കോഴിക്കോട്: സ്വന്തം വിവാഹത്തില്‍ വേദിയിലേക്ക് വരാന്‍ പോലും കഴിയാതെ മാറി നില്‍ക്കേണ്ടി വരുന്ന മുസ്ലീം സ്ത്രീകളുടെ ഗതികേട് മാറുന്നു. സാധാരണയായി പരമ്പരാഗത ഇസ്ലാമിക രീതിയിലുള്ള വിവാഹങ്ങളില്‍ വധുവിന്റെ പിതാവും വരനും തമ്മിലുള്ള കരാറാണ്. അവിടെ വധുവിന് യാതൊരു റോളുമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ മുസ്ലീം വധുവിനും തന്റെ വിവാഹത്തില്‍ പങ്കെടുക്കാവുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. ഇത്തരത്തിലുള്ള നിരവധി വിവാഹങ്ങളാണ് ഇപ്പോള്‍ മലബാറില്‍ നടന്നിരിക്കുന്നത്. ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യന്‍ എക്പ്രസ് പത്രം പറയുന്നത്, വധു പങ്കെടുക്കുന്ന രീതിയിലുള്ള വിവാഹങ്ങള്‍ സംസ്ഥാനത്ത് ട്രെന്‍ഡ് ആവുന്നുവെന്നാണ്.

എഴുത്തുകാരനും, പ്രാസംഗികനും ജമാഅത്തെ ഇസ്ലാമി നേതാവുമായ മുഹമ്മദ് ഷമീമിന്റെ മകളുടെ വിവാഹത്തിന്, വധുവിന് പുറമെ ഉമ്മയും വിവാഹവേദിയില്‍ ഉണ്ടായിരുന്നു. ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി മുജീബ് റഹ്മാന്‍, ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങില്‍, ഇസ്ലാമിക പണ്ഡിതന്‍ ഇല്യാസ് മൗലവിയാണ് നേതൃത്വം കൊടുത്തത്. പക്ഷേ ഇത് ഇസ്ലാമിക സമൂഹത്തില്‍ പുതിയ കാര്യമൊന്നുമല്ലെന്ന് ഷമീം തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. "ഞാന്‍ തന്നെ ഇത്തരത്തിലുള്ള പല വിവാഹങ്ങളിലും ഖുത്തബ ചെയ്തിട്ടുണ്ട്. വരനില്‍നിന്ന് നേരിട്ട് മഹര്‍ സ്വീകരിക്കാന്‍ വധുവിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്"- ഷമീം പറയുന്നു.

മൂന്ന് വര്‍ഷംമുമ്പ് കോഴിക്കോട് ചേന്ദഗംഗല്ലൂരില്‍ ഡോ കരീമിന്റെ മകളുടെ വിവാഹത്തില്‍, വധു വേദിയിലെത്തിയത് വലിയ ചര്‍ച്ചയായിരുന്ന. തുടര്‍ന്ന് കോഴിക്കോട് പാറക്കടവിലും 2022-ല്‍ ഇതുപോലെ വിവാഹം നടന്നു. പാറക്കടവ് സ്വദേശി കെ എസ് ഉമ്മറിന്റെ മകളുടെ വിവാഹമാണ് വാര്‍ത്തയയത്. അന്ന് ഉമ്മര്‍ നടത്തിയ പ്രതികരണം ഇങ്ങനെയായിരുന്നു. "ഇസ്ലാമില്‍ സ്ഥാനമില്ലാത്ത ഇത്തരം ആചാരങ്ങള്‍ നാം ഉപേക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

