്രി കെ. കൃഷ്ണന്‍കുട്ടിയ്ക്ക് ആണവ നിലയത്തോട് പ്രത്യക്ഷത്തില്‍ അത്ര താല്‍പ്പര്യമില്ല. സി.പി.ഐ. പരസ്യമായി നിലപാട് പറഞ്ഞിട്ടില്ല. പരിസ്ഥിതിയെ കളങ്കപ്പെടുത്തുന്നതിനെ അംഗീകരിക്കില്ലെന്ന നിലപാട് സി.പി.ഐ. ഈ വിഷയത്തിലും തുടരും.