കോഴിക്കോട്: സിഐ.സി.യെ(കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളജസ്) അപ്രസക്തമാക്കാൻ തീരുമാനിച്ച് സമസ്ത. സിഐ.സി ഉപദേശക സമിതിയിൽനിന്നുള്ള സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടേയും ആലിക്കുട്ടി മുസ്ല്യാരുടെയും രാജി സമസ്തയുടെ നയങ്ങൾക്ക് ശക്തി പകരാൻ. ഇനി വിവാഹം കഴിഞ്ഞാൽ പെൺകുട്ടികളെ ടി.സി.കൊടുത്ത് പിരിച്ചുവിടില്ല. വിവാഹം കഴിഞ്ഞാലും പഠനം തുടരാം. സിഐ.സി. നയങ്ങൾക്ക് വിരുദ്ധമായ പുതിയ സമസ്ത ദേശീയ വിദ്യാഭ്യാസ കൗൺസിൽ പദ്ധതിയാകും ഇനി സമസ്തക്കു കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പാക്കുക. സിഐ.സി നേതൃത്വത്തിൽനിന്നും സമസ്ത ഭാരവാഹികളെ അപ്രസക്തമാക്കുന്ന നിലപാടുകളെടുക്കുകയും, തുടർന്നു സമസ്തയുടെ നിലപാടുകൾക്കു വിരുദ്ധമായി പ്രവർത്തിച്ചതിനാലാണു സിഐ.സി.യെ അപ്രസക്തമാക്കാൻ സമസ്ത തീരുമാനിച്ചത്. നിലവിൽ സമസ്തക്കു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സിഐ.സി നയങ്ങളാണു തുടരുന്നതെങ്കിലും അടുത്ത വർഷം മുതൽ ഇതു മാറ്റാനും

സമസ്ത കേരള ജം ഇ യ്യത്തുൽ ഉലമ കേന്ദ്ര മുശാവറ തീരുമാനിക്കുകയായിരുന്നു. ഇതിനെ തുടർന്നു സമസ്ത ദേശീയ വിദ്യാഭ്യാസ പദ്ധതി അടുത്ത അധ്യയന വർഷം (2023-24)മുതൽ നടപ്പാക്കാൻ കോഴിക്കോട് സമസ്ത കാര്യാലയത്തിൽ ചേർന്ന സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നിർവ്വാഹക സമിതി യോഗം തീരുമാനിച്ചു. ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം മത പഠനത്തിന് പ്രാമുഖ്യം നൽകുന്ന ശരീഅഃത്ത് സ്ട്രീമും മത വിദ്യാഭ്യാസത്തോടൊപ്പം ഭൗതിക പഠനത്തിന് പ്രാമുഖ്യം നൽകുന്ന ലൈഫ് സ്ട്രീമും ഉൾക്കൊള്ളുന്നതാണ് പുതിയ വിദ്യാഭ്യാസ പദ്ധതി. സ്ഥാപനങ്ങളിൽ നിന്നുള്ള അപേക്ഷകൾ വൈകാതെ സ്വീകരിച്ച് തുടങ്ങും.

സമസ്തയുടെ മലപ്പുറം ജില്ലാ മുശാവറാ കമ്മിറ്റി അംഗമായിരുന്ന പണ്ഡിതനും കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് ജനറൽ സെക്രട്ടറി(സിഐസി)യുമായ ഹക്കിം ഫൈസി ആദൃശേരിക്കെതിരെ സമസത വിലക്കു സ്വീകരിച്ചിരുന്നു. സമസ്ത മുശാവറയിലെ ഒന്നുരണ്ടു മുതിർന്ന പണ്ഡിതരുടെ തിട്ടൂരമനോഭാവവും വ്യക്തി വിരോധവുമാണു ആദൃശേരിക്കെതിരെ ഇത്തരത്തിൽ സമസ്തയിൽനിന്നും മാറ്റിനിർത്താനുണ്ടായ കാരണമെന്നാണു സമസ്തയുമായി ബന്ധപ്പെട്ടു നിൽക്കുന്ന ചില മുതിർന്ന നേതാക്കൾവഴി അറിയാൻ കഴിയുന്നത്. രണ്ടുകാരണങ്ങളാണു ഈ വ്യക്തിവിരോധങ്ങൾക്കു കാരണമായതെന്നാണു വിവരം.

