കോട്ടയം: സിനിമ-സീരിയൽ നടൻ വിനോദ് തോമസിന്റെ മരണം കാറിനുള്ളിലെ ഏസിയിൽ നിന്ന് വമിച്ച വിഷവാതകം ശ്വസിച്ചത് മൂലമെന്ന് സംശയം. പോസ്റ്റ്‌മോർട്ടത്തിനു ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്ന് പൊലീസ് അറിയിച്ചു. പാമ്പാടിയിലെ ബാറിനു സമീപം നിർത്തിയിട്ടിരുന്ന കാറിൽ വൈകുന്നേരം 5.30 യോടെയാണ് അബോധാവസ്ഥയിൽ വിനോദിനെ ഹോട്ടൽ ജീവനക്കാർ കണ്ടത്.

2 മണി മുതൽ സ്റ്റാർട്ടാക്കിയ കാറിൽ ഇരുന്ന വിനോദിനെ മണിക്കൂറുകൾ കാണാതെ വന്നതോടെയാണ് അന്വേഷിച്ചത്. വിളിച്ചിട്ടും തുറക്കാതെ വന്നതോടെ കാറിന്റെ വശത്തെ ചില്ല് പൊട്ടിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

പാമ്പാടി ഡ്രീം ലാൻഡ് ബാറിന് സമീപത്ത് പാർക്ക് ചെയ്ത കാറിനുള്ളിലാണ് വിനോദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.. മീനടം കുറിയന്നൂർ സ്വദേശിയാണ്. കാറിൽ കയറിയ വിനോദ് കുറേ നേരമായിട്ടും പുറത്തിറങ്ങിയില്ല. സംശയം തോന്നിയ ബാറിലെ സുരക്ഷാ ജീവനക്കാരൻ കാറിനരികിൽ എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അവിവാഹിതനാണ്. മൃതദേഹം പാമ്പാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ 11ന് വിനോദ് ബാറിനുള്ളിൽ എത്തിയിരുന്നു. പാമ്പാടി എസ്എച്ച്ഒ സുവർണ്ണകുമാറിന്റെ നേതൃത്തത്തിലുള്ള പൊലീസ് സംഘം സ്ഥത്തെത്തി തുടർനടപടി സ്വീകരിച്ചു.

അയ്യപ്പനും കോശിയും, കുട്ടൻ പിള്ളയുടെ ശിവരാത്രി, ഭൂതകാലം, വാശി, നത്തോലി ഒരു ചെറിയ മീനല്ല, ഒരു മുറൈ വന്ത് പാർത്തായ, ഹാപ്പി വെഡ്ഡിങ്, ജൂൺ, അയാൾ ശശി തുടങ്ങിയ നിരവധി ചിത്രങ്ങളിലും, നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം ജൂലൈയിൽ, കോട്ടയം മെഡിക്കൽ കോളേജ് ഫൊറൻസിക് വിഭാഗത്തിനു മുമ്പിൽ കാറിലെ എ.സി. പ്രവർത്തിപ്പിച്ച് കിടന്നുറങ്ങിയ ഇടുക്കി സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. ഈ സംഭവത്തിൽ വില്ലനായത് കാറിലെ എ സിയിൽ നിന്നും വന്ന വിഷവാതകമാണെന്ന് സംശയിച്ചിരുന്നു.

ഇടുക്കി കീരിത്തോട് അഞ്ചുകുടി ചാലിൽ പിഎസ് അഖിലി(31)നെയാണ് അന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. അച്ഛന്റെ ശസ്ത്രക്രിയയ്ക്കായാണ് അഖിൽ കോട്ടയം മെഡിക്കൽ കോളജിൽ എത്തിയത്. ഫോറൻസിക് വിഭാഗത്തിനുമുൻവശം പാർക്ക് ചെയ്തിരുന്ന കാറിലാണ് മൃതദേഹം കണ്ടെത്തിയത്.

കോട്ടയം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിൽ അഖിലിന്റെ അച്ഛന് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അമ്മയും അഖിലും ആശുപത്രിയിൽ എത്തിയത്. അമ്മയോട് തലവേദനയുണ്ടെന്നും കാറിൽ അല്പനേരം ഇരിക്കട്ടെയെന്നും പറഞ്ഞ് അഖിൽ ഫൊറൻസിക് വിഭാഗത്തിനുമുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിനടുത്തേക്ക് പോയി. വൈകിട്ടായിട്ടും കാണാതെ വന്നപ്പോൾ അമ്മ ഫോണിൽ വിളിച്ചെങ്കിലും മറുപടിയുണ്ടായിരുന്നില്ല.

