തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റിക്കു മുമ്പില്‍ ഹാജരായവരില്‍ മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള സൂപ്പര്‍താരങ്ങളും ഉണ്ടെന്ന് റിപ്പോര്‍ട്ട്. ഇരുവര്‍ക്കും പുറേമേ 'അമ്മ' ഭാരവാഹികളായിരുന്ന ഇടവേള ബാബു, ബാബുരാജ്, എം. മുകേഷ് എന്നിവരും കുഞ്ചാക്കോ ബോബനും കമ്മിറ്റിക്കു മുമ്പില്‍ എത്തിയെന്നാണ് വിവരം. ഇവരില്‍ നിന്നും വിശദ മൊഴി എടുക്കുകയും ചെയ്തു. അമ്മയെ നിയന്ത്രിക്കുന്നവര്‍ എന്ന നിലയിലായിരുന്നു മൊഴി എടുക്കല്‍. കുഞ്ചാക്കോ ബോബന്‍ എത്തിയത് ഡബ്ല്യൂസിസിയ്ക്ക് വേണ്ടിയാണെന്നാണ് സൂചന.

കമ്മിറ്റി പരിഗണിച്ച വിഷയങ്ങളില്‍, ഇവര്‍ ചില വിവരങ്ങള്‍ കൈമാറി എന്നാണു സൂചന. മലയാള ചലച്ചിത്ര രംഗത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചതായിരുന്നു ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി. നാലു വര്‍ഷം മുമ്പ് സമര്‍പ്പിച്ചെങ്കിലും കഴിഞ്ഞ ദിവസമാണു കമ്മിറ്റി റിപ്പോര്‍ട്ട് ഭാഗികമായി പുറത്തുവന്നത്. അതിനിടെ സീരിയലില്‍ പോലും അഭിനയിക്കാനുള്ള അവസരം സിനിമയിലെ പവര്‍ഗ്രൂപ്പ് നിഷേധിച്ചത് തിലകന് എന്ന വാര്‍ത്തയും പുറത്തു വന്നു. പവര്‍ഗ്രൂപ്പില്‍ മന്ത്രി അടക്കമുണ്ടെന്നാണ് ആരോപണം. ഇതും വിവാദത്തിന് പുതിയ തലം നല്‍കുന്നു.

ഹേമാ കമ്മറ്റിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കരുതലോടെ മാത്രമേ സംഘടന പ്രതികരിക്കൂ. അമ്മയുടെ പ്രസിഡന്റായ മോഹന്‍ലാല്‍ ആരോഗ്യ കാരണങ്ങളാല്‍ വിശ്രമത്തിലാണ്. മോഹന്‍ലാല്‍ സജീവമായ ശേഷം പ്രതികരിക്കാം എന്ന സന്ദേശമാണ് അമ്മ നല്‍കുന്നത്. ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് വലിയ തോതില്‍ ചര്‍ച്ചയാകുന്നതിന്റെ ആശങ്ക താര സംഘടനയിലുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ഫെഫ്കയും പ്രതികരിച്ചിട്ടില്ല.

മലയാള സിനിമയിലെ ഏക്കാലത്തേയും മികച്ച നടനായ തിലകനുണ്ടായ ദുരനുഭവമാണ് സ്ത്രീക്കള്‍ക്കെതിരെയുള്ള അവഗണനയ്ക്കും പീഡനത്തിനുമൊപ്പം ഹേമാ കമ്മറ്റി ചര്‍ച്ചയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. കമ്മറ്റിയ്ക്ക് മുമ്പില്‍ മൊഴി നല്‍കിയ ഒന്നിലേറെ പേര്‍ തിലകന്‍ സംഭവം കമ്മീഷന് മുന്നില്‍ നിരത്തി. മറ്റൊരുവള്‍ എന്ന സീരിയില്‍ അഭിനയിക്കുന്നതില്‍ നിന്നാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തിലകനെ ആത്മയെന്ന സംഘടന വിലക്കിയത്. ആത്മയെന്ന സംഘടനയുടെ അധ്യക്ഷനാണ് ഇതിന് പിന്നിലെന്ന് ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിലുണ്ട്. ഈ സമയത്ത് മന്ത്രി കെബി ഗണേഷ് കുമാറായിരുന്നു സീരിയല്‍ രംഗത്തെ ഈ സംഘടനയുടെ അധ്യക്ഷന്‍. അതിനിടെ താന്‍ ആരേയും വിലക്കിയിട്ടില്ലെന്നാണ് ഗണേഷിന്റെ പ്രതികരണം.

