മേപ്പാടി: മുണ്ടക്കൈയില്‍ റഡാര്‍ സിഗ്നല്‍ ലഭിച്ച സ്ഥലത്ത് അഞ്ചുമണിക്കൂറോളം തിരച്ചില്‍ നടത്തിയിട്ടും മനുഷ്യജീവന്റെ സൂചനയില്ല. രാത്രി വൈകിയും തിരച്ചില്‍ നടത്താന്‍ ദൗത്യസംഘം പൂര്‍ണമനസ്സോടെ ഇറങ്ങിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. രാത്രി ഫ്‌ളഡ് ലൈറ്റ് എത്തിച്ചാണ് പരിശോധന നടത്തിയത്. ഇതോടെ ഇന്നത്തെ തിരച്ചില്‍ ദൗത്യസംഘം അവസാനിപ്പിച്ചു. അതേസമയം, ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 338 ആയി ഉയര്‍ന്നു

തെര്‍മല്‍ സ്‌കാനറില്‍ നടത്തിയ പരിശോധനയില്‍ സിഗ്‌നല്‍ ലഭിച്ചതോടെയാണ് ദൗത്യസംഘം രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയത്. വൈകാതെ രണ്ട് മണ്ണുമാന്തി യന്ത്രം പ്രദേശത്തേക്ക് എത്തിച്ച് പരിശോധന ആരംഭിച്ചു. എന്നാല്‍ ലഭിച്ച സിഗ്‌നല്‍ പാമ്പിന്റെയോ മറ്റേതെങ്കിലും ജീവികളുടെയോ ആയിരിക്കാമെന്നു സ്ഥിരീകരിച്ചു. മനുഷ്യ ജീവന്‍ കെട്ടിടത്തിന് താഴെ ഇല്ലെന്നും ദൗത്യസംഘം അറിയിച്ചു.

മനുഷ്യ ജീവനാകാമെന്ന അഭ്യൂഹം പരന്നതോടെ മുണ്ടക്കൈ ടോപ്പിലേക്ക് ആംബുലന്‍സുകളടക്കം എത്തിയിരുന്നു. പ്രദേശത്ത് ഇനി മനുഷ്യര്‍ അവശേഷിക്കുന്നില്ലെന്നാണ് പ്രദേശവാസികളും പറയുന്നത്. നേരത്തെ കലുങ്കിന് താഴെയാണ് തിരച്ചില്‍ നടത്തിയിരുന്നതെങ്കില്‍ പിന്നീട് തകര്‍ന്നു കിടക്കുന്ന കെട്ടിടത്തിന് 3 മീറ്റര്‍ താഴ്ചയിലേക്ക് രക്ഷാപ്രവര്‍ത്തനം വ്യാപിപ്പിക്കുകയായിരുന്നു. കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നത് മുസ്ലിം ലീഗ് പാര്‍ട്ടിയുടെ ഓഫിസാണെന്നും പ്രദേശവാസികള്‍ അറിയിച്ചു.

മുണ്ടക്കൈ അങ്ങാടിയില്‍ അത്യാധുനിക തെര്‍മല്‍ ഇമേജ് റഡാര്‍ (ഹ്യൂമന്‍ റെസ്‌ക്യൂ റഡാര്‍) ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മണ്ണിനടിയില്‍ സിഗ്നല്‍ ലഭിച്ചത്. പരിശോധന അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശപ്രകാരമാണ് പരിശോധന തുടരാന്‍ തീരുമാനിച്ചത്.