സിഐസിയുടെ ഭരണഘടനാ മാറ്റം വർഷങ്ങളായി ഉയർന്നുവന്നിരുന്ന ആവശ്യമായിരുന്നു. മുൻകാലങ്ങളിൽ സിഐ.സിയുടെ അഡൈ്വറി ബോർഡിലെ മൂന്നു അംഗങ്ങളിൽ രണ്ടുപേരും സമസ്തയുടെ തൽപരകക്ഷികളായിരുന്നു. ഒന്നു പട്ടിക്കാട് ജാമിഅ നൂരിയ പ്രസിഡന്റും, മറ്റൊന്നു സമസ്തയുടെ പ്രസിഡന്റുമായിരുന്നു. പിന്നെയുള്ള ഒരാൾ ജനറൽ ബോഡി തെരഞ്ഞെടുക്കുന്നതുമായിരുന്നു. പിന്നീട് ജനറൽ ബോഡി തെരഞ്ഞെടുക്കുന്നവർ അഡൈ്വസറി ബോർഡിൽ വന്നാൽ മതിയെന്ന തീരുമാനത്തിലെത്തുകയും സമസ്ത പ്രസിഡന്റിനേയും, പട്ടിക്കാട് ജാമിഅ നൂരിയ പ്രസിഡന്റിനേയും ഒഴിവാക്കുകയും ചെയ്തു. ഇതോടെ സമസ്തയിലെ ഉന്നതർക്കു എതിർപ്പുയർന്നിരുന്നു. എന്നാൽ ഇക്കാര്യം ആദ്യമൊന്നും പരസ്യമായിരുന്നില്ല.

ഇതിന് പിന്നാലെയാണു സിഐസിക്കു കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾ പഠനത്തിൽ ശ്രദ്ധിക്കണമെന്നും പഠനകാലയളവിൽ വിവാഹം കഴിക്കരുതെന്നും തീരുമാനിച്ചത്. ഓരോ വിദ്യാർത്ഥിയും പഠനത്തിനു ചേരുമ്പോൾ ഇക്കാര്യങ്ങൾ സത്യവാങ് മൂലത്തിൽ ഒപ്പിട്ടു നൽകുകയും ചെയ്യണം. ഈ നിയമം 2013മുതൽ തന്നെ വളഞ്ചേരി മർക്കസിൽ നടപ്പിലാക്കി വന്നിരുന്നു. ഈമർകസിന്റെ പ്രിൻസിപ്പലും ആദൃശ്ശേരി തന്നെയായിരുന്നു. പിന്നീടാണ് 2019ൽ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഈ നിയമം നടപ്പാക്കിയത്. എന്നാൽ വളാഞ്ചേരി മർക്കസിൽ പഠിക്കുകയായിവുന്ന മുതിർന്ന സമസ്ത മുശാവറാ അംഗത്തിന്റെ ബന്ധുവായ പെൺകുട്ടിയുടെ വിവാഹം പഠന സമയത്ത് കഴിഞ്ഞു. തുടർന്നു വിവാഹം കഴിഞ്ഞ പെൺകുട്ടി വീണ്ടും പഠിക്കാനെത്തി. എന്നാൽ പഠന സമയത്ത് വിവാഹം കഴിക്കാൻ പാടില്ലെന്ന നിബന്ധയുണ്ടായിരിക്കെ ഇതു ലംഘിച്ചതിന് ഈ പെൺകുട്ടിയെ ഉൾപ്പെടെ രണ്ടുപേരെ മർകസിൽനിന്നും ടി.സി നൽകി മറ്റൊരിടത്തേക്കു പോകാൻ ആവശ്യപ്പെടുകയായിരുന്നുവെന്നു പേരുവെളിപ്പെടുത്താൻ കഴിയാത്ത സമസ്തയിലെ ഒരംഗം പറഞ്ഞു.

