തിരുവനന്തപുരം: വന്ദേഭാരത് എക്സ്‌പ്രസിന്റെ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയായതിന് പിന്നാലെ കേരളത്തിലൂടെ കൂടുതൽ വേഗത്തിൽ ഓടിക്കാനാകുമെന്ന പ്രതീക്ഷ പങ്കുവച്ച് ട്രയൽ റണ്ണിന് നേതൃത്വം നൽകിയ ലോകോ പൈലറ്റ് എം ഐ കുര്യാക്കോസ്. ഷൊർണൂർ പിന്നിട്ടപ്പോൾ മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ ആണ് സഞ്ചരിച്ചതെന്നും ട്രയൽ റൺ മികച്ച അനുഭവം ആയിരുന്നുവെന്നും ലോക്കോ പൈലറ്റ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ട്രാക്കുകൾ ശക്തിപ്പെടുത്തുന്ന പണി പൂർത്തീകരിച്ചാൽ ഇപ്പോൾ എത്തിയതിനേക്കാൾ കുറഞ്ഞ സമയം കൊണ്ട് തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലെത്താൻ സാധിക്കുമെന്നും കുര്യാക്കോസ് പറഞ്ഞു. വന്ദേ ഭാരതിനു ലഭിച്ച സ്വീകരണത്തിൽ സന്തോഷമുണ്ടെന്നും എം.എ കുര്യോക്കോസ് വ്യക്തമാക്കി. റെയിൽവേയുടെ നല്ലൊരു കാൽവെപ്പാണ് വന്ദേഭാരത് എന്നും അദ്ദേഹം പറഞ്ഞു. വന്ദേഭാരത് യുസർ ഫ്രണ്ട്‌ലി ആണ്. കംപ്യൂട്ടർ കൺട്രോൾഡ് സിസ്റ്റമായതിനാൽ ഉപയോഗിക്കാൻ ഈസിയാണെന്നും ലോക്കോ പൈലറ്റ് പറഞ്ഞു.

'ട്രയൽ റണ്ണിൽ വന്ദേഭാരതിന് പ്രതീക്ഷിച്ച വേഗം കൈവരിക്കാനായി. ഷൊർണ്ണൂരിൽ നിന്നും കണ്ണൂരിലേക്ക് 110 കി.മീ വേഗതയിലാണ് വന്ദേഭാരത് വന്നത്. സർവീസ് തുടങ്ങിയാൽ ഇതിലും വേഗത കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ. കാരണം പലയിടത്തും ട്രാക്കുകൾ ശക്തീകരിക്കുന്നതിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ വേഗം ഇനിയും കൂടിയേക്കാം.

160 കി.മീ വരെ വേഗതയിൽ ഓടിക്കാൻ കഴിയുന്ന ട്രെയിനാണ് വന്ദേഭാരത്. ഇന്ന് ഏഴു മണിക്കൂർ പത്തു മിനിറ്റിൽ കണ്ണൂരിലെത്തി. സ്റ്റോപ് ദൈർഘ്യം കുറയുന്നതുകൊണ്ടു തന്നെ സർവീസ് റണ്ണിൽ ഇനിയും സമയം ലാഭിക്കാം. യാത്ര വളരെ സുഗമമായിരുന്നു. സർവീസ് ആരംഭിക്കുമ്പോഴും യാത്ര സുഖപ്രദമായിരിക്കുമെന്നാണ് കരുതുന്നത്. ജനങ്ങൾ വന്ദേഭാരതിനെ ഏറ്റെടുത്തതിൽ സന്തോഷമുണ്ട്' എം.എ കുര്യോക്കോസ് കൂട്ടിച്ചേർത്തു.

ഷൊർണ്ണൂർ മുതൽ മംഗലാപുരം വരെ ഇന്നത്തെ അവസ്ഥയിൽ 110 കി.മീറ്റർ വേഗതയിൽ ഓടിക്കാനാകും. ഷൊർണ്ണൂരിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്ര 80 ഉം എറണാകുളത്തിന് അപ്പുറത്തേക്ക് 90-100 കി.മീറ്റർ വേഗതയിലുമൊക്കെയാണ് നിലവിലെ സാഹചര്യത്തിൽ ഓടിക്കാനാകുക എന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് നിന്ന് ഏഴ് മണിക്കൂർ 10 മിനിറ്റ് കൊണ്ടാണ് കണ്ണൂരേയ്ക്ക് കുതിച്ചെത്തിയത്. വന്ദേഭാരത് എക്സ്‌പ്രസിന്റെ പരീക്ഷണ ഓട്ടം വിജയകരമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഇതേ റൂട്ടിലെ വേഗമേറിയ ട്രെയിനായ ജനശതാബ്ദിയേക്കാൾ രണ്ട് മണിക്കൂർ 25 മിനിറ്റ് സമയലാഭമുണ്ടാകും വന്ദേഭാരത് യാത്രയ്ക്ക് എന്ന് ഇതോടെ ഉറപ്പായി. കണ്ണൂരിൽ നിന്ന് 9.20ന് തിരുവനന്തപുരത്ത് മടങ്ങിയെത്തി പരീക്ഷണ ഓട്ടം വിലയിരുത്തിയ ശേഷമാകും ട്രെയിൻ ടൈം ടേബിളിൽ റയിൽവേ അന്തിമ തീരുമാനമെടുക്കുക.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്‌ളാറ്റ്‌ഫോമിൽനിന്ന് കൃത്യം 5.10 ന് വന്ദേഭാരത് യാത്ര തുടങ്ങി. ട്രെയിനിന്റെ വേഗവും ട്രാക്കുകളുടെ ക്ഷമതയും ഉൾപ്പെടെ നിരീക്ഷിച്ച് തിരുവനന്തപുരം ഡിവിഷനിലെ വിവിധ വിഭാഗങ്ങളിലെ ഉയർന്ന ഉദ്യോഗസ്ഥരും. കൊല്ലത്തെത്തിയത് 5.59ന്. 49 മിനിറ്റ് സമയം. കോട്ടയം തൊട്ടത് 7.27ന്, 2 മണിക്കൂർ 17 മിനിറ്റ് സമയത്തിനുള്ളിലാണ് കോട്ടയം കടന്നത്. എറണാകുളം എത്താൻ 3 മണിക്കൂർ 18 മിനിറ്റും കോഴിക്കോട് കടക്കാൻ ആറു മണിക്കൂർ എട്ട് മിനിറ്റുമാണ് വേണ്ടി വന്നത്.

