മല്ലപ്പള്ളി: സ്റ്റോപ്പിൽ നിർത്തി ആളെ കയറ്റുമ്പോൾ പിന്നാലെയെത്തി കാർ കുറുകെയിട്ട് കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് ഡൈവറെ മർദ്ദിച്ച കോട്ടയം സ്വദേശികളെ കീഴ്‌വായ്‌പ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് 3.30 ന് മടുക്കോലി ബസ് സ്റ്റോപ്പിൽ നിർത്തി ആളു കയറ്റുമ്പോഴാണ് ഡ്രൈവർ മല്ലപ്പള്ളി മങ്കുഴിപ്പടി ഈട്ടിക്കൽ വീട്ടിൽ ഇ.ജെ. ജോൺസന് (53) മർദ്ദനമേറ്റത്.

കാർ യാത്രികരായ കോട്ടയം മീനച്ചിൽ പാല മുത്തോലി തോപ്പിൽ വീട്ടിൽ ടി. സി. ജോയിച്ചൻ (47), തോമസ് ടി. ചാക്കോ (52) എന്നിവരാണ് അറസ്റ്റിലായത്. കാർ കുറുക്ക് വച്ച് ബസ് തടഞ്ഞ് പുറത്തിറങ്ങിയ ഇരുവരും ചേർന്ന് ചീത്ത വിളിച്ചു കൊണ്ട് ബസ് ഡ്രൈവറെ സീറ്റിൽ നിന്നും വലിച്ചിറക്കി മൂക്കിലും നെഞ്ചത്തും വലതുകൈക്കും മർദ്ദിക്കുകയും വലതുകൈത്തണ്ടയ്ക്കും ചെറുവിരലിനും മുറിവ് ഏൽപ്പിക്കുകയും ചെയ്യുകയായിരുന്നു. ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഔദ്യോഗിക ഡ്യൂട്ടി തടസപ്പെടുത്തിയത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടി.

ബസ് ഡ്രൈവർ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പൊലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥിന്റെ മേൽനോട്ടത്തിൽ എസ് ഐ ജയമോന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. പ്രതികൾ സഞ്ചരിച്ച കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ബുധനാഴ്‌ച്ച മുത്തോലിയിൽ നിന്നുമാണ് കസ്റ്റഡിയിൽ എടുത്തത്. പ്രതികൾ സഞ്ചരിച്ച കാറും ബന്തവസ്സിലെടുത്തു. അന്വേഷണ സംഘത്തിൽ എ എസ് ഐ ഉണ്ണിക്കൃഷ്ണൻ, അജി കെ അലി, എസ് സി പി ഓ അൻസിം, മനോജ്, സി പി ഓമാരായ രതീഷ്, സനൽ, വിജീഷ് എന്നിവരാണ് ഉള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.