ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്തടക്കം ഇന്ത്യ മുന്നണി കടുത്ത വിമര്‍ശനം ഉന്നയിച്ച അഗ്‌നിപഥ് പദ്ധതിയില്‍ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യന്‍ സേനയെ കൂടുതല്‍ കരുത്തുറ്റതും, യുവത്വമുള്ളതുമാക്കാനാണ് പദ്ധതി ആവിഷ്‌കരിച്ചതെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ഇക്കാര്യത്തെ ചിലര്‍ അതിവൈകാരിക വിഷയമാക്കിയെന്നും പ്രതിപക്ഷത്തെ ഉന്നമിട്ടു മോദി പറഞ്ഞു. കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ 25ാം വാര്‍ഷികവേളയിലാണ് അഗ്‌നിപഥ് പദ്ധതിയെ പിന്തുണച്ച് രംഗത്ത് വന്നത്. അനിശ്ചിതത്വം നിറഞ്ഞ പദ്ധതിയാണെന്നും എത്രയും വേഗം പിന്‍വലിക്കണമെന്നും പ്രതിപക്ഷം തിരിച്ചടിച്ചു.

അഗ്‌നിവീര്‍ പദ്ധതിക്കെതിരെ വലിയ നുണ പ്രചാരണം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പിന്നോട്ടില്ലെന്ന് കാര്‍ഗില്‍ വിജയ ദിവസം തന്നെ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സൈനികരുടെ പ്രായം ആഗോള ശരാശരിയേക്കാള്‍ വളരെ കൂടുതലാണെന്നത് വ്യാപക ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു. പരിഹാരത്തിനായി പല സമിതികളുമുണ്ടാക്കി. ഒടുവിലാണ് സൈന്യത്തിന്റെ വീര്യം വര്‍ധിപ്പിക്കാന്‍ ഇത്തരമൊരു തീരുമാനത്തിലേക്കെത്തിയത്.

"ആഗോള തലത്തില്‍ സൈനികരുടെ ശരാശരി വയസ്സിനേക്കാള്‍ കൂടുതലാണ് ഇന്ത്യന്‍ സൈന്യത്തിന്റേത്. ഇന്ത്യന്‍ സേനയെ ചെറുപ്പമാക്കുക എന്നതാണ് അഗ്‌നിപഥിന്റെ ലക്ഷ്യം. സൈന്യത്തെ എപ്പോഴും യുദ്ധസജ്ജരാക്കി നിര്‍ത്താന്‍ ഇതാവശ്യമാണ്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തെ നിര്‍ഭാഗ്യവശാല്‍ ചിലര്‍ രാഷ്ട്രീയ കാരണങ്ങളാല്‍ അതിവൈകാരിക വിഷയമാക്കി. അഴിമതികള്‍ നടത്തി നേരത്തേ സൈന്യത്തെ ദുര്‍ബലപ്പെടുത്തിയവരാണ് ഈ നുണകള്‍ക്കു പിന്നില്‍.

വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി നുണകളുടെ രാഷ്ട്രീയമാണ് അവര്‍ പ്രയോഗിക്കുന്നത്. രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ഇവര്‍ സൈന്യത്തെ സംരക്ഷിച്ചില്ലെന്നു ചരിത്രത്തില്‍നിന്നു മനസ്സിലാകും. യുദ്ധസ്മാരകം നിര്‍മിക്കാനോ അതിര്‍ത്തിയിലെ സൈനികര്‍ക്കു മതിയായ ബുള്ളറ്റ്പ്രൂഫ് ജാക്കറ്റ് നല്‍കാനോ ഇവര്‍ തയാറായില്ല. സൈനികര്‍ക്ക് ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി കൊണ്ടുവന്നതു ഞങ്ങളുടെ സര്‍ക്കാരാണ്" മോദി പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിലുള്‍പ്പെടെ അഗ്‌നിപഥിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തുവന്ന പശ്ചാത്തലത്തിലാണു മോദിയുടെ പരാമര്‍ശം. കാര്‍ഗില്‍ വിജയ് ദിനത്തില്‍ ദ്രാസിലെ യുദ്ധസ്മാരകത്തിലെത്തിയ പ്രധാനമന്ത്രി പുഷ്പചക്രം അര്‍പ്പിച്ചു. വീരമൃത്യു വരിച്ച സൈനികര്‍ അമരത്വം നേടിയവരാണെന്നും ഓരോ സൈനികന്റെയും ത്യാഗം സ്മരിക്കുന്നുവെന്നും കാര്‍ഗിലിലേതു പാക്കിസ്ഥാന്റെ ചതിക്കെതിരായ വിജയമാണെന്നും മോദി പറഞ്ഞു.

പെന്‍ഷന്‍ കൊടുക്കാതിരിക്കാനുള്ള തട്ടിപ്പാണെന്നാണ് പ്രതിപക്ഷം പറയുന്നത്. എന്നാല്‍ ഇപ്പോള്‍ ജോലിക്ക് കയറുന്നവരുടെ പെന്‍ഷനെ കുറിച്ച് മുപ്പത് വര്‍ഷം കഴിഞ്ഞ് ചിന്തിച്ചാല്‍ മതിയെന്നും പെന്‍ഷന്‍ അട്ടിമറിക്കാനെന്ന വിമര്‍ശനം മനസിലാകുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. വണ്‍റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കാതെ നടന്നവരാണ് വലിയ വിമര്‍ശനമുന്നയിക്കുന്നതെന്നും മോദി പരിഹസിച്ചു.

അതേ സമയം യുവാക്കളെ നിരാംബരാക്കുന്ന പദ്ധതിയാണ് അഗ്‌നിവീറെന്ന വിമര്‍ശനം പ്രതിപക്ഷം വീണ്ടും ശക്തമാക്കി. തുഗ്ലക്ക് പരിഷ്‌ക്കാരം പിന്‍വലിക്കണമെന്ന ആവശ്യം പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം ഉന്നയിച്ചിരുന്നു. അഗ്‌നിവീര്‍ പദ്ധതി തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന വിലയിരുത്തല്‍ ബിജെപിക്കുണ്ടെങ്കിലും പിന്മാറില്ലെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കുന്നത്.