കോഴിക്കോട്: ജെൻഡർ ന്യൂട്രൽ ആശയത്തിനെതരെ വീണ്ടും മുസ്ലിം മതസംഘടനകൾ. എൻ.എസ്.എസ് ക്യാമ്പുകളിലെ ജെൻഡർ ന്യൂട്രൽ ആശയ പ്രചരണത്തിനെതിരെയാണ് മുസ്‌ലിം മത സംഘടനകൾ രംഗത്തുവന്നത്. കുട്ടികളെ ഉദാര ലൈംഗിക ആശയങ്ങളിലേക്ക് നയിക്കുന്നതാണ് ക്യാമ്പിൽ പഠിപ്പിക്കുന്നത് എന്നാണ് ഇവരുടെ പ്രധാന വിമർശനം. ക്യാമ്പിൽ പഠിപ്പിക്കുന്ന ഈ ഭാഗം പിൻവലിക്കണമെന്ന് വിവിധ മുസ്‌ലിം സംഘടനകൾ ആവശ്യപ്പെട്ടു.

ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് ആയി ഒരുക്കിയ എൻ.എസ്.എസ് ക്യാമ്പിലെ പാഠഭാഗങ്ങളാണ് വിവാദമായത്. ക്യാമ്പിലെ അദ്ധ്യാപകർക്ക് നൽകിയ ഗൈഡ് മൊഡ്യൂളിൽ സമദർശൻ എന്ന പാഠഭാഗമാണ് വിമർശനം നേരിടുന്നത്. കുട്ടികളെ ഉദാര ലൈംഗികതയിലേക്ക് നയിക്കുന്നതാണ് നീക്കുമെന്നും വിദ്യാർത്ഥികളോടുള്ള ചതിയും പൗരസമൂഹത്തോടുള്ള വെല്ലുവിളിയുമാണ് ഈ പാഠഭാഗം എന്നും ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ ഫേസ്‌ബുക്ക് പോസ്റ്റിൽ വിമർശിച്ചു.

കുട്ടികളെ പഠിപ്പിക്കുന്നത് അപകടകരമായ ആശയമാണെന്നും ഈ ഭാഗം പിൻ വലിക്കണം എന്നും വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോക്ടർ സിപി അബ്ദുള്ളാ ബാസിൽ ആവശ്യപ്പെട്ടു. ജനുവരി ഒന്നു വരെയാണ് കഴിഞ്ഞ ദിവസം തുടങ്ങിയ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി നാഷണൽ സർവീസ് സ്‌കീം ഒരാഴ്ചത്തെ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

ജെൻഡർ ന്യൂട്രാലിറ്റി എന്ന പേരിൽ സ്വവർഗ ലൈംഗികതയെ ജനിതകമായി അവതരിപ്പിക്കുകയാണെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസി കൂടത്തായി പറഞ്ഞു. നേരത്തെ മിശ്ര വിവാഹങ്ങൾക്കെതിരെ നിലപാടെടുത്ത് പറഞ്ഞ് വിവാദ നായകനായ വ്യക്തമായാണ് നാസർ ഫൈസി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് നാസർ ഫൈസി എതിർപ്പുയർത്തി രംഗത്തുവന്നത്.

നാസർ ഫൈസിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

NSS ക്യാമ്പിലെത്തുന്ന കുട്ടികളും അവരെ അയക്കുന്ന രക്ഷിതാക്കളും ജാഗ്രതൈ

ഇന്ന് (ഡിസം. 26 ന് ) ആരംഭിച്ച് ജനു.1 ന് അവസാനിക്കുന്ന ഹയർ സെക്കൻഡറി തലത്തിലെ സ്‌കൂൾ വിദ്യാർത്ഥിക്കായി സർക്കാറുകൾ നടത്തുന്ന NSS (നാഷണൽ സർവ്വീസ് സ്‌കീം)
ക്യാമ്പിൽ അവതരിപ്പിക്കാൻ അദ്ധ്യാപകർക്ക് സർക്കാർ നൽകിയ ഗൈഡും മെഡ്യൂളും അത്യന്തം അപകടകരമാണ്. ജൻഡർ ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ട് വിവാദമായപ്പോൾ പാഠപുസ്തകത്തിൽ നിന്ന് മാറ്റും എന്ന് സർക്കാർ പറഞ്ഞ എല്ലാ അന്ധവിശ്വാസങ്ങളും വൃത്തികേടും NSS ന്റെ ക്യാമ്പിൽ പഠിപ്പിക്കാൻ അദ്ധ്യാപകർ നിർബന്ധിതരായിരിക്കുകയാണ്.

