തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ നെയ്യാറ്റിൻകരയിലെ നിംസ് ആശുപത്രിയിൽ എത്തിക്കണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ശ്വാസകോശ അണുബാധയെ തുടർന്നാണ് ഉമ്മൻ ചാണ്ടിയെ നിംസിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തിയ സതീശൻ അദ്ദേഹത്തിന്റെ മക്കളും ഭാര്യയുമായും സംസാരിച്ചു. ശ്വാസ കോശ അണുബാധ കുറഞ്ഞ പശ്ചാത്തലത്തിൽ നാളെ തന്നെ ബംഗളുരുവിലെ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്യണമെന്നാണ് മകൾ അച്ചു ഉമ്മൻ ആവശ്യപ്പെട്ടത്. ഇന്ന് രാവിലെ അച്ചു ഉമ്മൻ ആശുപത്രിയിൽ എത്തിയിുന്നു.

ഇതേ തുടർന്ന് വി ഡി സതീശൻ നേരിട്ട് ഇടപെട്ട് എയർലിഫ്റ്റ് ചെയ്യാനുള്ള സംവിധാനങ്ങൾ ഒരുക്കി. എയർ ആംബുലൻസ് അടക്കം ബുക്കു ചെയ്തിട്ടുണ്ട്. മുൻ മുഖ്യമന്ത്രിയുടെ ചികിത്സാ ചിലവുകളെല്ലാം പാർട്ടി വഹിക്കും. ഇതോടെ മറ്റ് തടസ്സങ്ങൾ ഇല്ലെങ്കിൽ നാളെ തന്നെ ഉമ്മൻ ചാണ്ടിയെ എയർലിഫ്റ്റ് ചെയ്യും. അണുബാധ നിയന്ത്രണവിധേയമായതിനാലാണ് തീരുമാനം. തിങ്കളാഴ്ച വൈകിട്ടാണ് ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ഉമ്മൻ ചാണ്ടിയെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഉമ്മൻ ചാണ്ടിക്ക് കേരളത്തിന് പുറത്തു വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും ആവശ്യമെങ്കിൽ എയർലിഫ്റ്റ് ചെയ്യണം എന്നുമാണ് മകൾ അച്ചു ഉമ്മന്റെ ആവശ്യം. നിംസിലിലെ ഡോക്ടർമാരുമായി അച്ചു ഉമ്മൻ ചർച്ച നടത്തി. ന്യൂമോണിയ ഭേദമായ ശേഷം എയർ ലിഫ്റ്റ് ചെയ്യുന്ന കാര്യം പരിഗണനയിൽ ഉണ്ട്. സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് എങ്കിലും രാവിലെ മുതൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും നിം സ് ആശുപത്രിയിലേക്ക് ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ വിവരങ്ങൾ തേടിയെത്തുന്നുണ്ട്.

നിലവിൽ ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. മരുന്നുകൾ നൽകിത്തുടങ്ങിയെന്നും അണുബാധയിൽ കുറവുണ്ടെന്നും ആശുപത്രി അധികൃതർ വിശദീകരിച്ചു. മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. അണുബാധ നിയന്ത്രണവിധേയമായതിനാൽ അദ്ദേഹത്തിനെ കാൻസറിന്റെ തുടർചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് മാറ്റാനാണ് തീരുമാനം. ബുധനാഴ്ച വൈകിട്ടോടെ എയർലിഫ്റ്റ് ചെയ്ത് ബെംഗളൂരുവിലെത്തിക്കും. ശേഷം അവിടെനിന്ന് കാൻസർ ചികിത്സ പൂർത്തിയാക്കിയിതിനു ശേഷമായിരിക്കും കേരളത്തിലേക്ക് മടങ്ങുക.

അതേസമയം ഉമ്മൻ ചാണ്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് സർക്കാർ മെഡിക്കൽ ബോർഡ് രൂപീകരിച്ചു. വിദഗ്ധ ഡോക്ടർമാരെ ഉൾപ്പെടുത്തിയാണ് ആരോഗ്യ വകുപ്പ് ആറംഗ മെഡിക്കൽ ബോർഡിനു രൂപം നൽകിയത്. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യാവസ്ഥയും ചികിത്സയും അവലോകനം ചെയ്യുന്ന ബോർഡ് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുമായും ആശയ വിനിമയം നടത്തും.

അതിനിടെ ഉമ്മൻ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിരാശയുണ്ടെന്ന് പുതുപ്പള്ളിയിലെ പ്രദേശിക കോൺഗ്രസ് നേതാക്കാളും പ്രവർത്തകരും അഭിപ്രായപ്പട്ടു. നിരവധി ആളുകൾക്ക് ചികിത്സാസഹായവും മറ്റും ചെയ്തിട്ടുള്ള വ്യക്തിയാണ് ഉമ്മൻ ചാണ്ടി. അദ്ദേഹം ഈ അവസ്ഥയിൽ ആയിരിക്കുമ്പോൾ വിവാദം ഉണ്ടാകുന്നതിൽ വിഷമമുണ്ട്. അദേഹം വേഗത്തിൽ സുഖം പ്രാപിച്ചു തിരികെ യെത്തണമെന്ന പ്രാർത്ഥന മാത്രമാണുള്ളതെന്നും കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പറഞ്ഞു.