പത്തനംതിട്ട: കടമ്മനിട്ട മൗണ്ട്സിയോൺ ലോ കോളേജ് വിദ്യാർത്ഥിനിയെ ക്രൂരമായി മർദിച്ച കേസിലെ ഒന്നാം പ്രതി ജയ്സൺ ജോസഫിനെ കോളജിൽ നിന്നു പുറത്താക്കി. സിപിഎം ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ് എ പെരുനാട് ബ്ലോക്ക് സെക്രട്ടറിയുമാണ് ജയ്സൺ ജോസഫ്
നിയമ വിദ്യാർത്ഥിനിയെ ആക്രമിച്ച കേസിലെ പ്രതിയായ ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്റെ നേതൃത്വത്തിൽ പ്രവർത്തകർ ഇന്ന് കോളേജിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. പ്രിൻസിപ്പൽ ഇൻ ചാർജിനെ മുറിയിൽ പൂട്ടിയിടുകയും ചെയ്തു.

ആറന്മുള എസ്എച്ച് ഒ സി.കെ. മനോജിന്റെ നേതൃത്വത്തിൽ പൊലീസ് എത്തിയാണ് സംഘർഷത്തിന് അയവ് വരുത്തിയത്. പൊലീസുമായും പ്രവർത്തകർ ഉന്തുംതള്ളുമുണ്ടായി. പ്രതിഷേധിച്ചവരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി. ഇതിന് പിന്നാലെയാണ് ഇയാളെ ഗവേണിങ് ബോഡി കോളജിൽ നിന്ന് പുറത്താക്കിയത്.

മർദനക്കേസിൽ ജയ്സൻ ജോസഫിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി വരെ തള്ളിയിരുന്നു. ഇയാൾ സ്ഥിരമായി കോളജിൽ വരുന്നുമുണ്ട്. എന്നിട്ടും ആറന്മുള എസ്എച്ച്ഓ സികെ മനോജ് ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്യാൻ തയാറായിട്ടില്ല. ജില്ലാ പൊലീസ് മേധാവിയും ഈ വിഷയത്തിൽ നോക്കു കുത്തിയാണ്. അറസ്റ്റിന് സിപിഎം ജില്ലാ സെക്രട്ടറിയുടെ അനുവാദത്തിന് കാത്തു നിൽക്കുകയാണ് പൊലീസ് എന്നാണ് ആരോപണം.

കഴിഞ്ഞ ഡിസംബർ 22 നാണ് നിയമ വിദ്യാർത്ഥിനിക്ക് കോളേജിൽ വച്ച് മർദനമേറ്റത്. പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് കെഎസ് യു , യൂത്ത് കോൺഗ്രസ് പ്രവർത്തകർ അന്ന് ആറന്മുള പൊലീസ് സ്റ്റേഷൻ ഉപരോധം ഉൾപ്പെടെയുള്ള സമര പരിപാടികൾ നടത്തിയിരുന്നു. ജാമ്യമില്ലാ വകുപ്പിട്ട് എടുത്ത കേസിൽ മുൻകൂർ ജാമ്യത്തിന് ജയ്സൺ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അവിടെ ഹർജി തള്ളി. തുടർന്ന് സുപ്രീം കോടതിയും തള്ളി. ഒരു സമയത്തും ഇയാൾ ഒളിവിൽ പോയില്ല എന്നതാണ് ശ്രദ്ധേയമായ സംഗതി. സുപ്രീംകോടതി വരെ മുൻകൂർ ജാമ്യം നിഷേധിച്ച കേസിൽ പൊലീസ് നിസംഗത തുടരുകയാണ്. കഴിഞ്ഞ ദിവസം കെപിസിസിയുടെ സമരാഗ്‌നിയിൽ മർദനത്തിന് ഇരയായ പെൺകുട്ടി നേതാക്കളെ കണ്ട് തന്റെ ദുരവസ്ഥ അറിയിച്ചിരുന്നു. ഇന്ന് സമരം നടന്നപ്പോൾ കോളജിൽ എത്തിയ ആറന്മുള എസ്എച്ച്ഓ പ്രതിയെ അറസ്റ്റ് ചെയ്യുന്ന കാര്യം മാത്രം മിണ്ടിയില്ല.