പത്തനംതിട്ട: നഗരപ്രാന്തമായ കുമ്പഴയിൽ ടയർ റീട്രേഡിങ് സ്്ഥാപനത്തിൽ വൻ അഗ്‌നിബാധ. മൂന്നു യൂണിറ്റ് ഫയർഫോഴ്സ് അക്ഷീണം പരിശ്രമിച്ച് തീയണച്ചതിനാൽ തൊട്ടടുത്ത ഫർണിച്ചർ കടയിലേക്ക് പടർന്നില്ല. കടുത്ത ദുർഗന്ധവും പ്രദേശത്ത് നിലനിൽക്കുന്നു.

ഇന്ന് പുലർച്ചെ ഏഴു മണിയോടെയാണ് കുമ്പഴ കിങ്സ്ടൻ ടയേഴ്സിൽ തീ പടരുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പത്തനംതിട്ടയിൽ നിന്നും അഗ്നിശമന സേന എത്തിയപ്പോഴേക്കും സ്ഥാപനത്തിന് പിന്നിൽ ടയർ സൂക്ഷിക്കുന്ന ഗോഡൗണിലേക്കും തീ പടർന്ന് കഴിഞ്ഞിരുന്നു. സമീപത്തെ ഫർണിച്ചർ ഗോഡൗൺ അടക്കമുള്ള സ്ഥാപനങ്ങളിലേക്ക് തീ പടർന്ന് പിടിക്കാതെ മുൻകരുതലെടുത്തതാണ് വൻ ദുരന്തം ഒഴിവാക്കിയത്.

കടയുടെ ഷട്ടർ തുറന്ന് അകത്ത് കയറി ഏറെ പരിശ്രമത്തിനൊടുവിലാണ് അഗ്നിബാധ നിയന്ത്രണ വിധേയമാക്കാൻ അഗ്നിശമന സേനയ്ക്ക് സാധിച്ചത്. മൂന്ന് ഫയർഫോഴ്സ് യൂണിറ്റുകൾ ഒന്നര മണിക്കൂറിലേറെ നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായും അണയ്ക്കാനായത്. നാൽപ്പത് ലക്ഷത്തോളം രുപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. ടയർ കത്തിപ്പടർന്ന പുക രൂക്ഷമായ ദുർഗന്ധവുമുണ്ടാക്കി. ഇത് പ്രദേശവാസികളിൽ അസ്വസ്ഥത സൃഷ്ടിച്ചു.