കൊച്ചി: പാലാ രൂപതയുടെ സഹായമെത്രാനായിരുന്ന മാർ ജേക്കബ് മുരിക്കന്റെ രാജി സ്ഥിരം സിനഡിന്റെ അനുവാദത്തോടെ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്വീകരിച്ചു. 2017 മുതൽ ആശ്രമജീവിതത്തിലേക്കുള്ള ആഭിമുഖ്യം മാർ ജേക്കബ് മുരിക്കൻ പ്രകടിപ്പിച്ചിരുന്നു.

എന്നാൽ, സഹായമെത്രാൻ സ്ഥാനത്തു നിന്നുമാറി ആശ്രമജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള തന്റെ തീരുമാനം അറിയിച്ചുകൊണ്ട് മാർ മുരിക്കൻ കാനൻ നിയമപ്രകാരം മേജർ ആർച്ച്ബിഷപ്പിന് രാജി സമർപ്പിക്കുകയായിരുന്നു. മാർ മുരിക്കന്റെ രാജി സ്വീകരിച്ചുകൊണ്ടുള്ള തീരുമാനം മേജർ ആർച്ച്ബിഷപ് മാർ ആലഞ്ചേരി മാർപാപ്പയെ അറിയിക്കുകയും അദ്ദേഹം അംഗീകാരം നൽകുകയും ചെയ്തു.

സന്യാസ ജീവിതം നയിക്കുന്നതിനായി അദ്ദേഹം നേരത്തെ നൽകിയ അപേക്ഷ പാലാ രൂപത അംഗീകാരിച്ചിരുന്നു. ഇപ്പോൾ സ്ഥിരം സിനഡും കൂടി അംഗീകരിച്ചതോടെ ജേക്കബ് മുരിക്കന് സഭാ ഭരണത്തിൽ നിന്ന് വിരമിച്ച് സന്യാസത്തിലേക്ക് പോകാൻ സാധിക്കും. സഭ ആവശ്യപ്പെടുന്ന സമയങ്ങളിലും വിശേഷാൽ ദിവസങ്ങളിലും കുർബാന അർപ്പിക്കുന്നതിന് ഉൾപ്പെടെ അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടാവുകയും ചെയ്യും. സ്വയം എടുത്ത തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ രൂപതാ ഭരണത്തിൽ നിന്ന് പൂർണമായും അദ്ദേഹം ഇതോടെ ഒഴിവാകുകയാണ്.

സീറോ മലബാർ സഭയിൽ എന്നും വ്യത്യസ്തമായ നിലപാടു കൊണ്ടു ശ്രദ്ധേയനായ വ്യക്തിയാണ് ജേക്കബ് മുരിക്കൻ. രൂപതയിലെ വൈദികരുടെ സ്ഥാനമാനങ്ങൾക്കുവേണ്ടിയുള്ള ഗ്രൂപ്പുകളിയിലും ആഡംബര ഭ്രമത്തിലും മുഴുകുമ്പോൾ അതിൽ നിന്നും വ്യത്യസ്തമായ നിലപാടായിരുന്നു ജേക്കബ് മുരിക്കന്. കുറച്ചു കാലം മുമ്പ് തന്നെ മുരിക്കൻ സ്ഥാന ത്യാഗം ചെയ്യാൻ അനുവദിക്കാനായി മാർപ്പാപ്പക്ക് കത്തയച്ചിരുന്നു. ആ കത്ത് മാർപ്പാപ്പ സിനഡിന് അയച്ചു കൊടുക്കുകയായിരുന്നു.

ആരോടും ചോദിക്കാതെ ആരുമറിയാതെ തന്റെ കിഡ്നി ഒരു ഹിന്ദുമത വിശ്വാസിക്ക് ദാനം നൽകിയ മുരിക്കൻ അന്നു തന്നെ സഭാ നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. കരുണ, കരുതൽ, സ്നേഹം, ലളിതജീവിതം പ്രാർത്ഥനാജീവിതം എന്നിവയിൽ കടുത്ത നിലപാട്കാരനായിരുന്നു മുരിക്കൻ. സീറോ മലബാർ സഭാ നേതൃത്വവും മെത്രാന്മാരും തങ്ങളുടെ ആഡംബര ജീവിതവും ലൗകികതയും ഒക്കെ കുറയ്ക്കാൻ മാർ ജേക്കബ് മുരിക്കന്റെ അസാധാരണവും അത്യപൂർവമായ സ്ഥാന ത്യാഗം അവസരമാക്കുമോ എന്നത് തന്നെയാണ് ഏവരും കാത്തിരിക്കുന്നത്.

2012 ഓഗസ്റ്റ് 24-ാം തീയതി പാലാ രുപതയുടെ സഹായ മെത്രാനായി നിയമിതനായ മുരിക്കൻ പിതാവ് റബർ ചെരിപ്പിട്ടായിരുന്നു സഹായ മെത്രാനായത്. അതുവരെ അദ്ദേഹം ധരിച്ചിരുന്നതും സാധാരണ റബർ ചെരുപ്പായിരുന്നു. നിരവധി സമ്മർദങ്ങളുണ്ടായിട്ടും തന്റെ ജീവിത ശൈലി മാറ്റാൻ അദ്ദേഹം തയ്യാറായില്ല. 2038 ജൂൺ മാസം വരെ മെത്രാനായി തുടരാൻ സാധിക്കുമായിരുന്നു അദ്ദേഹത്തിന്. എന്നിട്ടും അതിലേക്ക് എത്തും മുമ്പ് മുരിക്കൻ സ്ഥാനത്യാഗം ചെയ്യുകയാണ്.

