തിരുവനന്തപുരം: ഡയറക്ട് സെല്ലിങ് കമ്പനികളുടെ 'മണി ചെയിൻ' രീതിയിലുള്ള ഉൽപന്ന വിൽപനയ്ക്ക് ഇനി കർശന നിരീക്ഷണ സംവിധാനങ്ങൾ. ഇതിനുള്ള കരടു മാർഗരേഖ തയാറായി. വിൽപന ശൃംഖലയിൽ കൂടുതൽപേരെ ചേർക്കുമ്പോൾ കണ്ണിയിലെ ആദ്യ വ്യക്തികൾക്കു പണവും കമ്മിഷനും ലഭിക്കുന്ന രീതി പറ്റില്ല. വിറ്റുവരവ്, ലാഭം എന്നിവയനുസരിച്ചാകണം കമ്മിഷനും ആനുകൂല്യങ്ങളുമെന്നും സംസ്ഥാന ഉപഭോക്തൃകാര്യ വകുപ്പ് തയാറാക്കിയ മാർഗരേഖയിൽ നിർദ്ദേശിക്കുന്നു. കരടിൽ ചർച്ച നടത്തും. അതിന് ശേഷം അന്തിമ തീരുമാനം ഉണ്ടാകും.

ഉൽപന്നം ഇടനിലക്കാരില്ലാതെ ലഭ്യമാക്കുമ്പോൾ അതനുസരിച്ചു വില കുറയണം. ഉപഭോക്താക്കൾ പറ്റിക്കപ്പെടുന്നത് ഒഴിവാക്കാൻ കൂടിയാണ് മാർഗരേഖ. കമ്പനികൾക്കല്ല, അന്യായ വ്യാപാര രീതികൾക്കാണു വിലക്കെന്നും വിദഗ്ദ്ധർ വ്യക്തമാക്കി. ഫലത്തിൽ കർശന നിയന്ത്രണങ്ങൾ ഈ മേഖലയിൽ വരുമെന്നതാണ് വസ്തുത. എല്ലായിടത്തും ഡയറക്ട് സെല്ലിങ് കമ്പനികളെ കുറിച്ച് വ്യാപക പരാതിയാണ്. ഈ സാഹചര്യത്തിലാണ് സർക്കാർ പുതിയ തീരുമാനം എടുക്കുന്നത്.

ഡയറക്ട് സെല്ലിങ് / മൾട്ടിലവൽ മാർക്കറ്റിങ് മേഖലയിലെ തട്ടിപ്പ്, തൊഴിൽചൂഷണം, നികുതി വെട്ടിപ്പ് തുടങ്ങിയവ തടയാനും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കാനുമായി സംസ്ഥാന നിരീക്ഷണ അഥോറിറ്റി രൂപീകരിക്കാനാണ് തീരുമാനം. കേന്ദ്ര സർക്കാരിന്റെ 2021ലെ ഉപഭോക്തൃ സംരക്ഷണ ചട്ടങ്ങൾ (ഡയറക്ട് സെല്ലിങ്) പ്രകാരം സംസ്ഥാന ഉപഭോക്തൃകാര്യ വകുപ്പിന്റെ നേതൃത്വത്തിലാകും അഥോറിറ്റി രൂപീകരിക്കുക. ചട്ടങ്ങൾ നടപ്പാക്കാനുള്ള അധികാരം കേന്ദ്രം സംസ്ഥാനങ്ങൾക്കു കൈമാറിയിരുന്നു. ഇതോടെ പരാതി പരിഹാരം എളുപ്പമാകും.

വഞ്ചന കാട്ടുന്ന കമ്പനികളെ വിലക്കുപട്ടികയിലാക്കാനും നിരോധിക്കാനും അഥോറിറ്റിക്ക് അധികാരമുണ്ടാകും. ഉപഭോക്തൃകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള 11 അംഗ അഥോറിറ്റിയിൽ ഭക്ഷ്യപൊതുവിതരണ കമ്മിഷണർ നോഡൽ ഓഫിസർ കൺവീനറുമാകും. എഡിജിപി, ധനം, നിയമം, നികുതി, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷ, കേന്ദ്ര സംസ്ഥാന ജിഎസ്ടി വകുപ്പുകളിലെ ഉദ്യോഗസ്ഥർ, വിദഗ്ധ അംഗം എന്നിവരുമുണ്ടാകും. അതായത് പൊലീസ് അധികാരികൾ ഉൾപ്പെടെ സമിതിയിൽ എത്താം.

എല്ലാ ഡയറക്ട് സെല്ലിങ് സ്ഥാപനങ്ങളും അഥോറിറ്റിയിൽ ജിഎസ്ടി റജിസ്‌ട്രേഷൻ, ബാലൻസ് ഷീറ്റ്, ഓഡിറ്റ് റിപ്പോർട്ട് ഉൾപ്പെടെയുള്ള രേഖകളുമായി രജിസ്റ്റർ ചെയ്യണം. സ്ഥാപനങ്ങളുടെ വെബ്‌സൈറ്റിൽ ഉൽപന്ന/സേവന നിരക്ക്, നികുതി, ഷിപ്‌മെന്റ് നിരക്ക്, റീഫണ്ട് വ്യവസ്ഥകൾ, ഗാരന്റി, വാറന്റി, കേടായാൽ മാറ്റിനൽകാനുള്ള സൗകര്യം എന്നിവ വ്യക്തമാക്കണം. പരാതിപരിഹാരസംവിധാനവും വേണം. ഡയറക്ട് സെല്ലിങ് രംഗത്തുള്ളവരുടെ എണ്ണം, വേതനം, ഉപഭോക്താക്കളുടെ എണ്ണം, ജിഎസ്ടി ആദായനികുതി റിട്ടേണുകൾ തുടങ്ങിയവ സംബന്ധിച്ച് ത്രൈമാസ, വാർഷിക റിപ്പോർട്ടുകളും സമർപ്പിക്കണം.

ഇത്തരം കമ്പനികളുടെ ചൂഷണത്തിന് ഇരയായാൽ വഞ്ചനക്കുറ്റത്തിനു പൊലീസിൽ പരാതി നൽകുന്നതായിരുന്നു പരിഹാര മാർഗ്ഗം. ഇനി പരാതികൾക്കു കമ്പനി പരിഹാരമുണ്ടാക്കുന്നില്ലെങ്കിൽ പരിശോധിച്ചു നടപടിയെടുക്കാൻ സർക്കാർ ജില്ലാതല ഉദ്യോഗസ്ഥരെ നിയോഗിക്കും. ഇവർ നോട്ടിസ് നൽകി 10 ദിവസത്തിനകം പരിഹാരമുണ്ടായില്ലെങ്കിൽ അഥോറിറ്റി പരിഗണിക്കും. നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ അഥോറിറ്റിക്കു സ്വമേധയാ നടപടി സ്വീകരിക്കും. ഫലത്തിൽ കമ്പനി പൂട്ടേണ്ട സാഹചര്യം ഉണ്ടാകും.