വിമാന യാത്രയിൽ ലെഗ്ഗിൻസോ ട്രാക് സ്യുട്ടോ ധരിക്കരുത് എന്നാണ് പതിറ്റാണ്ടുകളായി ഏവിയേഷൻ ജേർണലിസ്റ്റായി പ്രവർത്തിക്കുന്ന ക്രിസ്റ്റിനി നെവ്ര്ഗോണി പറയുന്നത്. അതുപോലെ വിമാനം ഉയർന്ന് പൊന്തിയാൽ ഉടൻ ഷൂസ് അഴിച്ചു വയ്ക്കുന്ന സ്വഭാവവും നല്ലതല്ല എന്നും പറയുന്നു. ക്രാഷ് ഡിറ്റക്ടീവ്സ് എന്ന ന്യു യോർക്ക് ടൈംസ് ബെസ്റ്റ് സെല്ലറിന്റെ രചയിതാവ് കൂടിയാണ് നെഗ്രോണി.

വിമാന യാത്രക്കിടയിൽ ഏത് സമയത്തും അപകടം ഉണ്ടായേക്കാം. ക്യാബിനിൽ നിന്ന് തീ പടർന്നേക്കാം അല്ലെങ്കിൽ വിമാനം നിലത്തിറങ്ങിയതിനു ശേഷം നിലത്ത് തീ പടർന്നേക്കാം. കൃത്രിമ നാരുകൾ കൊണ്ടുണ്ടാക്കിയ യോഗ പാന്റുകൾ പോലുള്ള വസ്ത്രങ്ങളാണ് ധരിക്കുന്നതെങ്കിൽ അത് തീപിടിക്കാൻ വളരെ എളുപ്പമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. പരുത്തി വസ്ത്രമോ, പ്രകൃതിദത്ത നാരുകൾ കൊണ്ട് നിർമ്മിച്ച വസ്ത്രമോ ആണ് വിമാന യാത്രക്ക് ഏറ്റവും ഉചിതമെന്ന് അവർ പറയുന്നു.

അതുപോലെ അപകട സമയത്ത് ഒരുപക്ഷെ എമർജൻസി സ്ലൈഡിലൂടെ നടന്നു നീങ്ങേണ്ടതായി വരും. തിക്കിലും തിരക്കിലും ഒരുപക്ഷെ നിങ്ങൾ ഊരിയിട്ട പാദരക്ഷ ലഭിച്ചെന്നിരിക്കില്ല. അതുകൊണ്ടു തന്നെ വിമാനം പറന്നുയർന്നാൽ ഉടൻ പാദരക്ഷകൾ അഴിച്ചു വയ്ക്കുന്ന സ്വഭാവം മാറ്റണം. വിമാനം അപകടത്തിൽ പെടുമ്പോൽ അതിന്റെ നിലത്ത് നല്ല ചൂടോ തണുപ്പോ ആയിരിക്കും. അതുപോലെ നിലത്ത് മുഴുവൻ എണ്ണ പടരുന്നതിനും സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ നഗ്‌നപാദരായി വിമാനത്തിനകത്ത് നടക്കുന്നത് അപകടകരമാണ്.

എന്നാൽ, പാദരക്ഷകൾ തെരഞ്ഞെടുക്കുമ്പൊൾ ഹൈ ഹീൽ ഉള്ളവ ഒഴിവാക്കുവാനും ഇവർ പറയുന്നു. അതിനിടയിൽ മറ്റൊരു റിപ്പോർട്ടിൽ, വിമാനത്തിലെ ശൗചാലയങ്ങളിലെ അവശിഷ്ടം ആകാശത്ത് വെച്ച് പുറന്തള്ളുന്നു എന്ന മിഥ്യാ സങ്കൽപം പൊളിക്കുന്നു. എയർ കാൻഡ ഡ്രീംലൈനർ ക്യാപ്റ്റൻ ഡഫ് മോറിസ് പറയുന്നത് ശൗച്യാലയങ്ങൾ വിമാനത്താവളങ്ങളിൽ വെച്ചു തന്നെ വൃത്തിയാക്കുന്നു എന്നാണ്. ദീർഘ ദൂര വിമാനങ്ങളിൽ, ഓരോ സ്റ്റോപ്പിലും അത് ചെയ്യും എന്നും അദ്ദേഹം പറയുന്നു.