പാലക്കാട്:പറമ്പിക്കുളം ഡാമിന്റെ ഷട്ടറും കൗണ്ടർ വെയിറ്റും ഒഴുക്കിൽപ്പെട്ട് കാണാതായി.ഇവ പുനഃസ്ഥാപിക്കുന്നതിനുള്ള നീക്കം പ്രതിസന്ധിയിൽ.ഡാമിലെ ജലനിരപ്പ് താഴാൻ ഇനിയും ദിവസങ്ങൾ വേണ്ടിവരുമെന്നും വിലയിരുത്തൽ.സംഭവത്തിന്റെ ഗൗരവം കുറച്ചുകാണിക്കാൻ തമിഴ്‌നാടിന്റെ ഭാഗത്തുനിന്നും നീക്കം നടന്നതായും സൂചന.

ഷട്ടറുകളെ ബന്ധിപ്പിക്കുന്ന ഇരുമ്പുചങ്ങല പൊട്ടി കോൺക്രീറ്റ് ബീം അടർന്നുമാറിയതാണ് ഷട്ടർ താഴെ പതിക്കാൻ കാരണമെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.ഷട്ടർ തകർന്ന് ക്രമാതീതമായി വെള്ളം താഴേയ്ക്ക് ഒഴുകിയതോടെ വിവരം ഡാമിന്റെ സംരക്ഷണ ചുമതയിലുണ്ടായിരുന്ന തമിഴ്‌നാട് ഗവൺമെന്റ് ഉദ്യോഗസ്ഥർ കേരളത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറയിക്കുകയായിരുന്നു.ആദ്യഘട്ടത്തിൽ ഷട്ടർ വളഞ്ഞെന്നും അതിനാൽ നീരൊഴുക്ക് വർദ്ധിച്ചിട്ടുണ്ടെന്നും മാത്രമാണ് തിമിഴ്‌നാട് ഉദ്യോഗസ്ഥർ കേരളത്തിലെ ഉദ്യോഗസ്ഥരെ അറയിച്ചതെന്നാണ് സൂചന.

സംഭവത്തിന്റെ ഗൗരവം നേരിട്ട് മനസ്സിലാക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ ഡാം സന്ദർശിച്ചതോടെയാണ് കൃത്യമായ വിവരം പുറത്തുവരുന്നത്.ആദ്യഘട്ടത്തിൽ സ്ഥിഗതികൾ ആശങ്കജനകമായിരുന്നെങ്കിലും അവസരത്തിനൊത്ത് കേരള സർക്കാർ ഉണർന്ന് പ്രവർത്തിച്ചതിനാൽ വലിയൊരുദുരന്തം വഴിമാറുകയായിരുന്നെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.പറമ്പിക്കുളത്തുനിന്നും പെരിങ്കൽകുത്ത് ഡാമിലേയ്ക്കാണ് വെള്ളം ഒഴുകിയെത്തുന്നത്.തുടർച്ചയായി 20,000 ക്യുസെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുകി കൊണ്ടിരിക്കുന്നത്. ഇതിനെത്തുടർന്ന് തൃശൂർ പെരിങ്ങൽക്കുത്ത് ഡാമിലെ വെള്ളം ഇന്നലെ പരമാവധി ജലനിരപ്പിലെത്തിയിരുന്നു.

പൊടുന്നനെ ജലനിരപ്പ് ഉയർന്നതോടെ ചാലക്കുടി പുഴയിലേയ്ക്ക് കൂടുതൽ വെള്ളം ഒഴുക്കിയാണ് പെരിങ്കൽകുത്ത് ഡാമിലെ ജലനിരപ്പ് നിയന്ത്രിച്ചത്.നീരൊഴുക്ക് കുറഞ്ഞാൽ മാത്രമേ ഷട്ടർ പുനഃസ്ഥാപിച്ച് ജലമൊഴുക്ക് നിയന്ത്രിക്കാനാകൂ എന്നതാണ് നിലവിലെ സ്ഥിതി.ഇതിന് ഇനിയും ദിവസങ്ങൾ വേണ്ടിവരുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. ഇന്നലെ പുലർച്ചെ രണ്ടുമണിയോടെയാണ് ഡാമിന്റെ 3 ഷട്ടറുകളിൽ നടുവിലത്തെ ഷട്ടർ തകർന്നത്.

നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാർ ഷട്ടറിന്റെ ഭാഗത്തുനിന്നും വലിയ ശബ്ദം കേട്ടിരുന്നു.തുടർന്ന് പരിശോധിച്ചപ്പോഴാണ് പുഴയിലേക്ക് അപകടകരമായ രീതിയിൽ വെള്ളം കുത്തിയൊലിക്കുന്നത് ശ്രദ്ധയിൽപെടുന്നത്. വിവരം പുറത്തുവന്നയുടൻ പറമ്പിക്കുളം ഫോറസ്റ്റ് റെയിഞ്ചിലെ ആദിവാസി മേഖലയിൽനിന്നുള്ള 21 കുടുംബങ്ങളെ വനംവകുപ്പ് അധികൃതർ മാറ്റിപ്പാർപ്പിച്ചു.ഷട്ടറും കൗണ്ടർ വെയിറ്റും കുത്തൊഴുക്കിൽപ്പെട്ടിരിക്കാമെന്നാണ് പ്രഥാമീക നിഗമനം.പുഴയിലെ നീരൊഴുക്കുകുറഞ്ഞാൽ ഒരു പക്ഷെ ഇത് വീണ്ടെടുക്കാൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥ സംഘം.

തൃശൂർ വൈൽഡ് ലൈഫ് വാർഡനും ചിറ്റൂർ തഹസിൽദാരും സ്ഥിതിഗതികൾ നീരീക്ഷിച്ചുവരുന്നു. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കലക്ടർ നിർദ്ദേശിച്ചിട്ടുണ്ട്.മുതലമടയിലാണ് ഡാം സ്ഥിതി ചെയ്യുന്നതെങ്കിലും ഡാമിന്റെ പ്രവർത്തനവും നിയന്ത്രണവും തമിഴ്‌നാടിനാണ്.ഡാമിലെ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഒരു മാസം മുൻപ് മൂന്നു ഷട്ടറുകളും 10 സെന്റീമീറ്റർ തുറന്നിരുന്നു. 1,825 അടിയാണ് ഡാമിന്റെ സംഭരണശേഷി.