ഇതോടെ മുതിർന്ന മുശാവറാ അംഗത്തിന്റെ ബന്ധുവിനെ പുറത്താക്കാൻ മാത്രം ജില്ലാ മുശാവറാ അംഗം ആയോ എന്ന രീതിയിൽവരെ ചർച്ചയായി. തുടർന്നു മുശാവറയിലെ നേരത്തെയുള്ള അസംതൃപ്തിയുള്ള മറ്റു ചിലരുമായി ഹക്കിം ഫൈസി ആദൃശ്ശേരിയെ പുറത്താൻ നീക്കം തുടങ്ങിയതെന്നുമാണ് ആരോപണം. 2019-20 കാലഘട്ടത്തിലായിരുന്നു ഇത്. എന്നാൽ പാണക്കാട് കുടുംബമായും ലീഗ് നേതാക്കന്മാരുമായും അടുത്ത ബന്ധമുള്ള ആദൃശ്ശേരി ഇക്കാര്യങ്ങളെല്ലാം ഇവരോടു പറയുകയും ചെയ്തു. പരാതി വന്ന ഉടൻ തന്നെ അന്നു പാണക്കാട് ഹൈദരലി തങ്ങളെ കണ്ടു വിഷയം ബോധ്യപ്പെടുത്തി. ആദൃശ്ശേരിക്കു അനുകൂലമായ മറുപടിയാണു ഹൈദരലി തങ്ങൾ നൽകിയതെന്നും മറ്റുകാര്യങ്ങളൊന്നും ഭയപ്പെടേണ്ടതില്ലെന്നും മറുപടി നൽകിയാണു തങ്ങൾ തിരിച്ചയച്ചതെന്നു ആദൃശ്ശേരിയെ അനുകൂലിക്കുന്നവർ പറയുന്നു. ഇതോടെ എതിർപ്പുണ്ടായിരുന്ന മുതിർന്ന മുശാവറ അംഗങ്ങൾ താൽക്കാലികമായി അടങ്ങിയെങ്കിലും ഹൈദരലി തങ്ങളുടെ മരണത്തിനു പിന്നാലെ വീണ്ടും രംഗത്തുവരികയായിരുന്നു.


സമസ്തയുടെ അധികാരം കുറയ്ക്കുന്ന തരത്തിൽ ഭരണഘടനാ ഭേദഗതി കൊണ്ടു വന്നതു അംഗീകരിക്കാനാവില്ലെന്ന നിലപാടാണു ആദ്യം എടുത്തത്. അതോടൊപ്പം സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുള്ളതായും ചൂണ്ടിക്കാട്ടിയാണു പുറത്താക്കൽ നടന്നത്. പിന്നീടാണ് അദൃശ്ശേരിയുമായി വേദി പങ്കിടരുതെന്ന് സമസ്തയുടെ യുവജനവിഭാഗം അറിയിച്ചിരുന്നത്. സമസ്ത നടപടി സ്വീകരിച്ചവരെ പരിപാടികളിൽ പങ്കെടുപ്പിക്കുന്നത് ശരിയല്ലെന്നും അദൃശ്ശേരിയെ പരിപാടികൾക്ക് ക്ഷണിക്കാൻ പാടില്ലെന്നും നേതാക്കൾ അദൃശ്ശേരിയുമായി സഹകരിക്കാൻ പാടില്ലെന്നുമായിരുന്നു എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് സംയുക്ത യോഗത്തിൽ തീരുമാനിച്ചിരുന്നത്. സംഭവത്തിൽ പ്രശ്‌നപരിഹാരത്തിന് പാണക്കാട് സാദിഖലി തങ്ങൾ ഇടപെട്ടിരുന്നുവെങ്കിലും ഭിന്നത അവസാനിച്ചിരുന്നില്ല. പിന്നാലെ സംഘടനാ വിരുദ്ധ പ്രവർത്തനം ആരോപിച്ച് സമസ്തയുടെ സ്ഥാനങ്ങളിൽ നിന്നും അദൃശ്ശേരിയെ നീക്കം ചെയ്യുകയും ചെയ്തു.