കലുങ്കിനകത്ത് പരിശോധന നടത്തുന്നവരോടും സൈന്യം, എന്‍ഡിആര്‍എഫ് സംഘങ്ങളോടും പിന്മാറാന്‍ റഡാര്‍ പ്രവര്‍ത്തിപ്പിക്കുന്ന സംഘം നിര്‍ദേശം നല്‍കി മിനിറ്റുകള്‍ക്കകമാണ് പരിശോധന തുടരാന്‍ നിര്‍ദേശിച്ചത്. നാലു ഘട്ടങ്ങളിലായി പരിശോധന നടത്തിയെന്നും നാലാം ഘട്ടത്തിലാണ് ശ്വസിക്കുന്നതിന്റെ സൂചന ലഭിച്ചതെന്നും ഉദ്യോഗസ്ഥന്‍ പ്രതികരിച്ചിരുന്നു. ജീവന്റെ സാന്നിധ്യം മാത്രമാണ് ലഭിച്ചത്. അതൊരു മനുഷ്യനാണോ മറ്റെന്തെങ്കിലും ജീവനുള്ള വസ്തുവാണോയെന്ന് അറിയില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ പ്രതികരണം.

ഒരു കടയിരുന്ന സ്ഥലത്താണ് സിഗ്നല്‍ കാണിച്ചത്. ഇതനുസരിച്ച് കട നിന്നിരുന്ന സ്ഥലത്തെ മണ്ണും കോണ്‍ക്രീറ്റ് ഭാഗങ്ങളും മാറ്റിയാണ് പരിശോധന നടത്തിയത്. കടയുടെ താഴെ ഭൂമിക്കടിയില്‍ ഒരു മുറിയുണ്ടായിരുന്നെന്നും അത് ഷോറൂം ആയിരുന്നു എന്നുമാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം.

കെട്ടിടാവശിഷ്ടങ്ങള്‍ക്കും മണ്‍കൂമ്പാരത്തിനുമടിയില്‍ നിശ്ചിത താഴ്ചയിലും പരപ്പിലും ജീവന്റെ ഒരു കണികയെങ്കിലുമുള്ള മനുഷ്യരോ മൃഗങ്ങളോ ഉണ്ടെങ്കില്‍ റഡാറില്‍ സിഗ്നല്‍ കാണിക്കും. സിഗ്നല്‍ ലഭിച്ചതോടെ ഹിറ്റാച്ചി ഉപയോഗിച്ച് ഏറെ ശ്രദ്ധയോടെയാണ് മണ്ണ് നീക്കിയത്. 40 ഇഞ്ച് കോണ്‍ക്രീറ്റ് പാളിക്കടിയില്‍ ആളുണ്ടെങ്കില്‍ സിഗ്നല്‍ കാണിക്കും. പ്രദേശത്ത് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സേനയും സൈനികരും മറ്റ് സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുമുണ്ടായിരുന്നു.

സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഏജന്‍സിയുടെ റഡാറിലാണ് സിഗ്നല്‍ ലഭിച്ചത്. കോണ്‍ക്രീറ്റും മണ്ണും നീക്കിയാണ് കുഴിയെടുത്ത് പരിശോധിച്ചത്. അതേസമയം ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ നാലുപേരെക്കൂടി രക്ഷാപ്രവര്‍ത്തകര്‍ രാവിലെ രക്ഷിച്ചിരുന്നു. മുണ്ടക്കൈ പടവെട്ടിക്കുന്നിലാണ് രക്ഷാപ്രവര്‍ത്തനത്തിനിടെ നാലുപേരെ വീട്ടില്‍ കണ്ടെത്തിയത്. ജോണ്‍, ജോമോള്‍ ജോണ്‍, ഏബ്രഹാം ജോണ്‍, ക്രിസ്റ്റീന്‍ ജോണ്‍ എന്നിവര്‍ക്കാണു രക്ഷാപ്രവര്‍ത്തകര്‍ ആശ്വാസമായത്. തിരച്ചിലിനിടെ വീടിനുള്ളില്‍ കണ്ടെത്തുകയായിരുന്നു. ഇവര്‍ വീട്ടില്‍ കുടുങ്ങുകയായിരുന്നെന്നു രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

