കൊച്ചി: തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടോയെന്ന് മലയാളികള്‍ തീരുമാനിക്കട്ടെയെന്ന് നടി റിമ കല്ലിങ്കല്‍. വിശ്വാസ്യതയില്ലെന്ന് കോടതി പറഞ്ഞയാളാണ് തനിക്കെതിരെ പരാതി ഉന്നയിച്ചത്. ലഹരിമാഫിയ ബന്ധമുണ്ടെന്ന ആരോപണങ്ങളില്‍ നിയമനടപടി സ്വീകരിക്കുമെന്നും റിമ കൂട്ടിച്ചേര്‍ത്തു.

ഡബ്യു.സി.സി അംഗങ്ങള്‍ വീണ്ടും മുഖ്യമന്ത്രിയെ കാണും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തുടര്‍നടപടി ആവശ്യപ്പെടും. റിപ്പോര്‍ട്ടില്‍ കോടതിയില്‍ മാത്രമാണ് ഇനി പ്രതീക്ഷ. ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയവര്‍ വീണ്ടും പൊലീസിന് പരാതി നല്‍കണമെന്നത് പറയുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണെന്നും റിമ കല്ലിങ്കല്‍ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

റിമയുടെ വാക്കുകള്‍ ഇങ്ങനെ: മദ്രാസ് ഹൈക്കോടതി വിശ്വാസ്യതയില്ലാത്ത വ്യക്തിയെന്ന് വിലയിരുത്തിയ ആളാണ് തനിക്കെതിരെ ആരോപണം ഉന്നയിച്ചത്. അവരുടെ യൂട്യൂബില്‍ അവര്‍ പോസ്റ്റ് ചെയ്ത 30 മിനിറ്റ് വീഡിയോയില്‍ തന്നെ കുറിച്ച് പറഞ്ഞ ഒരു മിനിറ്റ് ഭാഗമാണ് മലയാളത്തില്‍ പ്രമുഖ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതെന്ന് അവര്‍ കുറ്റപ്പെടുത്തി.

തനിക്കെതിരെ ആരോപണം ഉന്നയിച്ച വ്യക്തി അതേ വീഡിയോയില്‍ പിണറായി വിജയനും മോഹന്‍ലാലും മമ്മൂട്ടിയും ഫഹദ് ഫാസിലിന്റെ കരിയര്‍ തകര്‍ക്കാനാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തുടങ്ങിയതെന്ന് അവര്‍ വീഡിയോയില്‍ ആരോപിക്കുന്നുണ്ട്. എന്നാലത് വാര്‍ത്തയാക്കിയില്ല. ഇതിന് പിന്നില്‍ പവര്‍ ഗ്രൂപ്പുണ്ടോയെന്ന് അടക്കമുള്ള കാര്യങ്ങള്‍ മലയാളികള്‍ ചിന്തിക്കട്ടേ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ ഇനി പ്രതീക്ഷ കോടതിയിലാണ്. ഡബ്ല്യുസിസിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമമുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള ചര്‍ച്ചകളെ കൃത്യമായ ദിശയില്‍ നയിക്കേണ്ട ബാധ്യത ഡബ്ല്യുസിസിക്കുണ്ട്. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ ആവശ്യപ്പെട്ട് ഡബ്ല്യുസിസി മുഖ്യമന്ത്രിയെ വീണ്ടും കാണും. ഇനി ഇത് ആവര്‍ത്തിക്കില്ല എന്നെങ്കിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് മറുപടി ഉണ്ടാകണം.

മോഹന്‍ലാലിന് ഉത്തരമില്ലെങ്കില്‍ ഇനി ഇവിടെ നിന്നെങ്കിലും ചിന്തിച്ച് തുടങ്ങാന്‍ ശ്രമിക്കണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ താരങ്ങള്‍ പരാതി ഉന്നയിച്ചത് സര്‍ക്കാരിനെ വിശ്വസിച്ചാണ്, സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് കരുതിയാണ്. എന്നിട്ട് വീണ്ടും പരാതി നല്‍കണമെന്ന് പറയുകയാണ് സര്‍ക്കാര്‍. ഞങ്ങള്‍ ഈ കാര്യങ്ങള്‍ എല്ലാം മുഖ്യമന്ത്രിയെ വീണ്ടും കണ്ട് ശക്തമായി ഉന്നയിക്കുമെന്നും -റിമ കല്ലിങ്കല്‍ പറഞ്ഞു.

അതേസമയം റിമ കൊച്ചിയിലെ വീട്ടില്‍ ലഹരി പാര്‍ട്ടികള്‍ നടത്താറുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് സുചിത്ര ആരോപിച്ചത്.പാര്‍ട്ടിയില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുക്കാറുണ്ടായിരുന്നു. നിരോധിതമായ വസ്തുക്കള്‍ പാര്‍ട്ടിയില്‍ ഉപയോഗിച്ചിരുന്നു. ഇതു റിമയുടെ കരിയറിനെ തന്നെ ബാധിച്ചിട്ടുണ്ടെന്നും സുചിത്ര ആരോപിച്ചിരുന്നു.

തമിഴ് ഗായിക സുചിത്ര തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അവര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുകയാണെന്നും നടി റിമ കല്ലിങ്കല്‍ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. സമൂഹമാധ്യമത്തില്‍ പങ്കു വച്ച് കുറിപ്പിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.