അടൂർ: സംസ്ഥാന വ്യാപകമായുള്ള വിദ്യാഭ്യാസബന്ദ് ആചരിച്ച കെഎസ് യുക്കാർക്ക് നേരെ അടൂരിൽ പൊലീസിന്റെ ലാത്തിച്ചാർജ്. പ്രതിഷേധവുമായി ഡിവൈഎസ്‌പി ഓഫീസിന് മുന്നിലെത്തിയപ്പോഴാണ് പൊലീസ് ലാത്തിച്ചാർജ് നടത്തിയത്. നാലു പേർക്ക് പരുക്കേറ്റു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പൊലീസ് ലാത്തിച്ചാർജിൽ പ്രവർത്തകർക്ക് പരുക്കേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദിന് കെഎസ് യു ആഹ്വാനം ചെയ്തിരുന്നു. രാവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സമരം നടത്തിയ ശേഷം പ്രവർത്തകർ അടൂർ ഡിവൈ.എസ്‌പി ഓഫീസിലേക്ക് മാർച്ച് ചെയ്തപ്പോഴാണ് ലാത്തിച്ചാർജ് നടന്നത്. പ്രതിഷേധക്കാരെ തടഞ്ഞപ്പോൾ ഉന്തും തള്ളുമുണ്ടായി.

തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ നടന്ന ഉന്തും തള്ളും ലാത്തിച്ചാർജിൽ കലാശിക്കുകയായിരുന്നു. ലാത്തിച്ചാർജിൽ കെഎസ്‌യു സംസ്ഥാന നേതാവ് ഫെന്നി നൈനാൻ , ബിനിൽ ബിനു ദാനിയേൽ, വൈഷ്ണവ് രാജീവ്, ലിനറ്റ് മെറിൻ ഏബ്രഹാം എന്നിവർക്ക് പരിക്കേറ്റു

ലാത്തിച്ചാർജ് രാഷ്ട്രീയ പ്രേരിതമാണെന്നാരോപിച്ച് കെഎസ്‌യു പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. പൊലീസ് സ്റ്റേഷന് മുന്നിൽ കെഎസ്‌യു പ്രവർത്തകർ സിപിഎം പൊലീസ് സ്റ്റേഷൻ എന്ന പോസ്റ്ററും പതിച്ചു. പരിക്കേറ്റ കെ എസ്യു പ്രവർത്തകരെ ആന്റോ ആന്റണി എംപി, കോൺഗ്രസ് നേതാക്കളായ രാഹുൽ മാങ്കുട്ടത്തിൽ, തോപ്പിൽ ഗോപകുമാർ തുടങ്ങിയവർ സന്ദർശിച്ചു. തിരുവനന്തപുരത്ത് നടന്ന ലാത്തിച്ചാർജിലും അടുരിൽ നടന്ന ലാത്തിചാർജിലും പുരുഷന്മാരായ പൊലീസുകാരാണ് പെൺകുട്ടികളെ അടക്കം മർദിച്ചതെന്ന് ആന്റോ ആന്റണി എം പി ആരോപിച്ചു.

നിലവിൽ പൊലീസുകാർ ദുശാസനന്മാരെപ്പോലെ പെൺകുട്ടികളുടെ വസ്ത്രം വലിച്ച് കീറുകയും ഉപദ്രവിക്കുകയും ചെയ്യുന്ന അവസ്ഥയാണ് കേരളത്തിൽ ഉള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുന്നറിയിപ്പില്ലാതെയാണ് കെ എസ് യു പ്രവർത്തകർ പ്രകടനം നടത്തിയതെന്നും സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറിയത് തടയാൻ ശ്രമിച്ചതാണ്. ലാത്തിച്ചാർജിന് ഇടയാക്കിയതെന്നും അടൂർ ഡിവെഎസ്‌പി ആർ. ജയരാജ് പറഞ്ഞു.

കേരളത്തിൽ പൊലീസ് നരനായാട്ട് കെ എസ് യു

സമാധാനപരമായി സമരം ചെയ്ത കെ.എസ്. യു പ്രവർത്തകരെ ഗുരുതരമായി മർദ്ദിച്ച് കേരളത്തിൽ പൊലീസ് നരനായാട്ട് നടത്തുകയാണെന്ന് കെ. എസ്. യു ആരോപിച്ചു. ഭരണത്തിന്റെ മറവിൽ ജില്ലയിലും പൊലീസ് അഴിഞ്ഞാടുകയാണ്,അടൂരിൽ സമാധാനപരമായി സമരം നടത്തിയ വനിതകൾ ഉൾപ്പെടയുള്ള കെ. എസ്. യു പ്രവർത്തകരെ അതിക്രൂരമായി പൊലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കെഎസ്‌യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിൽ റോഡിലെ ബാരിക്കേഡുകൾ പ്രവർത്തകർ മറിച്ചിട്ടു.

തുടർന്ന് റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംസ്ഥാനത്ത് കെഎസ്‌യു ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് ജില്ലയിൽ പൂർണമായിരുന്നെന്ന് കെ എസ് യു നേതാക്കൾ പറഞ്ഞു. കെഎസ്‌യു മുൻ ജില്ലാ പ്രസിഡണ്ട് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. കെഎസ്‌യു ജില്ലാ പ്രസിഡണ്ട് അലൻ ജിയോ മൈക്കിൾ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി നിതിൻ മണക്കാട്ടുമണ്ണിൽ, കെഎസ്‌യു ഭാരവാഹികളായ തദാഗത് ബി കെ, സ്‌റ്റൈൻസ് ജോസ്, ജോൺ കിഴക്കേതിൽ, റോഷൻ റോയി, മെബിൻ നിരവേൽ, അസ്ലം കെ അനൂപ്, ചിത്ര രാമചന്ദ്രൻ, ദൃശ്യപ്, സെബിൻ ഓമല്ലൂർ,ജോയൽ ടി വിജു, ജോഷ്വാ കുളനട, ടെറിൻ പി ജോർജ്, അഖിൽ സന്തോഷ്, ടിജോ ഇലന്തൂർ, ഫെബിൻ ജെയിംസ്, ആകാശ് ഈ ആർ, നിതിൻ മല്ലശ്ശേരി,അഖിൽ തുടങ്ങിയരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.