അതേ സമയം സി ഐ സി നേതൃ സ്ഥാനത്ത് നിന്ന് തന്നെ മാറ്റി നിർത്തണമെന്നത് ചിലരുടെ വ്യക്തി താൽപര്യമെന്നാണു വിഷയത്തിൽ അബ്ദുൽ ഹക്കീം ഫൈസി ആദൃശേരി പറയുന്നത്. പ്രശ്നവുമായി ബന്ധപ്പെട്ട് തന്റെ ഭാഗം പറയാനുള്ള ചെറിയ അവസരം പോലും കിട്ടിയില്ല. പറയാൻ അവസരം നൽകണമെന്ന് യാചിച്ചെങ്കിലും കിട്ടിയിട്ടില്ല. ചിലരുടെ വ്യക്തിവൈരാഗ്യവും ശാഠ്യങ്ങളുമാണ് നടപടിക്ക് പിന്നിലെന്നും അദ്ദേഹം പറയുന്നു. തന്റെ വാദം കേട്ടാൽ നിക്ഷിപ്ത താൽപര്യക്കാർക്ക് അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ കഴിയില്ല എന്നതുകൊണ്ടാണ് തന്നെ കേൾക്കാതിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബന്ധപ്പെട്ടവർ തന്റെ ഭാഗം കേൾക്കാൻ തയ്യാറാകുമെങ്കിൽ തെറ്റിദ്ധാരണകൾ നീങ്ങുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെൺകുട്ടികളുടെ വിദ്യാഭ്യാസം, കരിക്കുലം പരിഷ്‌കരണം തുടങ്ങി ഇക്കാലത്ത് നടക്കേണ്ട മാറ്റങ്ങൾ നടക്കണം എന്ന് സിദ്ധാന്തിക്കുന്നതുകൊണ്ടാണ് തനിക്കെതിരെ ഈ വിവാദങ്ങളെല്ലാം ഉയർന്നുവന്നത്. സമസ്തക്കെതിരെ ഒന്നും പ്രവർത്തിച്ചിട്ടില്ല. ഞാൻ സമസ്തക്കാരനാണ്, അതിനർത്ഥം ഞാൻ മുസ്ലിമാണ്. സി ഐ സി നേതൃ സ്ഥാനത്ത് നിന്ന് നീക്കാൻ ഔദ്യോഗിക സമിതി തീരുമാനം വന്നാൽ അംഗീകരിക്കും. തന്നെ മാറ്റി നിർത്തണമെന്ന് സമസ്തയുടെ മുഴുവൻ ആവശ്യമല്ല. സിഐസിയുടെ ഭാഗമായി നിൽക്കുന്നവരെല്ലാം സമസ്തക്കാരാണെന്നും ആദൃശേരി പറയുന്നു.

സമസ്ത കേരള ജം ഇ യ്യത്തുൽ ഉലമ കേന്ദ്ര മുശാവറ തീരുമാനിച്ച സമസ്ത ദേശീയ വിദ്യാഭ്യാസ പദ്ധതിക്കുള്ള അപേക്ഷകൾ സ്ഥാപനങ്ങളിൽ നിന്നും വൈകാതെ സ്വീകരിച്ച് തുടങ്ങും. അതേ സമയം സിഐ.സി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള ഹക്കീം ഫൈസി ആദൃശേരിയുടെ രാജി അംഗീകരിച്ചതായി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഇന്നലെ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച നിയമ, സാങ്കേതിക തടസ്സങ്ങൾ നീക്കിയതായും ജോയിന്റ് സെക്രട്ടറി ഹബീബുല്ല ഫൈസിയെ പുതിയ ജനറൽ സെക്രട്ടറിയായി നിയോഗിച്ചതായും തങ്ങൾ പറഞ്ഞു. ഇതുസംബന്ധിച്ച് സമസ്ത നേതാക്കളുമായും സിഐ.സി ഭാരവാഹികളുമായും സംസാരിച്ചിരുന്നതായും തങ്ങൾ വ്യക്തമാക്കി

