കൊല്ലം: സർക്കാർ പ്രീപ്രൈമറി സ്‌കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിനിയുടെ കാലിൽ തിളച്ച വെള്ളം വീണ് ഗുരുതരമായി പൊള്ളലേറ്റ് സംഭവത്തിൽ ചൈൽഡ് വെൽഫെയർ കമ്മറ്റി നിയമ നടപടി സ്വീകരിച്ചു. കുട്ടിയുടെ ചികിത്സ ഏറ്റെടുക്കുകയും നഷ്ടപരിഹാരമായി സ്‌കൂൾ അധികൃതർ ഒരു തുക നൽകുകയും വേണം. വീഴ്ച വരുത്തിയ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പിന് ശുപാർശയും ചെയ്തു. കൊല്ലം ചൈൽഡ് വെൽഫെയർ കമ്മറ്റി ചെയർമാൻ സനിൽ വെള്ളിമണ്ണിന്റെ നേതൃത്വത്തിൽ കുട്ടിയെയും മാതാപിതാക്കളെയും വിളിച്ചു വരുത്തി മൊഴിയെടുത്തതിന് ശേഷമാണ് നടപടി സ്വീകരിച്ചത്. കൃത്യമായ ചികിത്സ നൽകാതിരുന്ന ആശുപത്രിക്കെതിരെയും നടപടിയുണ്ടാവാൻ സാധ്യതയുണ്ട്.

രാജ്യാന്തര നിലവാരമുള്ള സർക്കാർ പ്രീപ്രൈമറിസ്‌കൂളിൽ അധികൃതരുടെ അശ്രദ്ധമൂലം വിദ്യാർത്ഥിനിയുടെ കാലിൽ തിളച്ച വെള്ളം വീണ് ഗുരുതരമായി പരിക്കേറ്റ സംഭവം രാഷ്ട്രീയ ഇടപെടലിൽ ഒതുക്കി തീർക്കാൻ ശ്രമിക്കുന്നതായി മറുനാടൻ വാർത്ത റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ചൈൽഡ് വൈൽഫെയർ കമ്മിറ്റിയുടെ നടപടി. ഓച്ചിറ വലിയകുളങ്ങര ഗവ. ഹൈടെക് എൽ.പി സ്‌ക്കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിനിയും എം.ജയകാന്തിന്റെ മകളുമായ ജയത്രയ്ക്കാണ് തിളച്ച വെള്ളം കാലിൽ വീണ് പരിക്കേറ്റത്.സ്‌ക്കൂൾ അധികൃതർ സംഭവം ചൈൽഡ് ലൈൻ അധികൃതരെ അറിയിക്കുകയോ തുടർ നടപടികൾ സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. സ്ഥലത്തെ സിപിഎം നേതൃത്വത്തിന്റെ ഇടപെടലിൽ വിഷയം ഒതുക്കി തീർക്കാൻ ശ്രമിക്കുകയാണെന്ന ആരോപണം ഉയർന്നിരുന്നു. ഇതിനിടയിലാണ് മറുനാടൻ വാർത്ത റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ 16 നാണ് ജയത്രയുടെ കാലിൽ തിളച്ച വെള്ളം വീഴുന്നത്. കുട്ടിയെ ആശുപത്രിയിൽ കൊണ്ടു പോകാതെ സ്‌കൂൾ അധികൃതർ പിതാവിനെ വിളിച്ചു വരുത്തി. കാലിൽ ചൂടു വെള്ളം വീണതാണെന്നും കുഴപ്പമില്ലാ എന്നുമാണ് അവർ പറഞ്ഞത്. എന്നാൽ കുട്ടിയുടെ നിർത്താതെയുള്ള കരച്ചിൽ മൂലം അടുത്തുള്ള പരബ്രഹ്‌മ ആശുപത്രിയിലെത്തി. പരിശോധനയിൽ കാലിന് ഗുരുതരമായി പരിക്കേറ്റു എന്ന് മനസ്സിലായി. തുടർന്ന് ഒരാഴ്ചയോളം ആശുപത്രിയിൽ കഴിയേണ്ടി വന്നു. പിന്നീട് ആശുപത്രിയിൽ നിന്നും തിരികെ വീട്ടിലെത്തിയതിന് ശേഷമാണ് കുട്ടിക്ക് കലശലായ വയറുവേദന അനുഭവപ്പെടുന്നത്. ഇതോടെ വീണ്ടും ആശുപത്രിയിലെത്തിയപ്പോൾ സ്‌കാനിങിന് വിധേയമാക്കി. സ്‌കാനിങ്ങിൽ കുട്ടിയുടെ വയറ്റിൽ ക്ഷതമേറ്റിട്ടുണ്ടെന്നും കരളിന്റെ ഭാഗത്ത് നീരു കെട്ടി അണുബാധ ആയിട്ടുണ്ടെന്നും കണ്ടെത്തി. ഇതോടെ വീണ്ടും ചികിത്സ തുടർന്നു. ചൂടുവെള്ളം കാലിൽ വീണപ്പോൾ കുട്ടിക്ക് വീണ് പരിക്കേറ്റതായിരുന്നു. എന്നാൽ സ്‌കൂൾ അധികൃതർ ഇക്കാര്യം അറിയിച്ചിരുന്നില്ല.

കുട്ടിയുടെ കാലിൽ എങ്ങനെയാണ് ചൂടുവെള്ളം വീണതെന്ന ചോദ്യത്തിന് സ്‌കൂൾ അധികൃതരുടെ ഭാഗത്ത് നിന്നും കൃത്യമായ ഉത്തരം ലഭിച്ചില്ല. പിതാവിന്റെ അന്വേഷണത്തിൽ സ്‌കൂൾ ആയയുടെ ഭാഗത്ത് നിന്നുമുള്ള അശ്രദ്ധമൂലമാണ് പൊള്ളലേറ്റതും വീണ് ക്ഷതമേറ്റതെന്നും മനസ്സിലായി. ഇക്കാര്യം ചോദിച്ചപ്പോഴും സ്‌ക്കൂൾ അധികൃതർ പ്രതികരിച്ചില്ല. ഇതോടെ ജയകാന്ത് വിദ്യാഭ്യാസ മന്ത്രിക്കും ചൈൽഡ് ലൈനും പരാതി നൽകുകയായിരുന്നു. ഓച്ചിറ പരബ്രഹ്‌മ ഹോസ്പിറ്റലിനെതിരെയും നടപടി ഉണ്ടാവാൻ സാധ്യതയുണ്ട്. കുട്ടിക്ക് വിദഗ്ദ്ധ ചികിത്സ നൽകാതെ വളരെ വേഗം തന്നെ ഡിസ്ചാർജ്ജ് ചെയ്തതിനാണ് നടപടിക്ക് സാധ്യത.