ആലപ്പുഴ: ദേശീയപാതയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന്റെ യാത്ര തടസ്സപ്പെടുത്തി സിപിഎം പ്രാദേശിക നേതാവിന്റെ കാർ യാത്ര വിവാദത്തിൽ. യാത്ര തടസ്സപ്പെടുത്തിയ ഡ്രൈവിങിനെ ചോദ്യം ചെയ്ത ബസ് ഡ്രൈവറെ നേതാവും പ്രവർത്തകരും ചേർന്നു മർദിച്ചു. തടയാൻ ശ്രമിച്ച പൊലീസുകാരനെയും കയ്യേറ്റം ചെയ്യാൻ ശ്രമം. കെ എസ് ആർ ടി സി ജീവനക്കാർ വലിയ പ്രതിഷേധത്തിലാണ്.

സിപിഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റി അംഗം പ്രശാന്ത് എസ്. കുട്ടിക്കെതിരെയാണു അമ്പലപ്പുഴ പൊലീസ് കേസെടുത്തത്. ഇന്നലെ രാത്രി പന്ത്രണ്ടോടെയാണു സംഭവം. സിപിഎം നേതാവായാൽ എന്തും ആകാമെന്നതിന് തെളിവാണ് ഈ സംഭവം. പാലക്കാട് നിന്നു തിരുവനന്തപുരത്തേക്കുള്ള സ്വിഫ്റ്റ് ബസ് ആലപ്പുഴ പറവൂരിലെത്തിയപ്പോഴാണു പ്രശ്‌നം ഉണ്ടായത്. സിപിഎം നേതാവെന്ന ഹുങ്കായിരുന്നു പ്രശാന്ത് കാട്ടിയത്.

ബസ് കടന്നുപോകാൻ അനുവദിക്കാതെ പ്രശാന്ത് കാറോടിച്ചെന്നു ബസ് ജീവനക്കാർ പറയുന്നു. വണ്ടാനം മെഡിക്കൽ കോളജിനു സമീപം വാഹനം നിർത്തിയപ്പോൾ ബസ് ഡ്രൈവർ ഇതു ചോദ്യം ചെയ്തു. തുടർന്ന് ബസ് മുന്നിൽ കയറി. പിന്തുടർന്നെത്തിയ പ്രശാന്ത് പായൽക്കുളങ്ങര വച്ച് ബസ് സിനിമാ സ്റ്റാലിൽ തടഞ്ഞു. ഡ്രൈവറെ പിടിച്ചിറക്കി മർദിക്കുകയായിരുന്നു. പ്രശാന്ത് വിളിച്ചറിയിച്ചതനുസരിച്ചെത്തിയ സിപിഎം പ്രവർത്തകരും ഡ്രൈവറെ മർദിച്ചു. വിവരമറിഞ്ഞെത്തിയ പൊലീസുകാരനെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു.

ബസ് സിപിഎം പ്രവർത്തകർ തടഞ്ഞതോടെ യാത്രക്കാരെ മറ്റു ബസുകളിൽ കയറ്റിവിട്ടു. പരുക്കേറ്റ ബസ് ഡ്രൈവർ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ദുർബല വകുപ്പുകൾ ചുമത്തിയാണു പൊലീസ് കേസെടുത്തതെന്നും കേസ് ഒത്തുതീർക്കാൻ രാഷ്ട്രീയ സമ്മർദമുണ്ടെന്നും ആരോപണമുണ്ട്. ജാമ്യമുള്ള വകുപ്പ് പ്രകാരമാണ് കേസെടുത്തത്. അതുകൊണ്ട് തന്നെ നേതാവിന് ജയിലിൽ പോകേണ്ടി വരില്ല.

ബസ് ഡ്രൈവറെ തടഞ്ഞു നിർത്തി മർദ്ദിച്ചതിന് വെറും പിഴ ഈടാക്കുന്ന വകുപ്പുകളാണ് ചുമത്തിയത്. ഇതിനെതിരെ കെ എസ് ആർ ടി സി ജീവനക്കാരിൽ പ്രതിഷേധം വ്യാപകമാണ്. കരുതി കൂട്ടിയെത്തി മർദ്ദിച്ച കേസിലാണ് ഈ ദുർബ്ബല വകുപ്പ്.