'രാവിലെയാണ് നാലുപേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചത്. ഉരുള്‍പൊട്ടിയൊഴുകിയതിന്റെ വലതുഭാഗത്തായുള്ള ഹോംസ്റ്റേയിലായിരുന്നു ഇവര്‍. നിലവില്‍ സുരക്ഷിതരാണെന്ന സ്വയം ബോധ്യത്തില്‍ അവിടെ തുടരാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു. കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയപ്പോള്‍ ബന്ധുവീട്ടിലേക്കു മാറാമെന്ന് സമ്മതിച്ചു. ബന്ധുവിന്റെ വാഹനം എത്തിച്ച് പുത്തുമല വഴി എലവയല്‍ എന്ന സ്ഥലത്തേക്ക് അയച്ചു. ഉരുള്‍പൊട്ടല്‍ കാരണമുള്ള പരുക്കൊന്നും ഇവര്‍ക്കില്ല. ഈ മേഖലയില്‍ ഇനി ആരും താമസിക്കുന്നില്ല" രക്ഷാപ്രവര്‍ത്തകര്‍ മാധ്യമങ്ങളോടു പറഞ്ഞു.

ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് ചാലിയാറിലൂടെ ഒഴുകിയെത്തിയ മുഴുവന്‍ മൃതദേഹങ്ങളും ശരീര ഭാഗങ്ങളും കണ്ടെത്തുന്നത് വരെ തിരച്ചില്‍ തുടരുമെന്ന് കൃഷി മന്തി പി പ്രസാദ്. ഇതിനായി നേവിയുടെയും ഹെലികോപ്റ്ററിന്റെയും സഹകരണം ലഭിക്കും. നിലമ്പൂരില്‍ നടന്ന ഉന്നത തല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഹെലികോപ്റ്റര്‍, മണ്ണിനടിയില്‍ തിരച്ചില്‍ നടത്താനുള്ള ആധുനിക യന്ത്ര സംവിധാനങ്ങള്‍ എന്നിവയും ലഭ്യമാക്കുന്നു. ആവശ്യമായ ഭാഗങ്ങളില്‍ ഡോഗ് സ്‌ക്വാഡും പരിശോധന നടത്തും.ഉരുള്‍പൊട്ടല്‍ മേഖലയോട് ചേര്‍ന്ന ഭാഗം മുതല്‍ ചാലിയാറിന്റെ അവസാന ഭാഗം വരെ തിരച്ചില്‍ നടത്തും. മണ്ണില്‍ മൃതദേഹങ്ങള്‍ അകപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കും. പാലങ്ങളിലും റഗുലേറ്റര്‍ കം ബ്രിഡ്ജുകളിലും അടിഞ്ഞ മരങ്ങള്‍ മാറ്റി തിരച്ചില്‍ നടത്തും.

വയനാട് ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടേതായി മലപ്പുറം ജില്ലയില്‍ ചാലിയാര്‍ പുഴയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇതുവരെ ആകെ ലഭിച്ചത് 67 മൃതദേഹങ്ങളും 121 ശരീര ഭാഗങ്ങളും. ആകെ 188 എണ്ണം. 35 പുരുഷന്മാരുടെയും 27 സ്ത്രീകളുടെയും 3 ആണ്‍കുട്ടികളുടെയും 2 പെണ്‍കുട്ടികളുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്. ഇത് കൂടാതെ 121 ശരീര ഭാഗങ്ങളും ലഭിച്ചിട്ടുണ്ട്. പോലീസ്, വനം, ഫയര്‍ഫോഴ്‌സ്, എന്‍ ഡി ആര്‍ എഫ് , നാട്ടുകാര്‍, നൂറുകണക്കിന് വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് നാല് ദിവസമായി നടത്തിയ തിരച്ചിലിലാണ് ഇത്രയും മൃതദേഹങ്ങള്‍ ലഭിച്ചത്. ഇന്ന് (വെള്ളി) മാത്രം 5 മൃതദേഹങ്ങളും 10 ശരീര ഭാഗങ്ങളുമാണ് ലഭിച്ചത്.

ഇതുവരെ 180 മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളുടെയും പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. 149 എണ്ണം വയനാട്ടിലേക്ക് കൊണ്ട് പോകുകയും മൂന്നെണ്ണം ബന്ധുക്കള്‍ ഏറ്റെടുക്കുകയും ചെയ്തു.