എന്റെ മകള്‍ ഉള്‍പ്പെടെയുള്ള വധുക്കള്‍ക്ക് അവരുടെ വിവാഹത്തിന് സാക്ഷ്യം വഹിക്കാന്‍ അവകാശമുണ്ട്. ഈ ചിന്ത ഉണ്ടായപ്പോള്‍, ഞങ്ങള്‍ മഹല്ല് കമ്മിറ്റിയെ സമീപിക്കുകയും അവര്‍ അത് ചര്‍ച്ച ചെയ്ത ശേഷം അനുവദിക്കുകയുമായിരുന്നു".അതിനുമുമ്പ് പാറക്കടവില്‍ നടന്ന മറ്റൊരു വിവാഹത്തില്‍ വധുവിനെ വിവാഹത്തിന് സാക്ഷിയാകാന്‍ അനുവാദം നല്‍കിയെങ്കിലും പള്ളിക്കകത്ത് വെച്ചായിരുന്നു ചടങ്ങായതിനാല്‍ അകത്തേക്ക് കയറ്റിയിരുന്നില്ല. ഭാവിയില്‍ മുസ്ലീം സ്ത്രീയുടെ പള്ളി പ്രവേശനം അടക്കമുള്ള വലിയ സാമൂഹിക പരിഷ്ണത്തിന് വധുവിന്റെ സാനിധ്യത്തിലുള്ള വിവാഹം തുടക്കം കുറിക്കുമെന്ന് പരിഷ്‌ക്കരണവാദികള്‍ വിശ്വസിക്കുന്നു.

മലബാറില്‍ ഇത്തരം വിവാഹങ്ങള്‍ക്ക് തുടക്കമിട്ട പരിഷ്‌കരണവാദിയും മുസ്ലിം പണ്ഡിതനായ സി എച്ച് മുസ്തഫ മൗലവിയാണ്. നേരത്തെ. വധുവിന്റെയും സാന്നിധ്യത്തില്‍ താന്‍ ഒരു വിവാഹം നടത്തിയപ്പോള്‍ വലിയ ബഹളം ഉണ്ടായതായി മുസ്തഫ മൗലവി പറയുന്നു. -'ഒരു പ്രാസംഗികന്‍ ഈ വിവാഹത്തെ വ്യഭിചാരം എന്ന് വിളിക്കുകയും മറ്റുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തു. നിയമനടപടി സ്വീകരിക്കുമെന്ന് വീട്ടുകാര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് അദ്ദേഹം പിന്നീട് മാപ്പ് പറഞ്ഞു"- മുസ്തഫ മൗലവി പറയുന്നു.

്യഥാസ്ഥികരായ സുന്നി പണ്ഡിതര്‍ ഇപ്പോഴും വധുവിന്റെ സാനിധ്യത്തിലുള്ള വിവാഹത്തെ എതിര്‍ക്കുന്നുണ്ട്. എന്നാല്‍ ഖുര്‍ആനിലൊ ഹദീസിലോ എവിടെയും, ഇക്കാര്യങ്ങള്‍ പറയുന്നില്ല എന്നാണ് പരിഷ്‌ക്കരണ വാദികള്‍ ചൂണ്ടിക്കാട്ടുന്നത്. പക്ഷേ ഈ പരിഷ്‌ക്കരണവാദികള്‍ എന്ന് പറയുന്നവരുടെ അജണ്ടയെക്കുറിച്ചും വിമര്‍ശനമുണ്ട്. ജമാഅത്തെ ഇസ്ലാമിയെപ്പോലെുള്ള കടുത്ത മതമൗലികവാദികളാണ്, ഇത്തരം വിവാഹങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്.

ഇസ്ലാമില്‍ സ്ത്രീക്ക് കൂടി സ്ഥാനമുണ്ടെന്ന് വരുത്തി, മതത്തെ വെളുപ്പിച്ചെടുത്ത്, സ്ത്രീകളെ പുര്‍ണ്ണമായി ഇസ്ലാമികവത്ക്കരിക്കാനുള്ള തന്ത്രമാണ് ഇതെന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നുണ്ട്. അതുപോലെ ഇസ്ലാമില്‍ സ്വത്തവകാശം അടക്കമുള്ള ഒരു കാര്യത്തിലും സ്ത്രീ- പുരുഷ തുല്യതയില്ല. വിവാഹവേദിയിലേക്ക് സ്ത്രീയെ ക്ഷണിക്കുന്നവര്‍ ഒരിക്കലും, അവളുടെ സ്വത്താവകാശത്തിനോ, വസ്ത്രസ്വാതന്ത്ര്യത്തിനോ വേണ്ടി ഒന്നും സംസാരിക്കുന്നുമില്ലെന്നും എക്സ്മുസ്ലീംമൂവ്മെന്റിന്റെ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.