കണ്ണൂർ:സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിനെ ചോദ്യം ചെയ്യാൻ തളിപ്പറമ്പ് പൊലിസ് ബംഗ്ളൂരിലെത്തി. സ്വപ്ന സുരേഷ് സി.പി. എം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദനെതിരെ തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ച ഗൂഢാലോചനക്കേസ് അന്വേഷിക്കുന്നതിനായി പൊലിസ് ബാംഗ്ളൂരിലെത്തിയത്.

തളിപ്പറമ്പ് എസ്. എച്ച്. ഒ എ.വി ദിനേശിന്റെ നേതൃത്വത്തിലാണ് സ്വപ്നയെ ചോദ്യം ചെയ്യുക. സ്വപ്നയോടൊപ്പം കൂട്ടാളി സരിത്തിനെയും ചോദ്യം ചെയ്യുന്നതായാണ് പൊലിസ് നൽകുന്ന വിവരം. സ്വപ്നയുടെ അറസ്റ്റു രേഖപ്പെടുത്താനുള്ള നീക്കവും നടത്തുന്നുണ്ട്.

ഗൂഢാലോചന, വ്യാജ രേഖ ചമക്കൽ, ലഹള ഉണ്ടാക്കാൻ ശ്രമിക്കൽ അടക്കമുള്ള വകുപ്പ് ചേർത്ത് സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കും എതിരെ കേസെടുത്തിരുന്നു. സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് പൊലീസ് ആണ് കേസെടുത്തത്. മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എതിരായ അപവാദ പ്രചരണങ്ങളിൽ നടപടി ആവശ്യപ്പെട്ടാണ് പരാതി.

സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ ആരോപണം പിൻവലിക്കാൻ എം വി ഗോവിന്ദൻ 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് വിജേഷ്് പിള്ള പറഞ്ഞെന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. ഇതിൽ ഗോവിന്ദൻ ഇരുവർക്കുമെതിരെ വക്കീൽ നോട്ടിസ് അയച്ചിരുന്നു. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടിസ്. ആരോപണം പിൻവലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണം ഇല്ലെങ്കിൽ സിവിൽ, ക്രിമിനൽ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് നോട്ടിസിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ആരോപണത്തിൽ നിന്ന് പിൻവാങ്ങില്ലെന്ന് സ്വപ്ന ഉറപ്പിച്ചു പറഞ്ഞത്തോടെയാണ് സിപിഎമ്മും പരാതി നൽകിയത്.

മനഃപൂർവ്വം ലഹളയുണ്ടാക്കൽ, സോഷ്യൽ മീഡിയയിലൂടെ അപകീർത്തികരമായ പരാമർശം തുടങ്ങിയ കുറ്റങ്ങളാണ് സ്വപ്നയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. സംഭവത്തിലെ മറ്റൊരു കണ്ണിയായ വിജേഷ് പിള്ളയും കേസിലെ പ്രതിയാണ്. വിജേഷിനെ കഴിഞ്ഞ ദിവസം കണ്ണൂരിൽ ചോദ്യം ചെയ്തിരുന്നു. സ്വപ്നാ സുരേഷ് ഉന്നയിച്ച ആരോപണങ്ങൾ വസ്തുതാപരമല്ലെന്നും തനിക്ക് എം.വി ഗോവിന്ദനുമായി നേരിട്ടുപരിചയമില്ലെന്നുമാണ് വിജേഷ് പിള്ള കേസ് അന്വേഷണ സംഘത്തിന് നൽകിയ മൊഴി.

ഇയാളെ ചോദ്യം ചെയ്തതിനു ശേഷമാണ് സ്വപ്നാ സുരേഷിനെയും ചോദ്യം ചെയ്യുന്നത്. എന്നാൽ എം.വി ഗോവിന്ദനെതിരെ ഉന്നയിച്ച പരാതികളിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണ് സ്വപ്നാസുരേഷ്.