പുലർച്ചെ 5.10 ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട വന്ദേ ഭാരത് ട്രെയിൻ ഉച്ചയ്ക്ക് 12. 19ന് കണ്ണൂരിൽ എത്തി. ഏഴ് മണിക്കൂർ ഒമ്പത് മിനുട്ട് പിന്നിട്ടാണ് ട്രെയിൻ കണ്ണൂരിലെത്തിയത്. കേരളത്തിൽ തിരുവനന്തപുരം - കണ്ണൂർ റൂട്ടിലോടുന്ന മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് വന്ദേഭാരത് വേഗതയിൽ ഒന്നാമതാണ്.

നിലവിൽ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലെത്തിച്ചേരുന്ന ഏറ്റവും വേഗത കൂടിയ ട്രെയിൻ രാജധാനി എക്സ്‌പ്രസാണ്. 7.15 ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന രാജധാനി എക്സ്‌പ്രസ് പുലർച്ചെ 3.12ന് കണ്ണൂരിലെത്തും. എട്ട് മണിക്കൂറോളം സമയമെടുത്താണ് ട്രെയിൻ കണ്ണൂരിലെത്തുന്നത്. എന്നാൽ രാജധാനിയേക്കാൾ ഒരു മണിക്കൂർ നേരത്തെ വന്ദേഭാരത് പരിക്ഷണയോട്ടത്തിൽ കണ്ണൂരിലെത്തി.

തിരുവനന്തപുരം - കണ്ണൂർ റൂട്ടിൽ പ്രധാനപ്പെട്ട മറ്റ് രണ്ട് ട്രെയിനുകൾ ജനശതാബ്ദി എക്സ്‌പ്രസും മാവേലി എക്സ്‌പ്രസുമാണ്. പുലർച്ചെ 4.50 ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന ജനശതാബ്ദി എക്സ്‌പ്രസ് 9 മണിക്കൂർ 20 മിനുട്ട് സമയമെടുത്ത് ഉച്ചയക്ക് 2.10 ന് തിരുവനന്തപുരത്തെത്തും. വന്ദേഭാരതിന്റെ സമയവുമായി താരതമ്യം ചെയ്യുമ്പോൾ ജനശതാബ്ദിക്ക് രണ്ട് മണിക്കൂർ വേഗത കുറവാണ്.

തിരുവനന്തപുരം കണ്ണൂർ റൂട്ടിലോടുന്ന ജനശതാബ്ദിക്ക് കോട്ടയമെത്താൻ 2 മണിക്കൂർ 45 മിനിറ്റ് ആണ് വേണ്ടത്. എറണാകുളമെത്താൻ 4 മണിക്കൂർ 10 മിനിറ്റും കോഴിക്കോട് എത്താൻ 7 മണിക്കൂർ 50 മിനിറ്റും എടുക്കാറുണ്ട്.

മാവേലി എക്സ്‌പ്രസിനാകട്ടെ വന്ദേഭാരതിനേക്കാൾ മൂന്ന് മണിക്കൂർ വേഗത കുറവാണ്. വൈകീട്ട് 7.25 ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന മാവേലി എക്സ്‌പ്രസ് ആലപ്പുഴ വഴി കണ്ണൂരിലെത്തുന്നത് 10 മണിക്കൂറോളം സമയമെടുത്ത് പുലർച്ചെ 5.20 നാണ്.

ആദ്യ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കി വന്ദേ ഭാരത് എക്സ്‌പ്രസ് കണ്ണൂരിലെത്തിയപ്പോൾ വലിയ സ്വീകരണമാണ് നൽകിയത്. ട്രെയിനിന്റെ ലോക്കോ പൈലറ്റുമാർക്കും ബിജെപി പ്രവർത്തകരും വിവിധ സംഘടനകളും സ്വീകരണം നൽകിയിരുന്നു. ഇങ്ങനെ ഒരു സ്വീകരണം ഇതാദ്യമാണെന്നാണ് ലോക്കോ പൈലറ്റ് കുര്യാക്കോസ് പറഞ്ഞത്.