കോഴിക്കോട്: അരിക്കൊമ്പന്റെ വിളയാട്ടം അടുത്തിടെ മലയാളികളെല്ലാം അറിഞ്ഞതാണ്. എന്നാൽ സമാനമായ ആനകളുടെ വിളയാട്ടം കാരണം ഉറക്കമില്ലാതെ കഴിയുകയാണു താമരശ്ശേരി ചിപ്പിലിത്തോട് നിവാസികൾ. ഇവിടെ പിടിയൻ ആനകളാണു ശല്യക്കാർ. നാലു തള്ളയാനകളും രണ്ടുകുഞ്ഞുങ്ങളുമാണു ഒരാഴ്‌ച്ചയായി എല്ലാദിവസവും രാത്രി കാടിറങ്ങി ഇവരുടെ വീറ്റുമുറ്റത്തും കൃഷിത്തോട്ടത്തിലും വന്നു ദുരിതം തീർക്കുന്നത്.

ഈ ആനകൾക്കു പ്രയം വാഴകളാണെന്നതാണു മറ്റൊരു കൗതും ആനയിറങ്ങിവന്ന പ്രദേശങ്ങളിലെ ഒരു വാഴപോലും നശിപ്പിക്കാതെ പോയിട്ടില്ല. കായ്ച്ച കുലകളെല്ലാം ഇവ കഴിച്ചിട്ടുമുണ്ട്. ഇത്തരത്തിൽ ഏകദേശം 150ഓളം വാഴകളാണു കഴിഞ്ഞ ഒരാഴ്‌ച്ചക്കുള്ളിൽ ഈ പിടിയാനകൾ നശിപ്പിച്ചത്. ജീവനിൽ ഭയന്നാണു പ്രദേശത്തുകാർ ഇവിടെ കഴിയുന്നത്. രാത്രി കാലങ്ങളിലിപ്പോൾ പുരുഷന്മാരെല്ലാം ഉറക്കമൊഴിച്ചു വീടിനു പുറത്ത് വിറകുകൾ കൂട്ടിയിട്ട് കത്തിച്ചാണു ആനയിൽനിന്നും വീട്ടുകാർക്കു സുരക്ഷയൊരുക്കുന്നത്.

പകൽസമയത്തു കാട്ടിലേക്കുതന്നെ തിരിച്ചുപോകുന്ന പിടിയാനകൾ കഴിഞ്ഞ ഏഴുദിവസവും രാത്രി പുറത്തുവന്നു. എല്ലാ ദിസവും പകൽസമത്ത് ആർ.ആർ.പിയും വനപാലകരും സ്ഥലത്ത് എത്തുമെങ്കിലും അപ്പോൾ ആരേയും കാണില്ല. വാഴകൾക്കു പുറമെ 10 തെങ്ങ്, 30ഓളം കമുക്, നിരവധി റബ്ബർ മരങ്ങളും ഒടിച്ചു വീഴ്‌ത്തിയും തൊലികളഞ്ഞും നശിപ്പിച്ചിട്ടുണ്ട്.

400ഓളം പേർ താമസിക്കുന്ന പ്രദേശത്തിന്റെ 30വീടുകൾ കേന്ദ്രീകരിച്ചുള്ള സ്ഥലത്താണു ഇതുവരെ ഇവരുടെ വിളയാട്ടം നടന്നത്. നാട്ടുകാരുണ്ടാക്കിയ വെള്ളക്കുഴികളും ആനകൾ ചവിട്ടി നശിപ്പിക്കുന്നതും പതിവാണ്. ഈ പ്രശ്‌നത്തിന് ഒരു ശാശ്വത പരിഹാരം ഉണ്ടാകണമെന്നും തങ്ങൾക്ക് സുരക്ഷയൊരുക്കണമെന്നുമാണു നാട്ടുകാർ പറയുന്നത്.