ലിവർപൂൾ: ബ്രിട്ടനിൽ സാമ്പത്തിക അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ ശ്രമിച്ച ആറുപേർ അറസ്റ്റിലാകുന്നത് ഡെയ്ലി എക്സ്പ്രസ്സ് പത്രം നടത്തിയ ഒരു അന്വേഷണത്തെ തുടർന്ന്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് നിശ്ചലമാക്കി സാമ്പത്തിക തകർച്ച ഉണ്ടാക്കാനായിരുന്നു അവരുടെ ശ്രമം. ഒരു കൂട്ടം ഫലസ്തീൻ അനുകൂലികളായിരുന്നു ഇതിന് പുറകിൽ. വിവരം ലഭിച്ചതിനെ തുടർന്ന് ഡിറ്റക്ടീവുകൾ കർമ്മനിരതരാവുകയായിരുന്നു.

എക്സ്ചേഞ്ച് പ്രവർത്തിക്കുന്ന കെട്ടിടം ട്രേഡിംഗിനായി തുറക്കാതിരിക്കാനുള്ള, ഏകോപിപ്പിച്ചു കൊണ്ടുള്ള ഒരു ശ്രമമായിരുന്നു അവർ നടത്തിയത്. അത് നടന്നിരുന്നെങ്കിൽ, ആഗോള സാമ്പത്തിക വിപണി തന്നെ തകർച്ചയിലേക്ക് കൂപ്പു കുത്തുമായിരുന്നു. എക്സ്പ്രസ്സിന്റെ ഒരു റിപ്പോർട്ടർ, പ്രച്ഛന്നവേഷധാരിയായി ഈ സംഘത്തിൽ ചേരുകയായിരുന്നു. രണ്ട് മാസക്കാലത്തോളം അവർക്കൊപ്പം കഴിഞ്ഞ് വിശദവിവരങ്ങൾ ശേഖരിച്ച് അവ പൊലീസിന് കൈമാറുകയായിരുന്നു.

തീവ്ര പാലിസ്തീൻ അനുകൂലികളായ ഇവർ ഏതാണ്ട് ഒരാഴ്‌ച്ചത്തെ പദ്ധതിയായിരുന്നു ആസൂത്രണം ചെയ്തിരുന്നത്. ഇന്നലെ അതിരാവിലെ മെഴ്സിസൈഡ് പൊലീസിനൊപ്പം ചേർന്ന് മെറ്റ് ഒഫീസർമാർ ലിവർപൂളിൽ നിന്നും ക്രിമിനൽ ഗൂഢാലോചന നടത്തിയതിന് ഒരു 31 കാരനെ അറസ്റ്റ് ചെയ്തു.അതേ തുടർന്നാണ് ഇതേ പദ്ധതിയുടെ ഭാഗമെന്ന് വിശ്വസിക്കുന്ന മറ്റ് അഞ്ചുപേർ കൂടി പിടിയിലായത്.

29 കാരിയായ ഒരു സ്ത്രീയും 23 കാരിയായ ഒരു പുരുഷനും ലണ്ടനിൽ നിന്ന് അറസ്റ്റിലായപ്പോൾ 28 ഉം 26 ഉം വയസ്സുള്ള രണ്ട് സ്ത്രീകൾ ലിവർപൂളിൽ നിന്നും പിടിയിലായി. പിന്നീട് ബ്രൈറ്റണിൽ വെച്ച് ഒരു 27 കാരനെയും അറസ്റ്റ് ചെയ്തു. ആറുപേരു,ം ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ പ്രധാന പ്രവേശന കവാടത്തിലെ റിവോൾവിങ് ഡോറിന് മുകളിലേക്ക്, ചുവന്ന പെയിന്റ് നിറച്ച ഫയർ എക്സ്റ്റിങ്യൂഷറുകളുമായി കയറാനായിരുന്നു രണ്ടു പേരുടെ പദ്ധതി. പിന്നീട് ഒരു ഏണി അവരുടെ തലയ്ക്ക് മുകളിലായി വെച്ച് കഴുത്തിൽ പൂട്ടിയിടും.

