കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ വീട് സന്ദർശിച്ച് വയനാട് എം പി രാഹുൽ ഗാന്ധി. കൽപ്പറ്റ പാറവയലിലുള്ള വീട്ടിലാണ് രാഹുൽഗാന്ധി എത്തിയത്. നേതാകക്കൾക്കൊപ്പം രാവിലെ വീട്ടിലെത്തിയ രാഹുൽ കുടുംബത്തിൽ നിന്നും വിവരങ്ങൽ ചോദിച്ചറിഞ്ഞു. വിശ്വനാഥന്റെ ഭാര്യയുമായി രാഹുൽ സംസാരിച്ചു.

ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ മോഷണക്കുറ്റം ആരോപിച്ചതിൽ മനംനൊന്താണ് വിശ്വനാഥൻ ആത്മഹത് ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. തങ്ങൾക്ക് നീതി ലഭണമെന്നും കുടുംബം ആവശ്യപ്പെടുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് രാഹുൽ വിശ്വനാഥന്റെ വീട്ടിലെത്തിയിരിക്കുന്നത്.ടി സിദ്ദിഖ് എംഎൽഎ, ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എന്നിവർക്കൊപ്പമാണ് രാഹുൽ വിശ്വനാഥന്റെ വീട്ടിലെത്തിയത്. കുടുംബം പങ്കുവെച്ച ആശങ്ക കെ സി വേണുഗോപാൽ രാഹുലിന് വിശദീകരിച്ചുകൊടുത്തു.

പിഞ്ചു കുഞ്ഞിനെ മടിയിലിരുത്തിയാണ് കുടുംബം രാഹുലുമായി സംസാരിച്ചത്. കുടുംബത്തിന് പറയാനുള്ള കാര്യങ്ങൾ കേട്ടതിന് ശേഷം കുടുംബത്തെ ആശ്വസിപ്പിച്ച ശേഷമാണ് രാഹുൽ മടങ്ങിയത്. അതിനിടെ വിശ്വനാഥന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് പൊലീസ് അസിസ്റ്റന്റ് കമ്മീഷണറോടും ആശുപത്രി സൂപ്രണ്ടിനോടും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചു. കഴുത്തിൽ കുരുക്ക് മുറുകിയതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.മെഡിക്കൽ കോളേജിൽ ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിപ്പുകാരനായി എത്തിയപ്പോഴായിരുന്നു വിശ്വനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മൊബൈൽ ഫോണും പണവും മോഷ്ടിച്ചെന്ന് ആരോപിച്ച് ചിലർ വിശ്വനാഥനെ ചോദ്യം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തതോടെയാണ് വിശ്വനാഥൻ ഓടി രക്ഷപ്പെട്ടത്. തൊട്ടടുത്ത ദിവസം സമീപത്തുള്ള പനയിൽ തൂങ്ങിമരിച്ച നിലയിൽ വിശ്വനാഥനെ കണ്ടെത്തി. ആരോപണവിധേയരായ സുരക്ഷാ ജീവനക്കാരുടെ മൊഴി പൊലീസ് ഇന്നലെ രേഖപ്പെടുത്തി. വിശ്വനാഥനെ കാണാതായ അന്ന് തന്നെ പരാതി പറഞ്ഞിട്ടും പൊലീസ് കേസ് എടുക്കാൻ തയാറായില്ലെന്നു ഭാര്യ മാതാവ് പറഞ്ഞു.