കോഴിക്കോട്: പഠിക്കുമ്പോൾ എസ് എഫ് ഐക്കാരനായിരുന്നു ടി വി പ്രസാദ്. വിപ്ലവ മുദ്രാവാക്യങ്ങൾ മുഷ്ടി ചുരുട്ടി ആത്മാർത്ഥതയോടെ വിളിച്ച സഖാവ്., പിന്നീട് മാധ്യമ പ്രവർത്തകനായി. അപ്പോഴും നെഞ്ചിനുള്ളിലെ ആ തീക്കനൽ കെട്ടു പോയില്ല. തിരുവനന്തപുരത്തും ആലപ്പുഴയിലും കോഴിക്കോടും കണ്ണൂരും കാസർഗോഡും ഡൽഹിയിലും മാറി മാറി ഓടുന്നതിനിടെ സത്യം മുറകെ പിടിച്ച റിപ്പോർട്ടർ. പ്രസ് ക്ലബ്ബുകളിലെ അധികാര സ്ഥാനങ്ങളിൽ എത്തി പ്രമുഖ മാധ്യമപ്രവർത്തകനാവുകയായിരുന്നില്ല ലക്ഷ്യം. മറിച്ച് സത്യസന്ധമായ റിപ്പോർട്ടിലൂടെ സമൂഹത്തിലെ ചതികളെ തുറന്നു കാട്ടി. അനുപമാ ചന്ദ്രൻ തന്റെ കുട്ടിയെ തേടി യാത്ര ചെയ്തതും പ്രസാദിലൂടെ അറിഞ്ഞു. പിന്നീട് ആ അമ്മയ്ക്ക് കുട്ടിയെ സ്വന്തമാകുകയും ചെയ്തു. അതിന് ശേഷം ഊരൂട്ടമ്പലത്തെ രാധയെന്ന അമ്മയുടെ പോരാട്ടത്തിനും ടിവി പ്രസാദ് ഫലമുണ്ടാക്കി. ഏഷ്യാനെറ്റ് ന്യൂസിൽ നിന്നും റിപ്പോർട്ടർ ടിവിക്കൊപ്പമാണ് പ്രസാദിന്റെ മാധ്യമ യാത്ര. പക്ഷേ അവിടേയും സത്യസന്ധമായ വാർത്ത ചെയ്ത പ്രസാദിന് രക്ഷയില്ല. എക്‌സ്‌ക്ലൂസീവ് വാർത്തയുടെ പേരിൽ കടുത്ത സൈബർ ആക്രമണം.

ഹൃദ്യം പദ്ധതി വഴി സ്വകാര്യ ആശുപത്രികൾക്ക് സർക്കാർ കൊടുത്ത 90 കോടിയിലേറെ രൂപ ശ്രീചിത്രയ്ക്കും എസ്എടിക്കും കോഴിക്കോട്, കോട്ടയം മെഡിക്കൽ കോളേജുകൾക്കുമാണ് കിട്ടേണ്ടിയിരുന്നത്. ആ പണം സർക്കാർ മേഖലയിൽ ലഭിച്ചിരുന്നെങ്കിൽ അടിസ്ഥാന സൗകര്യങ്ങളിൽ കുതിച്ചുചാട്ടം ഉണ്ടാകുമായിരുന്നു. പദ്ധതിയിൽ ഇതുവരെ ചെലവഴിച്ച 100 കോടിയും കിട്ടിയിരുന്നുവെങ്കിൽ സർക്കാർ ആശുപത്രികളിലെ കുട്ടികളുടെ ഹൃദ്രോഗ ചികിത്സാ വിഭാഗത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ കഴിയുമായിരുന്നു. ഇതാണ് ടിവി പ്രസാദ് വാർത്ത നൽകിയത്. ഈ വാർത്തയാണ് സൈബർ സഖാക്കളെ ഇപ്പോൾ ചൊടിപ്പിക്കുന്നത്. ഹൃദ്യം പദ്ധതിയിലെ ചതിക്കുഴികൾ നേരത്തെ മറുനാടൻ മലയാളി ചർച്ചയാക്കിയിരുന്നു. ഇക്കാര്യത്തിൽ സമഗ്ര ഇടപെടലാണ് ടിവി പ്രസാദ് റിപ്പോർട്ടിംഗിലൂടെ നടത്തുന്നത്. അതാണ് ഇപ്പോൾ സൈബർ ആക്രമണത്തിന് വഴിവയ്ക്കുന്നതും.

