തിരുവനന്തപുരം: സ്വര്‍ണക്കടത്ത് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം തുടങ്ങിയതായി പി.വി. അന്‍വര്‍ എം.എല്‍.എ. സ്വര്‍ണം ഒരുക്കുന്ന ഉണ്ണി എന്ന സ്വര്‍ണപ്പണിക്കാരന്‍ സാധനം എടുത്തുമാറ്റി. അതിന്റെ വീഡിയോ തന്റെ കൈവശമുണ്ടെന്നും അന്‍വര്‍ പറഞ്ഞു. പാര്‍ട്ടി സെക്രട്ടറി പി വി അന്‍വറെ കണ്ട് പരാതി നല്‍കിയ ശേഷമാണ് പി വി അന്‍വര്‍ മാധ്യമങ്ങളോട് നിലപാട് വ്യക്തമാക്കിയത്.

സ്വര്‍ണപ്പണിക്കാരനെ പിടിച്ചാല്‍ കാര്യങ്ങള്‍ അറിയാമെന്നും അന്‍വര്‍ പറഞ്ഞു. എന്നാല്‍, തെളിവ് നശിപ്പിക്കുകയാണ്. സ്വര്‍ണം കൊണ്ടുവന്ന പലരുടെയും വീടുകളില്‍ കഴിഞ്ഞ രണ്ട് ദിവസമായി ഡാന്‍സാഫിന്റെ ആളുകള്‍ ബന്ധപ്പെടുന്നുണ്ട്. ഇതിനാണ് എസ്.പി സുജിത് ദാസ് അവധിയില്‍ പ്രവേശിച്ചതെന്നും പി.വി. അന്‍വര്‍ പറഞ്ഞു.

എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ അടക്കമുള്ളവര്‍ക്കെതിരായ അന്വേഷണം സത്യസന്ധമായി പോയില്ലെങ്കില്‍ അന്വേഷണ സംഘം ഉത്തരം പറയേണ്ടിവരും. ഈ സമൂഹം അവരെയും ചോദ്യം ചെയ്യും. അതിന് മുമ്പില്‍ താനുണ്ടാകും. കള്ള അന്വേഷണം നടത്തി രക്ഷപ്പെടുത്താന്‍ ആരെയെങ്കിലും ശ്രമിച്ചാല്‍ പബ്ലിക്കായി താന്‍ ചോദിക്കും. മലപ്പുറം മരംമുറിക്കേസും പൊലീസ് അട്ടിമറിക്കാന്‍ ആരംഭിച്ചതായും അന്‍വര്‍ വ്യക്തമാക്കി.

എ.ഡി.ജി.പി അജിത് കുമാര്‍ അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പി.വി. അന്‍വര്‍ കൈമാറി. കാര്യങ്ങള്‍ എം.വി. ഗോവിന്ദന്‍ വിശദമായി ചോദിച്ചു. ആവശ്യമായ വിശദീകരണം നല്‍കിയെന്നും തുടര്‍നടപടികള്‍ പാര്‍ട്ടിയും മുഖ്യമന്ത്രിയും തീരുമാനിക്കുമെന്നും അന്‍വര്‍ പറഞ്ഞു.

താന്‍ ഉയര്‍ത്തിയ രണ്ട് വിഷയങ്ങളുമായി പൊതു സമൂഹത്തിന് മുന്‍പില്‍ തുടര്‍ന്നും ഉണ്ടാകും. എ.ഡി.ജി.പിയെ പദവിയില്‍ നിന്ന് മാറ്റി നിര്‍ത്തുന്ന കാര്യത്തില്‍ മുഖ്യമന്ത്രിയും സര്‍ക്കാരുമാണ് തീരുമാനമെടുക്കേണ്ടത്. അന്തസ്സുള്ള മുഖ്യമന്ത്രിക്കും സര്‍ക്കാറിനും പാര്‍ട്ടിക്കും മുമ്പിലാണ് താന്‍ പരാതി നല്‍കിയത്. ജനങ്ങളുടെ മുമ്പിലാണ് കാര്യങ്ങള്‍ തുറന്നു പറഞ്ഞിട്ടുള്ളത്.

മുഖ്യമന്ത്രിയോടും പാര്‍ട്ടി സെക്രട്ടറിയോടും കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഇവരില്‍ നിന്ന് തനിക്ക് ഉറപ്പൊന്നും ലഭിച്ചിട്ടില്ല. നീതിപൂര്‍വമായ അന്വേഷണം നടക്കുമെന്നും കുറ്റവാളികളെ ശിക്ഷിക്കുമെന്നും താന്‍ വിശ്വസിക്കുന്നു. ഇടത് സര്‍ക്കാര്‍ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ലക്ഷോപലക്ഷം ജനങ്ങള്‍ കേരളത്തിലുണ്ട്. ഇടത് സര്‍ക്കാറിനെ വീണ്ടും അധികാരത്തിലെത്തിച്ച ജനങ്ങളുടെ വികാരമാണ് താന്‍ പറഞ്ഞതെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

എലി അത്ര ചെറിയ ജീവി അല്ല. എഡിജിപിയെ മാറ്റേണ്ടത് പാര്‍ട്ടിയും മുഖ്യമന്ത്രിയുമാണ്. ഈ പാര്‍ട്ടിയെ പറ്റി എന്താണ് മനസ്സിലാക്കിയിട്ടുള്ളത്?. അന്തസ്സുള്ള പാര്‍ട്ടിയും അന്തസ്സുള്ള മുഖ്യമന്ത്രിയുമാണ്. എല്ലാത്തിനും അതിന്റേതായ നടപടി ക്രമങ്ങള്‍ ഉണ്ട്. അതനുസരിച്ച് നീങ്ങും. ജനങ്ങളുടെ വികാരമാണ് താന്‍ പറഞ്ഞത്. അത് തള്ളിക്കളയുമോ? വിശ്വസിച്ച് ഏല്‍പ്പിച്ച ആള്‍ ചതിക്കുമോ?. ഇങ്ങനെ ഒരു വൃത്തികെട്ട പൊലീസ് ഉണ്ടോയെന്നും പി വി അന്‍വര്‍ ചോദിച്ചു.

എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ആരോപണങ്ങള്‍ അന്വേഷിക്കും. എന്നാല്‍, എഡിജിപിക്കെതിരായ അന്വേഷണത്തിന് അദ്ദേഹത്തിന് താഴെ റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ആരോപണ വിധേയനായ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയും തല്‍സ്ഥാനത്ത് ഇരിക്കെ ഇവര്‍ക്ക് കീഴിലുള്ള ഉദ്യോഗസ്ഥര്‍ അടങ്ങിയ സംഘത്തിന് അന്വേഷണ ചുമതല നല്‍കിയത് സര്‍ക്കാരിന്റെ ഇരട്ടത്താപ്പെന്നാണ് പ്രതിപക്ഷം പറയുന്നത്.