ആലപ്പുഴ: കോടതി വിധിയുമായി മധ്യവയസ്‌ക്കയെ കുടിയൊഴിപ്പിക്കാനെത്തിയ പൊലീസ് വികാര നിർഭരമായ രംഗങ്ങൾക്കൊടുവിൽ നിസ്സഹായരായി മടങ്ങി. വീട്ടമ്മയുടെ അലറിക്കരച്ചിലും മണ്ണെണ്ണയൊഴിച്ചുള്ള ആത്മഹത്യാ ഭീഷണിക്കും മുന്നിലാണ് പൊലീസിന് മുട്ടുമടക്കേണ്ടി വന്നത്. വീട്ടമ്മയുടെ കയ്യിൽ നിന്നും മണ്ണെണ്ണ കുപ്പി പിടിച്ചുവാങ്ങി വനിതാ പൊലീസ് അവരെ പിന്തിരിപ്പിച്ചെങ്കിലും 'എന്നെ ഇറക്കിവിടല്ലേ'യെന്നു വനിതാ പൊലീസിനെ കെട്ടിപ്പിടിച്ചുള്ള അവരുടെ കരച്ചിലോടെ രംഗം വികാരനിർഭരമായി. ആലപ്പുഴ ബൈപാസിലെ ഇരവുകാട് പടിഞ്ഞാറ് കൊമ്പത്താംപറമ്പിൽ റസീന മൻസിലിൽ സബൂറ(65)യെ വീട്ടിൽ നിന്നു ബലം പ്രയോഗിച്ച് ഇറക്കാൻ ശ്രമിക്കുമ്പോഴായിരുന്നു നാടകീയ രംഗങ്ങൾ.

ഇതോടെ ഇവർ താമസിക്കുന്ന വീട്ടിലെത്തിയ മുൻസിഫ് കോടതി ജീവനക്കാരും പൊലീസും ഒന്നയഞ്ഞു. അവർ താമസിക്കുന്ന സ്ഥലം മുഴുവനും വിട്ടുകൊടുക്കാൻ കോടതി ഉത്തരവിൽ പറയുന്നില്ലെന്നു ചൂണ്ടിക്കാട്ടി കൗൺസിലറും മറ്റും ഇടപെട്ടു. തുടർന്ന്, കോടതി നിർദ്ദേശം തേടാമെന്നു തീരുമാനിച്ച് ഉദ്യോഗസ്ഥർ മടങ്ങി. വർഷങ്ങളായി സബൂറ താമസിക്കുന്ന മൂന്ന് സെന്റ് സ്ഥലവും അതിൽ അവരും ഭർത്താവ് ഹബീബും ചേർന്നു പണിത വീടുമാണ് കോടതി ഉത്തരവുമായി ഉദ്യോഗസ്ഥർ ജപ്തി ചെയ്യാനെത്തിയത്.

ഹബീബ് വാങ്ങുന്നതിന് മുമ്പേ കൊമ്പത്താംപറമ്പ് വീട്ടിൽ ചാക്കോ ജോസഫ് ആയിരുന്നു ഈ വസ്തുവിന്റെ ഉടമ. അദ്ദേഹവും മറ്റൊരാളും തമ്മിലുള്ളതാണു മുൻസിഫ് കോടതിയിലെ 23 വർഷം പഴക്കമുള്ള കേസ്. ചാക്കോ ഈ വസ്തു തനിക്കു വിൽക്കാമെന്നു വിശ്വസിപ്പിച്ച് 50,000 രൂപ അഡ്വാൻസ് വാങ്ങി കബളിപ്പിച്ചെന്നാണു തിരുവമ്പാടി സ്വദേശിനി പരാതിപ്പെട്ടത്. തുടർന്ന് കോടതി ഈ സ്ഥലം അറ്റാച്ച് ചെയ്തു. കേസ് നിലനിൽക്കുമ്പോൾ 2009ൽ ഹബീബ്-സബൂറ ദമ്പതികൾക്ക് മൂന്ന് ലക്ഷം രൂപയ്ക്ക് ചാക്കോ ഈ വസ്തു വിറ്റു. ഇവർ ഈ വസ്തുവിലുണ്ടായിരുന്ന പഴയ വീട് പൊളിച്ചു കളഞ്ഞ് പുതിയ വീടു വച്ചു താമസമാക്കി. വസ്തു വിറ്റ ചാക്കോയും വാങ്ങിയ ഹബീബും ഇപ്പോൾ ജീവിച്ചിരിപ്പില്ല.

പരാതിക്കാരി കേസുമായി മുന്നോട്ട് പോയതോടെ 2017ൽ വസ്തുവും കെട്ടിടവും കൂടി കോടതി ലേലത്തിൽ വച്ചു. പരാതിക്കാരിയായ തിരുവമ്പാടി സ്വദേശിനി തന്നെ ലേലത്തിൽ പിടിച്ചു. താമസക്കാരെ ഒഴിപ്പിച്ചു തരണമെന്നാവശ്യപ്പെട്ട് അവർ വീണ്ടും കോടതിയിലെത്തി. കഴിഞ്ഞ ജൂലൈയിൽ കോടതി അനുകൂല ഉത്തരവിട്ടു. അതിനെതിരെ സബൂറ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കേസ് തള്ളി. തുടർന്നാണു വിധി നടപ്പാക്കാൻ ആമീനും സൗത്ത് പൊലീസും പിങ്ക് പൊലീസും എത്തിയത്. എ്‌നാൽ കേറിക്കിടക്കാൻ മറ്റൊരു ഇടമില്ലാത്ത സബൂറ ഇത്രയും കാലം താമസിച്ച വീട്ടിൽ നിന്നും ഇറങ്ങാൻ കൂട്ടാക്കിയില്ല. അവരുടെ ഏങ്ങലടികൾ ജപ്തിക്കെത്തിയ ഉദ്യോഗസ്ഥരുടെയും കരളലിയിച്ചു.

സബൂറയുടെ പേരിലുള്ള മൂന്ന് സെന്റ് സ്ഥലത്തിൽ രണ്ട് സെന്റും വീടും പരാതിക്കാരിക്കു വിട്ടുകൊടുക്കാനാണു കോടതിവിധിയെന്നു സ്ഥലത്തെത്തിയ കൗൺസിലർ സൗമ്യാ രാജ് ചൂണ്ടിക്കാട്ടി. ഇതു പരിഗണിക്കാതെയാണു ഹൃദ്രോഗിയായ സ്ത്രീയെയും പേരക്കുട്ടിയെയും ഇറക്കിവിടാൻ നോക്കിയതെന്നും അവർ പറഞ്ഞു. തുടർന്നു കോടതിയിൽ ഇതു ധരിപ്പിച്ച്, സ്ഥലം അളന്നു തിരിച്ച ശേഷം തുടർനടപടി സ്വീകരിക്കാമെന്നു ധാരണയായി.