ദ്യപിച്ച് സഹയത്രികയുടെ മേൽ മൂതമൊഴിച്ചെന്ന വിവാദത്തിനു ശേഷം ഇപ്പോൾ എയർ ഇന്ത്യ വിമാനങ്ങൾക്കുള്ളിലെ മദ്യപാന നിയമങ്ങൾക്ക് ഭേദഗതി വരുത്തുകയാണ്. യാത്രക്കാർ വീണ്ടും മദ്യം ആവശ്യപ്പെടുകയാണെങ്കിൽ, തന്ത്രപരമായി അത് നൽകാതിരിക്കാൻ ശ്രമിക്കണം എന്നാണ് ഇപ്പോൾ ജീവനക്കാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. അടുത്തിടെ രണ്ട് അന്താരാഷ്ട്ര വിമാനങ്ങളിൽ നടന്ന അലങ്കോലങ്ങൾ കാരണം ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യക്ക് ഡി ജി സി എ കഴിഞ്ഞ ദിവസം പിഴ വിധിച്ചിരുന്നു.

പുതിയ നിയമങ്ങളെ കുറിച്ചുള്ള വിശദാംശങ്ങൾ പൂർണ്ണമായും പുറത്തായിട്ടില്ലെങ്കിലും കിട്ടുന്ന സൂചനകൾ പറയുന്നത് കാബിൻ ക്രൂ നൽകുന്ന മദ്യമല്ലാതെ മറ്റൊരു മദ്യം വിമാനത്തിനകത്ത് കഴിക്കാൻ സമ്മതിക്കില്ല എന്നാണ്. കൂടുതൽ മദ്യം കഴിക്കുന്നവരെയും, മദ്യം കഴിച്ച് പ്രശ്നമുണ്ടാക്കുമെന്ന് തോന്നുന്നവരെയും ജീവനക്കാർ നിരീക്ഷിക്കും. ഇക്കൂട്ടർ വീണ്ടും മദ്യം ആവശ്യപ്പെടുകയാണെങ്കിൽ ഇവരെ തന്ത്രപൂർവം ഒഴിവാക്കും. ഈ നയമായിരിക്കും എയർ ഇന്ത്യ പിന്തുടരുക എന്നറിയുന്നു.

പുതുക്കിയ നയം അനുസരിച്ച്, സുരക്ഷിതമായും അതേസമയം , നീതീകരിക്കാവുന്ന ഒരു പരിധി നിശ്ചയിച്ചിട്ടും മാത്രമായിരിക്കും ഇനി മദ്യം നൽകുക. ഇതിന്റെ ഭാഗമായി ചില യാത്രക്കാർക്ക് മദ്യം നിഷേധിക്കപ്പെടുകയും ചെയ്യും. മറ്റു വിമാന സർവീസുകളിൽ പിന്തുടരുന്ന മാതൃകയിൽ നിന്നും യു എസ് ഇന്റർനാഷണൽ റെസ്റ്റോറന്റ്സ് അസ്സോസിയേഷന്റെ മാർഗ നിർദ്ദേശങ്ങളിൽനിന്നും നല്ല കാര്യങ്ങൾ സ്വീകരിച്ചുകൊണ്ട് തങ്ങളുടെ വിമാനങ്ങൾക്കുള്ളിൽ മദ്യം വിളമ്പുന്നതുമായി ബ്ന്ധപ്പെട്ട നയം പരിഷ്‌കരിച്ചതായി എയർ ഇന്ത്യ വക്താവ് അറിയിച്ചിട്ടുണ്ട്.

യാത്രക്കാരെ സസൂക്ഷ്മം നിരീക്ഷിക്കേണ്ടത് ക്യാബിൻ ക്രൂവിന്റെ ഉത്തരവാദിത്തമായിരിക്കും. ഒരാൾ അമിതമായി മദ്യപിച്ചു എന്ന് തോന്നിയാലോ, മദ്യപിച്ച വ്യക്തി ഇനിയും മദ്യപിച്ചാൽ പ്രശ്നം ഉണ്ടാക്കിയേക്കും എന്ന് തോന്നിയാലോ അവർക്ക് വീണ്ടും മദ്യം നൽകാതിരിക്കാനുള്ള പൂർണ്ണ അവകാശവും ക്യാബിൻ ക്രൂവിനുണ്ടാകും. അതേസമയം, തരില്ല എന്ന് വെട്ടിത്തുറന്ന് പറയാതെ സാഹചര്യം നയപരമായി കൈകാര്യം ചെയ്യണാം എന്നണ് ജീവനക്കാർക്ക് നൽകിയിട്ടുള്ള നിർദ്ദേശം.

യാത്രക്കാരുമായി തർക്കത്തിനു മുതിരരുതെന്നും അവർക്ക് നേരെ ശബ്ദമുയർത്തി സംസാരിക്കരുതെന്നും പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്. അതുപോലെ ഏതൊരു സാഹചര്യത്തിലും യാത്രക്കാരെ മദ്യപാനി എന്ന് വിളിച്ച് അധിക്ഷേപിക്കരുതെന്നും ജീവനക്കാർക്കുള്ള നിർദ്ദേശങ്ങളിൽ പറയുന്നു.