തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കേരളത്തില്‍ കര്‍ഷക ആത്മഹത്യ വര്‍ധിക്കുന്നത് കടുത്ത ആശങ്കയുണ്ടാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പാലക്കാട് നെന്മാറയില്‍ നെല്‍ കര്‍ഷകനായ സോമന്‍ ഇന്നലെ ആത്മഹത്യ ചെയ്ത സംഭവം വേദനജനകമാണ്. നെല്‍ കര്‍ഷകനായ സോമന് വിവിധ ബാങ്കുകളില്‍ ലക്ഷങ്ങളുടെ വായ്പാ കുടിശ്ശികയുണ്ടായിരുന്നു. കൃഷി നാശവും സാമ്പത്തിക ബാധ്യതയുമാണ് ആ കര്‍ഷകനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നും സതീശന്‍ ആരോപിച്ചു.

കാലാവസ്ഥ വ്യതിയാനം മൂലമുള്ള പ്രശ്‌നങ്ങളും കര്‍ഷിക മേഖലയോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയും കേരളത്തിലെ കര്‍ഷകരെ ദുരിതക്കയത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. യഥാസമയം സംഭരിച്ച നെല്ലിന് തുക നല്‍കാത്തത് നെല്‍ കര്‍ഷകരുടെ സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടി. ഉഷ്ണ തരംഗത്തിലും അതിതീവ്ര മഴയിലും 1000 കോടിയിലേറെ രൂപയുടെ നഷ്ടം കര്‍ഷകര്‍ക്കുണ്ടായിട്ടും ഒരു സഹായവും നല്‍കാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല-സതീശന്‍ ആരോപിച്ചു.

പ്രകൃതി ദുരന്തത്തിനിടയിലും ബാങ്കുകളില്‍ നിന്നുള്ള ജപ്തി നോട്ടീസുകള്‍ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള പാവങ്ങളുടെ വീടുകളിലേക്ക് പ്രവഹിക്കുകയാണ്. എന്നിട്ടും മൊറട്ടോറിയം പ്രഖ്യാപിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നു പോലുമില്ലെന്നത് അദ്ഭുതകരമാണ്. നെല്‍ കര്‍ഷകര്‍ക്ക് യഥാസമയം പണം നല്‍കുന്നതടക്കം കാര്‍ഷിക മേഖലയില്‍ സര്‍ക്കാര്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തണം. പ്രകൃതി ദുരന്തവും കൃഷിനാഷശവും കണക്കിലെടുത്ത് വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണം. പ്രതിസന്ധി നേരിടുന്ന കര്‍ഷക സമൂഹത്തിനായി അടിയന്തിരമായി ഒരു സമഗ്ര പാക്കേജ് പ്രഖ്യാപിക്കാനും സര്‍ക്കാര്‍ തയാറാകണം-സതീശന്‍ ആവശ്യപ്പെട്ടു. വിളനാശംമൂലമുണ്ടായ സാമ്പത്തികബാധ്യത കാരണമാണ് കര്‍ഷകന്‍ ജീവനൊടുക്കിയത്.

നെന്മാറ കയ്പഞ്ചേരി ഇടിയംപൊറ്റയിലെ സോമനെയാണ് വ്യാഴാഴ്ച രാവിലെ വീടിനു മുന്നിലുള്ള പറമ്പിലെ മാവില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കടബാധ്യതമൂലം ജീവിതം അവസാനിപ്പിക്കുകയാണെന്ന് എഴുതിയ കുറിപ്പും കണ്ടെത്തിയിരുന്നു. കയ്പഞ്ചേരി പാടശേഖരത്തില്‍ ഒരേക്കര്‍ സ്വന്തമായും മൂന്നേക്കര്‍ ഭൂമി പാട്ടത്തിനെടുത്തുമാണ് വര്‍ഷങ്ങളായി സോമന്‍ നെല്‍ക്കൃഷി ചെയ്തിരുന്നത്. കഴിഞ്ഞ ഒന്നാംവിളയും രണ്ടാംവിളയും ഉണക്കം ബാധിച്ച് പൂര്‍ണമായും നശിച്ചിരുന്നു. ഭക്ഷണത്തിനുള്ള നെല്ല് മാത്രമാണ് ലഭിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. നെന്മാറ കൃഷിഭവനുകീഴിലെ കയ്പഞ്ചേരി പാടശേഖരത്തില്‍ ഒന്നാംവിള നെല്‍ക്കൃഷിക്കായി ഇപ്പോള്‍ വിത നടത്തുകയും ഒന്നാം വളം ഇടുകയുംചെയ്തു.

എന്നാല്‍, കഴിഞ്ഞയാഴ്ചയുണ്ടായ ശക്തമായ മഴയില്‍ പാടശേഖരം മുഴുവന്‍ രണ്ടുദിവസം പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. സഹകരണ ബാങ്കില്‍നിന്ന് 3.75 ലക്ഷം രൂപയും രണ്ടു ദേശസാത്കൃത ബാങ്കുകളില്‍നിന്നായി 5.50 ലക്ഷം രൂപയും വായ്പയെടുത്തിരുന്നു. ഇതില്‍ രണ്ടു ബാങ്കിലെ വായ്പ ഉപയോഗിച്ചാണ് കൃഷിയിറക്കിയതെന്ന് ആത്മഹത്യക്കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. വീടിനോടുചേര്‍ന്ന് ഒരു റൈസ് മില്ലും നടത്തുന്നുണ്ട്. കൃഷിയില്‍ കനത്തനഷ്ടം വന്നതോടെ കടക്കെണിയിലായതായി ബന്ധുക്കള്‍ പറയുന്നു. മൃതദേഹം പോലീസ് നടപടികള്‍ക്കുശേഷം വീട്ടിലെത്തിച്ച് പൊതുദര്‍ശനത്തിനുവെച്ചു. തുടര്‍ന്ന്, വൈകീട്ട് തിരുവഴിയാട് പുഴപ്പാലം ശ്മശാനത്തില്‍ സംസ്‌കരിച്ചു.