ഇതിനു പിന്നാലെയാണ് സിഐ.സി ഉപദേശക സമിതിയിൽനിന്ന് രാജിവച്ചതായി സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ അറിയിച്ചത്. സമസ്തയുടെ താൽപര്യങ്ങൾക്കു വിരുദ്ധമായി സിഐ.സി ഭരണഘടന ഭേദഗതി ചെയ്തപ്പോൾ വിമർശനം ഉയർന്ന സാഹചര്യത്തിൽ രണ്ടു വർഷംകൂടി ഉപദേശക സമിതിയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ സിഐ.സിയുമായി ബന്ധപ്പെട്ട ഒരു കാര്യവും ഇതുവരെ കൂടിയാലോചിച്ചിട്ടില്ല. സിഐ.സി വിഷയത്തിൽ സമസ്തയുടെ മാർഗനിർദേശങ്ങൾ ഇതുവരെ നടപ്പാക്കാത്ത സാഹചര്യത്തിൽ മുൻതീരുമാനത്തിൽ യാതൊരു മാറ്റവുമില്ലെന്നും എസ്.എൻ.ഇ.സിയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സിഐ.സിയുടെ സമിതികളിൽനിന്ന് രാജിവച്ചതായി സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ് ലിയാരും അറിയിച്ചു.

സമസ്ത ദേശീയ വിദ്യാഭ്യാസ കൗൺസിൽ(എസ്.എൻ.ഇ.സി) എസ്.എസ്്.എൽ.സി കഴിഞ്ഞ മൂന്നു വ്യത്യസ്ത കോഴ്സുകളാണ് നടത്തുന്നത്.

1 ശരീഅ സ്ട്രീം(ആൺകുട്ടികൾക്ക്) എട്ടുവർഷം, ആദ്യ രണ്ടുവർഷം മത പഠനം, പ്ലസ്ടുവിനോടൊപ്പം ഡിജിറ്റൽ പ്ല്ാറ്റ്ഫോമിലുള്ള നൂതന ഭാഷാപഠനം, തുടർന്നുള്ള നാലു വർഷം മതപഠനം, യൂണിവേഴ്സിറ്റി ബിരുദം, ഇതിനുപുറമെ ഫീൽഡ് വർക്കുകളും വിദേശ ഫാക്കൽറ്റികളുമായുള്ള പഠനം, അവസാന രണ്ടുവർഷം മതപഠനം, യൂണിവേഴ്സിറ്റി പിജി, ഇതിനു പുറമെ വിവിധ പ്രൊജക്ടുവർക്കുകളും, മഹല്ല് ശാ്ക്തീകരണം, സ്ഥാപന ഭരണം, സമൂഹ മാനേജ്മെന്റ്, കുടുംബ കൗൺസിലിങ് എന്നിങ്ങനെ തെരഞ്ഞെടുത്ത വിഷയത്തിൽ ഗവേഷണവും.

1 ഷീ സ്ട്രീം(പെൺകുട്ടികൾക്ക്)

ഏഴുവർഷം കാലാവധി, ഗുണമേന്മയുള്ള വിദ്യാഭ്യാസവും, തർബിയത്തും, തസ്‌കിയത്തും നൽകി പണ്ഡിതകളെ വാർത്തടുക്കാം. ആദ്യ രണ്ടുവർഷം മതപഠനം പ്്ളസുടു, തുടർന്നുള്ള മൂന്നുവർഷം മതപഠനം, യൂണിവേഴ്സിറ്റി ഡ്രഗി, അവസാന രണ്ടുവർഷം മതപഠനം, യൂണിവേഴസിറ്റി പി.ജി.
ഡിഗ്രി പൂർത്തിയാക്കിയാൽ ആവശ്യമുള്ളവർക്കു പഠനം അവസാനിപ്പിക്കാൻ ഉൾപ്പെടെ ഈ നയം മൂലം സാധിക്കും. സിഐ.സിയിൽ പഠന കാലയളവ് കാഴിയാതെ വിവാഹം ഉൾപ്പെടെയുള്ള കാര്യങ്ങൾ നടത്തിയാൽ ടി.സികൊടുത്തു പറഞ്ഞയക്കുന്ന നിലപാടായിരുന്നു.