തളിപ്പറമ്പ്: സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിൽ ആഭ്യന്തര ഏറ്റുമുട്ടൽ അതിരൂക്ഷമായ സുഡാനിൽ കണ്ണൂർ സ്വദേശിയായ വിമുക്ത ഭടൻ വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടത് താമസസ്ഥലത്ത് ജനലിലൂടെ പുറത്തേക്ക് നോക്കി നിന്ന് ഫോൺ ചെയ്യുമ്പോൾ വെടിയേറ്റ്. കണ്ണൂർ ജില്ലയിലെ ആലക്കോട് നെല്ലിപ്പാറ സ്വദേശി വെടിയേറ്റ് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. വിമുക്തഭടൻ കൂടിയായ ആൽബർട്ട് അഗസ്റ്റിനാണ് മരിച്ചത്. പ്രകോപനമൊന്നുമില്ലാതെയാണ് മൂന്ന് നില കെട്ടിടത്തിന് മുകളിലെ മുറിയിൽ നിന്ന് ഫോണിൽ സംസാരിച്ചത്. ഇതിനിടെയാണ് താഴെ നിന്ന് വെടിയുതിർത്തത്. ജനലിലൂടെ നോക്കിയതാകും പ്രകോപനമെന്നാണ് വിലയിരുത്തൽ.

ശനിയാഴ്‌ച്ച രാത്രിയായിരുന്നു സംഭവം ഏറ്റുമുട്ടൽ തുടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യക്കാരോട് വീടിനുള്ളിൽ തന്നെ തുടരാൻ എംബസി നിർദ്ദേശിച്ചിരുന്നു. സുഡാനിന്റെ തലസ്ഥാനമായ ഖാർത്തൂമിൽ ഒട്ടേറെ തവണ വെടിവയ്‌പ്പുണ്ടായതിന് പിന്നാലെയായിരുന്നു ഇന്ത്യൻ എംബസി നിർദ്ദേശം പുറപ്പെടുവിപ്പിച്ചത്. താമസസ്ഥലത്ത് നിന്നും ഫോൺ ചെയ്യുന്നതിനിടെയാണ് ആൽബർട്ടിന് വെടിയേറ്റത്. ഈ സമയം ഭാര്യയും മകളും ഒപ്പമുണ്ടായിരുന്നു. അവർ അത്ഭുതകരമായി രക്ഷപ്പെട്ടു. എല്ലാ ദിവസവും കണ്ണൂരിലെ വീട്ടിലേക്ക് ഫോൺ ചെയ്യാറുണ്ട് അഗസ്റ്റിൻ. എന്നാൽ ദുരന്തമുണ്ടായ ദിവസം വിളിച്ചിരുന്നില്ലെന്ന് അച്ഛൻ പ്രതികരിച്ചു.

വിമുക്ത ഭടനാണ് ആൽബർട്ട്് അഗസ്റ്റിൽ. ജോലി ആവശ്യാർത്ഥമാണ് കുടുംബത്തോടൊപ്പം സുഡാനിലെത്തിയത്. മൃതദേഹം ഇന്ത്യൻ എംബസിയുടെ നയതന്ത്രചാനൽ വഴി നാട്ടിലേക്കു കൊണ്ടുവരാനുള്ള്ള നീക്കങ്ങൾ ബന്ധുക്കൾ നടത്തിവരികയാണ്. കഴിഞ്ഞ കുറെക്കാലമായി ആഭ്യന്തര യുദ്ധം അതിരൂക്ഷമായ സുഡാനിൽ ആൽബർട്ട് അഗസ്റ്റിനെപ്പോലെ തൊഴിൽ തേടി പോയ ഒട്ടേറെ മലയാളികൾ കുടങ്ങിക്കിടക്കുന്നുണ്ട്. എന്നാൽ ഇവരെ സുരക്ഷ ഏർപ്പെടുത്തി നാട്ടിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങൾ കേന്ദ്രസർക്കാർ ഊർജ്ജിതമായി നടത്തുന്നില്ലെന്നാണ് പരാതി. എന്നാൽ യുദ്ധം നടക്കുന്നതിനാൽ അതിന് പരിമിതികളുമുണ്ട്.