സമദർശൻ എന്ന പേരിലെ പഠനങ്ങളെല്ലാം അധാർമ്മിക പാഠങ്ങളാണ്.സെക്ഷ്വൽ ഓറിയന്റേഷൻ എന്ന പേരിൽ Homosexality യെ (സ്വവർഗ്ഗ രതിയെ) ജനിതകമായി അവതരിപ്പിക്കുകയാണ്. LGBTQI + എന്ന ആശയധാര ആഗോള അട്ടർ പരാജയമാണെന്ന് തെളിയിക്കപ്പെട്ടിട്ടും വീണ്ടും നമ്മുടെ കുട്ടികളെ സർക്കാർ ചെലവിൽ പഠിപ്പിക്കുകയാണ്.ഡീൻ ഹാമറിന്റെ അശാസ്ത്രീയ നിഗമനമാണ് തെളിവായി ഉദ്ദരിക്കുന്നത്. DSM - 5 - TRൽ ഇത് ജനിതകമാണെന്ന് NSS ഗൈഡിൽ സർക്കാർ എഴുതിപ്പിടിപ്പിക്കുമ്പോൾ അത് വരേ സ്വവർഗ്ഗ രതി മെന്റൽ ഡിസ്-ഓഡറാണെന്ന പOന റിപ്പോർട്ടുകളെ കുറിച്ച് ഗൈഡ് മൗനം പാലിക്കുകയാണ്.
Homosex ജനിതകമാണെന്ന് സമർത്ഥിക്കാൻ അവലംഭിക്കുന്നത് ശാസ്ത്രത്തെയല്ല മറിച്ച് പൊളിറ്റിക്കൽ അജണ്ടയായാണെന്ന് തിരിച്ചറിയണം.

സെക്‌സും ജൻഡറും രണ്ടാണെന്നും ജൻഡർ ആർക്കും തോന്നുമ്പോഴൊക്കെ മാറാമെന്നും NSS ഗൈഡ് പറഞ്ഞ് വെക്കുന്നുണ്ട്. ജൻഡർമാറുമ്പോൾ മാറുന്നജൻഡറിന്റെ ആനുകൂല്യവും വകവെച്ച് നൽകുമ്പോൾ ആണായ ഒരുത്തൻ പെണ്ണിന്റെ ജൻഡർ അവകാശപ്പെടുക വഴി താടിയും മീശയും മറ്റും വെച്ച് പെൺ റിസർവേഷനിലും ജയിലിൽ പെൺസെല്ലിലും ഇടം കാണുമ്പോഴുണ്ടാകുന്ന ദുരന്തം സൃഷ്ടിക്കുന്നത് ആരാണെന്ന് സമൂഹം തിരിച്ചറിയണം. ലിംഗം തന്നെ മാറാൻ ഗൈഡ് പ്രേരിപ്പിക്കുന്നുണ്ട്. അതിന് തെളിവായി ഉദ്ദരിക്കുന്നതാവട്ടെ ഡോ.ജോൺമണിയെ.

അമേരിക്കയിലെ ജോൺ ഹോപ്കിൻസ് എന്ന ഹോസ്പിറ്റലിൽ ബ്രൂസിയെ ലിംഗം മാറ്റി പരാജയപ്പെട്ടയാളാണ് ഈ ജോൺമണി. ജാനറ്റ് -റൈമർ ദമ്പദികൾ അവരുടെ ഇരട്ടക്കുട്ടികളിൽ ആണായ ബ്രൂസിനെ തന്റെ തീപ്പൊള്ളിയ ലിംഗം ചികിത്സിക്കാനായി ജോൺമണിയെ സമീപിച്ചപ്പോൾ അയാൾ ശസ്ത്രക്രിയയിലൂടെ ബ്രൂസിയെ പെണ്ണിക്കി മാറ്റി പേര് ബ്രെൻഡയാക്കി.അതുമായി പൊരുത്തപ്പെടാൻ ബ്രൂസിയെന്ന ബ്രെൻഡക്കായില്ല. വർഷങ്ങൾക്ക് ശേഷം വീണ്ടും ബ്രൂസി ആണായി റെയ്മറായി.പെണ്ണായി വളർന്നവളെ(നെ) ആണായി അംഗീകരിക്കാൻ സമൂഹം തയ്യാറായില്ല. ഒടുക്കം 38 > മത്തെ വയസ്സിൽ ബ്രൂസി എന്ന ബ്രെൻഡ എന്ന റെയ്മർ ആത്മഹത്യ ചെയ്തു.

ഈ ജോൺമണിയുടെ പരാജയപ്പെട്ട കാര്യമാണ് ആത്മഹത്യാ കാര്യം പറയാതെ 'ലിംഗമാറ്റ വിപ്ലവ 'ത്തിന് തെളിവായ് NSS ക്യാമ്പിൽ പഠിപ്പിക്കുന്നത്. അതി ലിബറൽ ചിന്തയും അന്ധമായ കാടൻ വിശ്വാസവും തലയിൽ കയറിയവരോട് പറയാനുള്ളത് നിങ്ങളുടെ നിഗമനങ്ങൾ പരീക്ഷിക്കാനുള്ള വേദിയല്ല സർക്കാർ സ്‌കൂളുകൾ.നിങ്ങൾക്ക് സ്വന്തം ക്യാമ്പും ഗൈഡും മൊഡ്യൂളും ആവാം .അത് നിങ്ങളുടെ സ്വാതന്ത്ര്യം, പക്ഷേ അത് സർക്കാർ ചെലവിൽ കുട്ടികളെ പഠിപ്പിക്കുമ്പോൾ സമ്മതിക്കാനാവില്ല. പ്രതികരണങ്ങളുണ്ടാവും. ധാർമ്മിക മൂല്യങ്ങൾ ആഗ്രഹിക്കുന്ന രക്ഷിതാക്കളും സമൂഹവും ജാഗ്രത പാലിക്കണം,NSS ക്യാമ്പിലെ ദുരന്ത പാഠങ്ങൾ പകരാതിരിക്കാൻ. പ്രതിഷേധങ്ങൾ തന്നെ ഉയരട്ടെ.
നാസർ ഫൈസി കൂടത്തായി
(26/12/23)