കൂടെയുള്ളവർ ആ സമയം മുൻപിലേയും പുറകിലേയും പ്രവേശന കവാടങ്ങൾക്കരികിൽ തടസ്സമുണ്ടാക്കും. രക്തത്തെ പ്രതിനിധീകരിക്കാൻ ചുവപ്പ് നിറം തേച്ച വ്യാജ നോട്ടുകൾ മണി ഗണ്ണുകളീൽ നിന്നും ഉതിർത്തുകൊണ്ടിരിക്കും. റിപ്പോർട്ടർ കൂടി ഉൾപ്പെട്ട ഒരു ചർച്ചക്കിടെ, സംഘത്തിന്റെ നേതാവ് ആവശ്യപ്പെട്ടത് പ്രവേശന കവാടങ്ങൾക്ക് മുൻപിൽ ഇരിക്കുന്നവർ അവരുടെ കൈകൾ വാതിലിന്റെ ഹാൻഡിലിനോറ്റ് ചേർത്ത് ബൈക്ക് കീ കൊണ്ട് ബന്ധിക്കണം എന്നായിരുന്നു. ഒരു പ്രവൃത്തി ദിവസം മുഴുവൻ അത് പൂർണ്ണമായും അടച്ചിടുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.

സ്വയം പൂട്ടായി മാറി വാതിലുകൾ അടച്ചു പൂട്ടുന്നതിന് മുൻപായി ലോഹ പൈപ്പുകൾക്കുള്ളിൽ ആയുധങ്ങൽ ഒളിപ്പിക്കുവാനും അവർ പദ്ധതി തയ്യാറാക്കിയിരുന്നതായി ഡെലി എക്സ്പ്രസ്സ് റിപ്പോർട്ടർ പറയുന്നു. പൊലീസ് എത്തിയാൽ തന്നെ വാതിൽ തുറക്കുന്ന പ്രക്രിയ മന്ദഗതിയിൽ ആക്കുന്നതിനായിട്ടായിരുന്നു ഇത്. ഇതുവഴി അക്ഷരാർത്ഥത്തിൽ തന്നെ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് അടച്ചു പൂട്ടാൻ ആകുമെന്നായിരുന്നു സംഘനേതാവ് യോഗത്തിൽ പറഞ്ഞത്.

ഇതുവഴി, ഇസ്രയേലിന് ആയുധങ്ങൾ നൽകുന്ന അന്താരാഷ്ട്ര ആയുധ കച്ചവടക്കാരുടെ സാമ്പത്തിക ആവസ്ഥ താറുമാറാക്കാൻ സാധിക്കുമെന്നും അയാൾ പറഞ്ഞത്രെ. പ്രധാനമായും ഇസ്രയേൽ പ്രതിരോധ വകുപ്പുമായി വ്യാപാര ബന്ധമുള്ള ബ്രിട്ടീഷ് കമ്പനികൾക്ക് തലവേദന സൃഷ്ടിക്കാനായിരുന്നു ശ്രമം. തിങ്കളാഴ്‌ച്ച നടക്കേണ്ടിയിരുന്ന ഈ ഓപ്പറേഷനെ കുറിച്ച് വെള്ളിയാഴ്‌ച്ച മാത്രമാണ് പൊലീസിന് പൂർണ്ണ വിവരം ലഭിക്കുന്നത്. പരിമിതമായ സമയമെ ബാക്കിയുണ്ടായിരുന്നുള്ളു എങ്കിലും, സമർത്ഥമായ നീക്കങ്ങളിലൂടെ അവർക്ക് ഒരു വൻ അട്ടിമറി പദ്ധതി തകർക്കാൻ കഴിഞ്ഞു.