വിമുക്തഭടനായ ആൽബർട്ട് ആറു മാസമായി സുഡാനിൽ സെക്യൂരിറ്റി മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. രണ്ടാഴ്ച മുൻപ് ഭാര്യ സൈബല്ലയും ഇളയ മകൾ മരീറ്റയും അവധിക്കാലം ചെലവിടാനായി എത്തിയിരുന്നു. ഇവർ സുരക്ഷിതരാണ്. മൂവരും നാട്ടിലേക്കു മടങ്ങാൻ ഇരിക്കെയാണു സംഭവം. അഗസ്റ്റിനാണ് ആൽബർട്ടിന്റെ പിതാവ്. മാതാവ് മേഴ്‌സി. അൽബർട്ടിന്റെ മൂത്ത മകൻ ഓസ്റ്റിൻ കാനഡയിലാണ്. സഹോദരിമാർ: സ്റ്റാർലി, ശർമി.

ദാൽ ഗ്രൂപ്പ് ഓഫ് കമ്പനി ജീവനക്കാരനാണ് കൊല്ലപ്പെട്ട മലയാളി ആൽബർട്ട് അഗസ്റ്റിൻ. സുഡാനിൽ സൈന്യവും അർധസൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിൽ 56പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ടായിരുന്നു. 'സെൻട്രൽ കമ്മിറ്റി ഓഫ് സുഡാൻ ഡോക്ടേഴ്സ്' ആണ് പുതിയ കണക്കുകൾ പുറത്തുവിട്ടത് . വെടിവെപ്പിലും ബോംബാക്രമണത്തിലും 595 പേർക്ക് പരിക്കേറ്റിട്ടുണ്ട്. നേരത്തെ, സംഘർഷത്തിൽ 27പേർ കൊല്ലപ്പെട്ടതായും 170 ഓളം പേർക്ക് പരിക്കേറ്റതായും സുഡാൻ ഡോക്ടേഴ്സ് സിൻഡികേറ്റും അറിയിച്ചിരുന്നു.

ശനിയാഴ്ചയാണ് അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും (ആർ.എസ്.എഫ്) സായുധ സേനയും തമ്മിലുള്ള സംഘർഷം രൂക്ഷമായത്. തലസ്ഥാന നഗരമായ ഖാർത്തൂം, മർവ, അൽ-അബൈദ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളുടെ നിയന്ത്രണം ആർ.എസ്.എഫ് ഏറ്റെടുത്തതായാണ് റിപ്പോർട്ടുകൾ. പ്രസിഡന്റിന്റെ കൊട്ടാരം തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ആർ.എസ്.എഫ് അവകാശപ്പെട്ടിരുന്നു. സൈന്യവുമായുള്ള പോരാട്ടത്തെത്തുടർന്ന് സുഡാനിലെ പല പ്രധാന സ്ഥലങ്ങളും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും അവർ അവകാശപ്പെട്ടിട്ടുണ്ട്

സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ സുഡാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി എംബസി രംഗത്തു വന്നിരുന്നു. ഇന്ത്യക്കാരോട് വീടിനുള്ളിൽ തന്നെ തുടരാൻ എംബസി നിർദ്ദേശിച്ചു. 'റിപ്പോർട്ടുചെയ്ത വെടിവയ്‌പ്പുകളും ഏറ്റുമുട്ടലുകളും കണക്കിലെടുത്ത് എല്ലാ ഇന്ത്യക്കാരോടും പരമാവധി മുൻകരുതലുകൾ എടുക്കാനും വീടിനുള്ളിൽ തന്നെ തുടരാനും നിർദ്ദേശിക്കുന്നു. ദയവായി ശാന്തരായിരിക്കുക. അപ്ഡേറ്റുകൾക്കായി കാത്തിരിക്കുക,' ഖാർത്തൂമിലെ ഇന്ത്യൻ എംബസി ട്വീറ്റിൽ പറഞ്ഞു.