മഞ്ചേശ്വരം: മഞ്ചേശ്വരത്ത് സർക്കാർ സ്ഥലം കയ്യേറി മറിച്ചുവിറ്റ തട്ടിപ്പിന് വിജിലൻസിന്റെ പൂട്ട് വീണു. സർക്കാർ സ്ഥലം കയ്യേറി വർഷങ്ങളായി കൈവശം വക്കുകയും വിൽപന നടത്തുകയും ചെയ്തതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി. മഞ്ചേശ്വരം താലൂക്കിലെ മുളിഞ്ച വിലേജിൽ ബുറാഖ് സ്ട്രീറ്റ് എന്ന സ്ഥലമാണ് കയ്യേറി വിൽപന നടത്തിയത്. വിജിലൻസ് ഡിവൈഎസ്‌പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രദേശത്തും ഉപ്പള മുളിഞ്ച ഗ്രൂപ് വില്ലേജ് ഓഫിസിലും മഞ്ചേശ്വരം താലൂക്ക് ഓഫീസിലും പരിശോധന നടത്തിയത്.

സർക്കാാർ സ്ഥലം കയ്യേറി ഉപയോഗിച്ച് വരുകയും റീ സർവേ നടത്തുമ്പോൾ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് സ്വന്തം പേരിലാക്കുകയും ചെയ്തു. പിന്നീട് സ്ഥലം ഭാര്യയുടെ പേരിൽ ഇഷ്ടദാനം നൽകി രജിസ്റ്റർ ചെയ്യുകയും ഭാഗങ്ങളാക്കി വിൽപന നടത്തുകയും ചെയ്തു. ഇങ്ങനെ സർക്കാർ ഭൂമി സ്വകാര്യ വ്യക്തി സ്വന്തമാക്കി വിൽപന നടത്തുന്നതുവരെയുള്ള വിവിധ നടപടിക്രമങ്ങൾ മുളിഞ്ച വിലേജ്, മഞ്ചേശ്വരം താലൂക് റവന്യൂ ഉദ്യോഗസ്ഥർ, റീസർവേ ഉദ്യോഗസ്ഥർ, മഞ്ചേശ്വരം സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ അന്യായമായി കൂട്ടുനിന്നു.

വൻതുക കൈക്കൂലി വാങ്ങിയായിരിക്കാം ഇതിനെല്ലാം ഒത്താശ ചെയ്തത്. സർക്കാർ ശമ്പളം പറ്റി വഞ്ചിക്കുന്ന ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ കൂടുതൽ അന്വേഷണം നടത്തുമെന്നും ഭൂമി കയ്യേറിയ ആളുടെ പേര് വിവരങ്ങൾ അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടമായതിനാൽ ഇപ്പോൾ പുറത്തുവിടാൻ സാധിക്കില്ലെന്ന് വിജിലൻസ് വ്യക്തമാക്കി. 3 സെന്റ് ഭൂമി പോലും ലഭിക്കാത്ത സാധാരണക്കാർ വട്ടം കറങ്ങുമ്പോഴാണ് ഇത്രയും ഭീമമായ രീതിയിൽ സർക്കാർ ഭൂമി കൊള്ളയടിച്ച് വിൽപന നടത്തിയത്.

പരിശോധന നടത്തിയ സംഘത്തിൽ മഞ്ചേശ്വരം റീ സർവേ സൂപ്രണ്ട് ആരീഫുദ്ദീൻ എം, വിജിലൻസ് സബ് ഇൻസ്‌പെക്ടർ ഈശ്വരൻ നമ്പൂതിരി അസി. സബ് ഇൻസ്‌പെക്ടർമാരായ മധുസൂദനൻ വി എം, സുഭാഷ് ചന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രാജീവൻ വി, ബിജു കെബി എന്നിവരുമുണ്ടായിരുന്നു.