തിലകന് അധികാര ശക്തിയുള്ള സിനിമാ കേന്ദ്രങ്ങളില്‍ നിന്നും അവഗണനയുണ്ടായി എന്ന് മകള്‍ സോണിയാ തിലകനും പ്രതികരിച്ചു. താര സംഘടനയായ അമ്മയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് ആരോപണങ്ങള്‍. തിലകനെ പുറത്താക്കാന്‍ കാട്ടിയ ആര്‍ജ്ജവം എന്തുകൊണ്ട് ഇപ്പോള്‍ താര സംഘടനയായ അമ്മ കാട്ടുന്നില്ലെന്ന ചോദ്യമാണ് സോണിയ ഉയര്‍ത്തുന്നത്. ഈ വിവാദത്തോട് താര സംഘടന പ്രതികരിച്ചില്ല. മഞ്ജു വാര്യരും മൗനം തുടരുകയാണ്. മലയാള സിനിമയിലെ 'ലേഡി സൂപ്പര്‍ സ്റ്റാറുകളില്‍' പ്രമുഖയെ വെട്ടിലാക്കി ഹേമാ കമ്മറ്റിയിലെ പരാമര്‍ശങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ചയായിട്ടുണ്ട്.

ഇതിനൊപ്പം ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തു വരാതിരിക്കാന്‍ സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു സി സി സിയിലെ സ്ഥാപക അംഗം സമ്മര്‍ദ്ദം ചെലുത്തിയെന്ന മുന്‍ മന്ത്രി എകെ ബാലന്റെ പ്രസ്താവനയും ഈ പ്രമുഖ നടിയ്ക്ക് എതിരായി വ്യാഖ്യാനിക്കപ്പെടുകയാണ്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതോടെയാണ് സിനിമയിലെ പ്രശ്നങ്ങള്‍ പുകയുന്നത്. പള്‍സര്‍ സുനിയാണ് പീഡനം നടത്തിയതെന്ന് വ്യക്തമായ സമയത്തായിരുന്നു ഗൂഡാലോചന തിയറി സിനിമയ്ക്കുള്ളില്‍ നിന്നും ഉയര്‍ന്നത്. ഇതോടെ ഡബ്ല്യുസിസിയും രൂപപ്പെട്ടു. ഇതിന് നേതൃത്വം നല്‍കിയ പ്രമുഖയെയാണ് ഹേമാ കമ്മറ്റിയിലെ പരാമര്‍ശം പ്രതിക്കൂട്ടിലാക്കുന്നത്. ഇത് മഞ്ജു വാര്യര്‍ക്ക് എതിരാണെന്നാണ് വിലയിരുത്തല്‍.

സിനിമയിലെ യാഥാര്‍ഥ്യങ്ങള്‍ വിളിച്ചുപറഞ്ഞതിന്റെ പേരില്‍ ഡബ്ല്യുസിസി അംഗങ്ങളെ വിലക്കുന്ന സാഹചര്യമുണ്ടായെന്ന് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് വിശദീകരിക്കുന്നുണ്ട്. അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യ്ക്കും സിനിമയില്‍ ചൂഷണങ്ങള്‍ക്കും എതിരെ സംസാരിച്ചതിന് അവരെ വാസ്തവത്തില്‍ സിനിമയ്ക്ക് പുറത്തുനിര്‍ത്തുകയായിരുന്നു. ഡബ്ല്യുസിസി അംഗങ്ങളെ സിനിമയില്‍ അഭിനയിക്കാന്‍ അനുവദിക്കില്ലെന്ന് ഒട്ടേറെ പുരുഷന്മാര്‍ പരസ്യമായി പറഞ്ഞതായി അംഗങ്ങള്‍ പറയുന്നു. ഡബ്ല്യുസിസിയുടെ സ്ഥാപക അംഗമായിരുന്ന ഒരു നടിക്ക് മാത്രമാണ് അവസരങ്ങള്‍ ലഭിച്ചത്. സിനിമയില്‍ സ്ത്രീകള്‍ക്ക് ഒരു പ്രശ്‌നവും നേരിടുന്നില്ലെന്ന നിലപാടാണ് ഇവര്‍ കമ്മിഷനു മുന്നില്‍ ആവര്‍ത്തിച്ചതെന്ന ഹേമാ കമ്മറ്റിയുടെ വെളിപ്പെടുത്തലാണ് ചര്‍ച്ചയായത്.

സിനിമയില്‍ ഒരു സ്ത്രീയും ലൈംഗിക ചൂഷണത്തിന് വിധേയരായെന്ന് കേട്ടിട്ടുപോലുമില്ലെന്ന് ഈ നടി ഹേമാ കമ്മറ്റിക്ക് മുമ്പില്‍ പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ ഇത് വാസ്തവവിരുദ്ധമാണ്. മനഃപൂര്‍വം ഈ നടി പുരുഷന്മാര്‍ക്കെതിരെ സംസാരിക്കാതിരിക്കുന്നു എന്നോ അല്ലെങ്കില്‍ സിനിമയില്‍നിന്ന് പുറത്താകരുതെന്നുള്ള സ്വാര്‍ഥ താല്‍പര്യമെന്നോ വേണം ഈ മൊഴികളെ വിലയിരുത്തേണ്ടതെന്നും കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. ഇതോടെയാണ് നടിയുടെ വിശ്വാസ്യതയിലേക്ക് ചോദ്യ ചിഹ്നങ്ങളുയര്‍ന്നത്.