പണവും പ്രതാപവും സ്വാധീനിക്കാത്ത മുരിക്കൻ

1963 ജൂൺ 16ന് പ്രശസ്ത കത്തോലിക്കാ കുടുംബമായ മുട്ടചിറയിലെ മുരിക്കൻ തറവാട്ടിൽ ജനിച്ച ജേക്കബ് മുരിക്കൻ ഇക്കണോമിക്സിൽ എം എ ബിരുദം കരസ്ഥമാക്കിയ ശേഷമായിരുന്നു പാലായിലെ ഗുഡ് ഷെപ്പേർഡ് മൈനർ സെമിനാരിയിൽ വൈദിക പഠനത്തിന് ചേർന്നത്. സാധാരണ ഗതിയിൽ 10-ാം ക്ലാസിന് മുൻപ് തന്നെ മിക്കവരും സെമിനാരിയിൽ ചേരും. എന്നാൽ മുരിക്കനാവട്ടെ പ്രായപൂർത്തിയായ ശേഷം എം എ കഴിഞ്ഞാണ് വൈദികനാകാൻ തീരുമാനിച്ചത്. ബാങ്കു മാനേജരുടെ മകനായ മുരിക്കന്റെ സഹോദരങ്ങൾ കോളേജ് അദ്ധ്യാപകരും ബാങ്ക് മാനേജർമാരും ഒക്കെയാണ്. അതൊന്നും മുരിക്കനെ വൈദികനാകുന്നതിൽ നിന്നും പിന്തിരിപ്പിച്ചിട്ടില്ല. സമ്പന്ന കുടുംബത്തിൽ നിന്നു വന്നതിനാൽ പണവും പ്രതാപവും മുരിക്കനെ ഒട്ടും സ്വാധീനിച്ചതുമില്ല.

1993 ഡിസംബർ 27നാണ് വൈദികനായി തിരുപ്പട്ടം സ്വീകരിച്ച ജേക്കബ് മുരിക്കൻ ആദ്യം കുറവിലങ്ങാട് പള്ളി അസിസ്റ്റന്റ് വികാരിയായി. പിന്നെ നീലൂർ മക്കൻപുഴ പള്ളിയിൽ, അതിന് ശേഷം മൈനർ സെമിനാരി അദ്ധ്യാപകനായി. പിന്നീടാണ് മുരിക്കൻ രുപതാ സ്ഥാപനങ്ങളുടെ കോർപറേറ്റ് സെക്രട്ടറിയാകുന്നത്. രൂപതാ സ്ഥാപനങ്ങളിലെ അദ്ധ്യാപക നിയമനത്തിലും സ്ഥലം മാറ്റങ്ങളിലും 100% സുതാര്യതയും സത്യസന്ധതയും പുലർത്തിയ ചുരുക്കം ചില സെക്രട്ടറിമാരിൽ ഒരാളായിരുന്നു ജേക്കബ് മുരിക്കൻ. രുപതയുടെ പാസ്റ്ററൽ കോഓർഡിനേറ്ററായി പ്രവർത്തിക്കുമ്പോഴാണ് തികച്ചും അപ്രതീക്ഷിതമായി മുരിക്കനെ പാലാ രൂപതയുടെ സഹായ മെത്രാനായി നിയമിച്ചത്.

മുരിക്കന്റെ നിയമനം രൂപതയിലെ അധികാര മോഹികളായ വൈദികരിൽ കടുത്ത അമർഷമുണ്ടായിരുന്നു. പാലാ രൂപതയിലെ വൈദികരിൽ പ്രബലരായ ഒരു വിഭാഗം അടുത്ത നാളിൽ പാലാ രൂപതാ വികാരി ജനറലായി നിയമിക്കപ്പെട്ട മാർ കുറവിലങ്ങാട് പള്ളി വികാരി ഫാദർ ജോസഫ് തടത്തിലിനെ സഹായ മെത്രാനാക്കാൻ ഏറെ ശ്രമിച്ചിരുന്നതാണ്. അതിന് പിന്നിൽ പ്രവർത്തിച്ചിരുന്ന വൈദിക ലോബിക്ക് സകല സഹായവും ചെയ്തു കൊടുത്തത് പാലായിലെ അന്നത്തെ വികാരി അഞ്ച് വികാരി ജനറൽമാരിൽ മൂന്നുപേരായിരുന്നു. ജേക്കബ് മുരിക്കൻ പാലാ മെത്രാൻ കല്ലറങ്ങാട്ടിന്റെ ഇഷ്ട വൈദികൻ ആയിരുന്നില്ല. പലരിൽ ഒരാൾ മാത്രമായിരുന്നു മുരിക്കൻ.

സഭയിലെ പല ആഡംബര പദ്ധതികൾക്കും എതിരായിരുന്നു മുരിക്കൻ. 500 കോടി രൂപമുടക്കി ചേർപ്പുങ്കൽ എന്ന കുഗ്രാമത്തിൽ ആശുപത്രി നിർമ്മിക്കാനുള്ള നീക്കവുമായി കല്ലറങ്ങാട്ട് എത്തിയത്. ആശുപത്രി നിർമ്മാണ പദ്ധതിക്കെതിരായിരുന്നു മുരിക്കൻ. ആശുപത്രി നിർമ്മാണം കൊണ്ട് ഒരു ദരിദ്രനെ പോലും സഭയോടു ചേർത്തുനിർത്താനാവില്ല എന്ന വാദഗതിക്കാരനായിരുന്നു മുരിക്കൻ.