തിരുവനന്തപുരം: നിയമസഭാ കൈയാങ്കളിയിൽ ഉമ്മൻ ചാണ്ടി സർക്കാർ ഏകപക്ഷീയമായാണ് തങ്ങൾക്കെതിരേ കേസെടുത്തതെന്ന് ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജൻ. രാഷ്രീയ പകപോക്കലാണ് തങ്ങൾക്ക് നേരേ നടന്നതെന്നും ജയരാജൻ പ്രതികരിച്ചു. നിയമസഭാ കയ്യാങ്കളി തൽസമയം ടിവിയിൽ മലയാളി കണ്ടിരുന്നു. ഈ കേസിലാണ് ജയരാജന്റെ വിശദീകരണം.

കേസിൽ കോടതിയിൽ ഹാജരായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയരാജൻ. യഥാർഥത്തിൽ നടന്ന സംഭവങ്ങളെ ശരിയായ നിലയിൽ അന്നത്തെ സർക്കാർ നിരീക്ഷിച്ചില്ല. തങ്ങൾ ആരും അക്രമത്തിന് പോയിട്ടില്ല. അന്നത്തെ സർക്കാർ തങ്ങളെ മനപ്പൂർവം കേസിൽ ഉൾപ്പെടുത്തുകയായിരുന്നെന്നും ജയരാജൻ ആരോപിച്ചു. നിയമസഭാ കൈയാങ്കളി കേസിൽ മന്ത്രി വി.ശിവൻകുട്ടി അടക്കമുള്ള എല്ലാ പ്രതികളും ഇന്ന് കോടതിയിൽ ഹാജരായി. തിരുവനന്തപുരം സിജെഎം കോടതിയിലാണ് പ്രതികൾ ഹാജരായത്.

കുറ്റം ചെയ്തിട്ടെന്ന് പ്രതികൾ കോടതിയിൽ അറിയിച്ചു. കേസ് കോടതി ഡിസംബർ ഒന്നിന് പരിഗണിക്കാൻ മാറ്റിയിട്ടുണ്ട്. 2015 മാർച്ച് 13നാണ് അന്നത്തെ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്താൻ ഇടത് എംഎൽഎമാർ നിയമസഭയിൽ സംഘർഷമുണ്ടാക്കിയത്. മന്ത്രി ശിവൻകുട്ടിക്കു പുറമെ, മുൻ മന്ത്രിമാരായ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ, മുൻ എംഎൽഎമാരായ കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. കോടതിയിൽ ഹാജരായ ശേഷമാണ് മാധ്യമങ്ങൾക്ക് മുന്നിൽ ഇപി വിശദീകരണം നൽകിയത്.

വനിതാ എംഎൽഎമാരെ കൈയേറ്റം ചെയ്യുമ്പോൾ തങ്ങൾ നോക്കിനിൽക്കുമെന്ന് ആരെങ്കിലും ധരിച്ചോയെന്നും ജയരാജൻ ചോദിച്ചു. രാഷ്ട്രീയ പകപോക്കലാണ് ഉമ്മൻ ചാണ്ടി സർക്കാർ നടത്തിയത്. യഥാർത്ഥത്തിൽ നടന്ന സംഭവങ്ങളെ ആ സർക്കാർ നിരീക്ഷിച്ചില്ല. ഞങ്ങൾ ആരും അക്രമത്തിലേക്ക് പോയിരുന്നില്ല. നിയമസഭ നല്ല നിലയിൽ നടത്തി കൊണ്ടുപോകേണ്ട സ്പീക്കർ അത് ചെയ്തില്ല. പ്രശ്നമുണ്ടാകുമ്പോൾ എല്ലാ കക്ഷി നേതാക്കളേയും വിളിച്ച് രമ്യമായ നിലപാട് സ്വീകരിക്കും. എന്നാൽ ഒരു നിലപാടും സ്വീകരിക്കാതെ സ്പീക്കർ ഇറങ്ങിപ്പോയി.

പരിഹാസപമായ നിലപാട് സ്പീക്കർ സ്വീകരിച്ചതിന്റെ ഭാഗമായിട്ടാണ് എംഎൽഎമാർ ക്ഷുഭിതരമായത്. ഈ പ്രതിഷേധത്തിന് നേർക്കാണ് യുഡിഎഫിന്റെ ആക്രമണമുണ്ടായത്. അവർ തലേന്ന് രാത്രിയിൽ തന്നെ ആയുധങ്ങളുമായി നിയമസഭയിൽ കടന്നുകൂടി. സംഘടിതമായി ഞങ്ങൾക്ക് നേരെ ആക്രമണം നടത്തി. വനിതാ എംഎൽഎമാർക്ക് നേരെ കൈയേറ്റമുണ്ടായി. ഞങ്ങളുടെ വനിതാ എംഎൽഎമാരെ കൈയേറ്റം ചെയ്യുമ്പോൾ ഞങ്ങൾ നോക്കി നിൽക്കുമെന്ന് ആരെങ്കിലും ധരിച്ചോ..?.-ജയരാജൻ പറഞ്ഞു.

വനിതാ എംഎൽഎമാർക്ക് നേരെ കൈയേറ്റം നടന്നപ്പോൾ തീർച്ചയായും ഞങ്ങളതിനെ പ്രതിരോധിച്ചിട്ടുണ്ട്. സംരക്ഷണം നൽകേണ്ട സ്പീക്കർ ഡയസ് വിട്ട് പോയി. ഇങ്ങനെ ഒരക്ഷിതാവസ്ഥ യുഡിഎഫും സ്പീക്കറും ഉണ്ടാക്കി' ഇ.പി.ജയരാജൻ പറഞ്ഞു.