നേരത്തെ ആലപ്പുഴയിൽ റിപ്പോർട്ടറായിരിക്കെ അന്ന് മന്ത്രിയായിരുന്ന തോമസ് ചാണ്ടിയുടെ രാജിക്ക് കാരണമായത് ടിവി പ്രസാദായിരുന്നു. അലപ്പുഴയിലെ കൈയേറ്റം ചർച്ചയാക്കിയതും ഭീഷണി നേരിട്ടതുമെല്ലാം പ്രസാദിനെ ചർച്ചകളിലെത്തിച്ചു. നേരത്തെ ടിപി കേസ് വധവുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളും പ്രസാദ് ചെയ്തു. കിർമാണി മനോജിന്റെ ജയിലിലെ ഫോൺ വിളി അടക്കമുള്ള വാർത്തകൾ പ്രസാദിനെ താരമാക്കി. വാർത്തയ്ക്ക് പിന്നാലെയുള്ള നിരന്തര യാത്രയാണ് പ്രസാദിന്റെ മികവ്. ടിപി കേസിലും കുട്ടനാട്ടിലെ കൈയേറ്റത്തിലുമെല്ലാം പ്രസാദ് നൽകിയ നിരന്തര വാർത്തകളാണ് രാഷ്ട്രീയ നേതൃത്വങ്ങളെ വെട്ടിലാക്കിയത്. ഇതു തന്നെയാണ് അനുപമയുടെ കേസിലും സംഭവിച്ചത്. മുഖ്യധാരാ മാധ്യമങ്ങൾ അനുപമയുടെ വാർത്ത എത്തിക്കുന്ന തരത്തിലേക്ക് പ്രസാദ് ആ വിഷയത്തെ പിന്തുണച്ചു. വെറും കുടുംബ പ്രശ്‌നമെന്ന് പറഞ്ഞ് കൈകഴുകിയവർക്ക് വിഷയം പുതിയ തലത്തിലെത്തി.

ഒരുകാലത്ത് കണ്ണൂരിലെ പ്രധാന എസ് എഫ് ഐ നേതാവായിരുന്ന പ്രസാദിനെ സിപിഎമ്മിനന്റെ കണ്ണിലെ കരടാക്കിയത് ടിപി കേസിലെ റിപ്പോർട്ടിംഗായിരുന്നു. ഏഷ്യാനെറ്റ് ന്യൂസിൽ പ്രസാദ് എത്തിയിട്ട് പതിനൊന്ന് കൊല്ലമായി. സമൂഹത്തിലെ ഏറ്റവും താഴെയുള്ളവനും ഏഷ്യാനെറ്റ് ന്യൂസിലെത്താം എന്നതിന് തെളിവാണ് ഈ ഞാനും..-എന്നാണ് മുമ്പ് ടിവി പ്രസാദ് തന്നെ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ പണിയെടുത്താണ് പഠിച്ചത്.. നാട്ടിലെ എല്ലാ ജോലികളും ചെയ്തു. അച്ഛന്റെ ഓട്ടോ റിക്ഷയും ഓടിക്കുമായിരുന്നു.. അടക്ക ഉരിക്കലും പെയിന്റ് പണിയും കോൺക്രീറ്റ് പണിയും സിമന്റ് പ്ലാസ്റ്ററിംഗിന്റെ സഹായ പണിയും കിണറ് പണിയും തുടങ്ങി നാട്ടിൻ പ്രദേശത്ത് ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്തു..

എന്റെ 12 വയസ്സിന് ശേഷം ഈ 38 വയസ്ലുവരെ ഒരു രൂപ വീട്ടിൽ നിന്ന് പഠിക്കാനോ അല്ലാതേയോ വാങ്ങിയിട്ടില്ല.(വാങ്ങാൻ വീട്ടിൽ ഉണ്ടായിരുന്നില്ല എന്ന് പറയുന്നതാകും കൂടുതൽ ശരി????) അമ്മ കർഷക തൊഴിലാളിയായിരുന്നു. ഓട്ടോ റിക്ഷാ ഡ്രൈവറായിരുന്നു അച്ഛൻ(പതിനാല് കൊല്ലം മുമ്പ് മരിച്ചുപോയി).. രണ്ട് സഹോദരിമാരാണുള്ളത്. പഠനം പൂർത്തിയാക്കി വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്ന് മാറിയ ശേഷമാണ് ജോലിയെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയത് തന്നെ-ഒരു കൊല്ലം മുമ്പാണ് ഈ വരികൾ പ്രസാദ് ഫെയ്‌സ് ബുക്കിൽ എഴുതിയത്.

തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ജേർണലിസം പഠിക്കാൻ സാമ്പത്തികം തടസ്സമായപ്പോൾ ഒരു ചെറിയ കോഴി ഫാം തുടങ്ങി അതിനുള്ള വക കണ്ടെത്തി. കോഴ്‌സ് കഴിഞ്ഞ് ജയ്ഹിന്ദിൽ മൂന്ന് മാസത്തോളം ഇന്റേൺഷിപ്പ് കഴിഞ്ഞ് ആ വർഷം തന്നെ ഏഷ്യാനെറ്റ്‌ന്യൂസിൽ ജോലിയും കിട്ടി. ജോലി ചെയ്ത് തുടങ്ങിയ ശേഷം പ്രവർത്തിച്ച രാഷ്ട്രീയ പ്രസ്ഥാനത്തോടുള്ള കൂറ് മാറ്റിവെച്ച് കിട്ടുന്ന വാർത്തകളെല്ലാം ചെയ്യാൻ ശ്രമിച്ചു.. ഇപ്പോൾ സുഹൃത്തുക്കളെക്കാളേറെ ശത്രുക്കളാണ്. അതിൽ അഭിമാനമേയുള്ളൂ..-പ്രസാദ് പറയുന്നു.