തുടർന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് കാറിൽ ബോധരഹിതനായി കിടക്കുന്ന അഖിലിനെ കണ്ടത്. ഉടൻതന്നെ സമീപത്തുള്ളവരുടെ സഹായത്തോടെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിച്ചു. സ്റ്റിയറിങ്ങിലേക്ക് കൈകൾവെച്ച് കിടക്കുന്ന നിലയിലാണ് അഖിലിനെ കണ്ടത്. പുറത്തും കൈകളിലും പൊള്ളലേറ്റതുപോലുള്ള പാടുകളുണ്ടായിരുന്നു. ഇത് എ.സി.യിൽനിന്നുള്ള കാർബൺ അടങ്ങിയ മാലിന്യം ശ്വസിച്ച് ഉണ്ടായതാകാമെന്നാണ് നിഗമനം.

കാറിൽ എ.സിയിട്ട് കിടന്നുറങ്ങുമ്പോൾ സംഭവിക്കുന്നത് എന്ത്?:

* കാറുകൾ പ്രവർത്തിപ്പിക്കുമ്പോൾ കാർബൺ മോണോക്സൈഡ് എന്ന വിഷവാതകം ഉണ്ടാകും. ഇത് എക്സ്‌ഹോസ്റ്റ് പൈപ്പിൽ ഘടിപ്പിച്ച 'കാറ്റലിറ്റിക്ക് കൺവെർട്ടർ' എന്ന സംവിധാനംവെച്ച് കാർബർ ഡൈ ഓക്സൈഡ് ആക്കിമാറ്റിയാണ് പുറത്തേക്ക് വിടുന്നത്.

* തുരുമ്പിച്ചോ മറ്റുകാരണങ്ങൾകൊണ്ട് ദ്രവിച്ചോ പുക പുറത്തേക്കുവിടുന്ന പൈപ്പിൽ ദ്വാരങ്ങൾ വീണാൽ 'കാറ്റലിറ്റിക് കൺവെർട്ടറിൽ' എത്തുന്നതിനുമുമ്പേ കാർബൺ മോണോക്സൈഡ് പുറത്തേക്കുവരാം. ഇതു കാറിലെ ബോഡിയിലുള്ള ദ്വാരങ്ങൾവഴി കാബിനുള്ളിലേക്ക് പ്രവേശിക്കും.

* ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ എ.സി. പ്രവർത്തിക്കുമ്പോൾ ഇത്തരം തകരാർ ഉണ്ടെങ്കിലും ഉള്ളിലുള്ളവരെ കാര്യമായി ബാധിക്കില്ല. കാരണം, വാഹനത്തിലേക്ക് ശക്തമായ വായുപ്രവാഹം ഉള്ളതിനാൽ കാർബൺ മോണോക്സൈഡിന്റെ ശക്തി വളരെ കുറയും.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക:

*വാഹനത്തിൽ കയറിയാൽ ഉടൻ എ.സി. ഓണാക്കരുത്. എ.സി. ഇടുന്നതിനുമുമ്പ് വാഹനത്തിന്റെ നാലു ചില്ലുകളും താഴ്‌ത്തി ചൂടുവായുവിനെ പുറത്തേക്കുവിടുക. അതിനുശേഷം മാത്രം എ.സി. ഓണാക്കുക.

*വാഹനത്തിനുള്ളിൽ പ്രവേശിച്ചാൽ ഉടൻ റീ സർക്കുലേഷൻ (കാറിലെ വായുമാത്രം സ്വീകരിച്ച് തുടർച്ചയായി തണുപ്പിക്കുന്ന രീതി) മോദിലിടരുത്.

* നിശ്ചിത ഇടവേളകളിൽ റീ സർക്കുലേഷൻ മോഡ് മാറ്റി പുറത്തുനിന്നും വായു എടുക്കുന്ന മോഡ് ഇടുക.

* കാർ എ.സി.യോടെ നിർത്തിയിടുമ്പോൾ പുറത്തുനിന്ന് വായു സ്വീകരിക്കുന്ന മോദിലായിരിക്കണം. സംവിധാനത്തിന് എന്തെങ്കിലും തകരാർ ഉണ്ടെങ്കിലും പുറത്തുനിന്ന് നല്ലവായു വാഹനത്തിലേക്ക് വരുന്നത് ഗുണംചെയ്യും.

*വാഹനം 25,000 മുതൽ 30,000 കിലോമീറ്റർ കൂടുമ്പോൾ എ.സി. സർവീസ് ചെയ്യുക. സർവീസുകളിൽ എ.സി.യുടെ കണ്ടെൻസറും ക്ലീൻ ചെയ്യുക.