കണ്ണൂരിലെ കരിവള്ളൂർ സ്വദേശിയാണ് ടിവി പ്രസാദ്. പയ്യന്നൂർ കോളേജിൽ നിന്ന് ബിരുദം നേടി, പിന്നീട് കണ്ണൂർ യൂണിവേഴ്സിറ്റിയുടെ പാലയാട് കാമ്പസ്സിൽ നിയമത്തിൽ ബിരുദ പഠനം. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നിന്ന് ജേർണലിസത്തിൽ ഡിപ്ലോമ നേടി. എസ്എഫ്ഐയുടെ സംസ്ഥാന സമിതി അംഗമായിരുന്നു. കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനും ആയിരുന്നു. എസ്എഫ്ഐ കണ്ണൂർ ജില്ലാ ഘടകത്തിൽ ഭാരവാഹി പദവികളും വഹിച്ചിട്ടുണ്ട് ടിവി പ്രസാദ്. ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് കോഴിക്കോട് ജില്ലാ ജയിലിൽ പ്രത്യേക സൗകര്യങ്ങൾ ലഭിക്കുന്ന വിവരം കേരളം അറിഞ്ഞത് ടിവി പ്രസാദിന്റെ വാർത്തയിലൂടെ ആയിരുന്നു. ടിപി കേസിലെ പ്രതികൾ ജയിലിൽ മൊബൈൽ ഫോണും ഫേസ്‌ബുക്കും ഉപയോഗിക്കുന്നു എന്ന വാർത്ത കേരളം ഞെട്ടലോടെ ആയിരുന്നു കേട്ടത്. ഈ വാർത്ത പുറത്ത് വിട്ടതിനെ തുടർന്ന് പ്രസാദിന് നേർക്ക് ഭീഷണിയും ഉണ്ടായിരുന്നു അന്ന്.

ഏഷ്യാനെറ്റ് ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ നിന്ന് ടിവി പ്രസാദ് പിന്നീട് എത്തുന്നത് തലസ്ഥാന നഗരിയിലേക്കാണ്. ഹോർട്ടി കോർപ്പിലെ അഴിമതികളും ക്രമക്കേടുകളും പുറത്തുകൊണ്ടുവന്ന് ടിപി പ്രസാദ് പിന്നേയും ശ്രദ്ധ നേടി. അവിടെ നിന്നാണ് ആലപ്പുഴയിൽ എത്തുന്നത്. കുട്ടനാട് എന്ന് പറഞ്ഞാൽ തോമസ് ചാണ്ടിയുടെ സ്വന്തം എന്നത് പോലെ ആണ്. ചാണ്ടിയുടെ ആനുകൂല്യം പറ്റാത്തവർ ഇല്ല എന്ന് തന്നെ പറയാവുന്ന സ്ഥലം. എന്നാൽ അവിടേയും ടിവി പ്രസാദ് വ്യത്യസ്തനായി. തോമസ് ചാണ്ടിയുടെ ക്രമക്കേടുകൾക്കും കായൽ കയ്യേറ്റത്തിനും എതിരെ തുടർച്ചയായി വാർത്തകൾ കൊടുത്ത് പ്രസാദ് കേരള രാഷ്ട്രീയത്തെ തന്നെ ഞെട്ടിച്ചു.

തോമസ് ചാണ്ടിയുടെ ക്രമക്കേടുകളും അഴിമതികളും സംബന്ധിച്ച് 30 ഇൻവെസ്റ്റിഗേഷൻ വാർത്തകളാണ് ടിവി പ്രസാദ് മാത്രം തയ്യാറാക്കിയത്. ഇതിന്റെ ഫോളോ അപ്പ് ആയി 35 വാർത്തകൾ വേറേയും കൊടുത്തു. ഇപ്പോൾ തോമസ് ചാണ്ടിയുടെ രാജിക്ക് വഴിവച്ചതും ടിവി പ്രസാദ് പുറത്ത് വിട്ട ഇതേ വാർത്തകൾ തന്നെ ആണ്. ഏഷ്യാനെറ്റ് ന്യൂസിന് വേണ്ടിയായിരുന്നു ഇതെല്ലാം. അടുത്ത കാലത്ത് റിപ്പോർട്ടറിൽ ചുമതലയേറ്റു. അന്വേഷണാത്മക പത്രപ്രവർത്തന വിഭാഗത്തിന്റെ നേതൃത്വം ഏറ്റെടുത്തു. അതിൽ ആദ്യത്തേതായിരുന്നു ഹൃദ്യത്തിലെ കള്ളക്കളികൾ. അതും സൈബർ സഖാക്കൾക്ക് കൊണ്ടു. അതാണ് വ്യാജ ആരോപണങ്ങളുമായി സൈബർ ആക്രമണം സജീവമാക്കാനുള്ള കാരണം.