തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാക്കുമെന്നും അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവിച്ചതിന് പിന്നാലെ മറുപടിയുമായി വിഴിഞ്ഞം സമരസമിതി രംഗത്തെത്തി. ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിൽ സമരസമിതി കൺവീനർ ഫാ.മൈക്കിൾ തോമസാണ് മറുപടി പറഞ്ഞത്.മുഖ്യമന്ത്രി ഇത്രയും ദിവസം മിണ്ടാതിരുന്നത് ബോധപൂർവ്വമാണെന്ന് അദ്ദേഹം പറഞ്ഞു.

'വിഴിഞ്ഞം വിഷയത്തിൽ മുഖ്യമന്ത്രി മൗനം വെടിഞ്ഞതിന് നന്ദി. 133 ദിവസത്തിലേരെ നടക്കുന്ന സമരത്തിൽ മുഖ്യമന്ത്രി ഔദ്യോഗികമായി ഒരു പ്രസ്താവന നടത്തുന്നതിപ്പോഴാണ്. ഇങ്ങനെയൊരു മറുപടി പറയാനുള്ള അവസരമുണ്ടാക്കാൻ കാത്തിരിക്കുകയായിരുന്നു മുഖ്യമന്ത്രിയെന്നാണ് കരുതേണ്ടത്. സമരത്തെ അടിച്ചമർത്തുന്ന നിലയിലേക്കാണ് എൽഡിഎഫ് സർക്കാരും മുഖ്യമന്ത്രിയും പോകുന്നത്. തൊഴിലാളികളുടെ പാർട്ടിയെന്ന് പറയുന്ന സിപിഎം അടക്കമുള്ളവർ മത്സ്യത്തൊഴിലാളികളോട് എങ്ങനെയാണ് പെരുമാറുന്നത്'' ? സംഘർഷമുണ്ടാക്കേണ്ടത് സർക്കാരിന്റെയും ബിജെപിയുടെയും ആവശ്യമായിരുന്നുവെന്നും ഫാ മൈക്കിൾ തോമസ് ആരോപിച്ചു.

അതേസമയം, വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കില്ല എന്ന് അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതു സർക്കാരിനെതിരെയുള്ള നീക്കമല്ല. നാടിന്റെ മുന്നോട്ടുള്ള പോക്കിനെ തടയാനുള്ള നീക്കങ്ങൾ ഏതു വേഷത്തിൽ വന്നാലും അംഗീകരിക്കില്ല. സർക്കാരിനെ വിരട്ടിക്കളയാമെന്ന് ആരും കരുതേണ്ട. നാല് തെറി പറയാൻ ചിലർക്ക് കഴിയുമായിരിക്കും. അതെല്ലാം സമൂഹം വിലയിരുത്തും. എന്താണ് ദേശീയപാതയ്ക്കും ഗെയിൽ പൈപ്പ് ലൈനും ഇടമൺകൊച്ചി പവർലൈനും സംഭവിച്ചത് അതുതന്നെ ഈ പദ്ധതിയുടെ കാര്യത്തിലും സംഭവിക്കും. അതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞം തുറമുഖം നിർമ്മിക്കുന്നതിലൂടെ തീരശോഷണം സംഭവിച്ചു എന്നാണ് സമരസമിതിയുടെ ആക്ഷേപം. തീരശോഷണത്തെക്കുറിച്ച് പഠിച്ച റിപ്പോർട്ടുകൾ സർക്കാരിനു ലഭിച്ചിട്ടുണ്ട്. തീരശോഷണം സംഭവിച്ചില്ല എന്നാണ് റിപ്പോർട്ടുകളിലുള്ളത്. എങ്കിലും സമരസമിതിയുടെ വാദം അംഗീകരിച്ച് ഒരു പഠനം നടത്താൻ സർക്കാർ തീരുമാനിച്ചു. സമരസമിതി നേതാക്കൾ അനൗപചാരിക സന്ദർശനം നടത്തി കാര്യങ്ങൾ വിശദീകരിച്ചു. പദ്ധതി നിർത്തിവയ്‌ക്കേണ്ടതില്ല എന്ന നിലപാടിലേക്ക് അവരും വന്നു.

തീരശോഷണം ഉണ്ടായി എന്ന ആശങ്കയുണ്ടെങ്കിൽ നല്ല രീതിയിൽ ഒത്തുതീർപ്പിലേക്ക് എത്തുന്നതിന് പഠനം നടത്താമെന്ന് മുഖ്യമന്ത്രിയെന്ന നിലയിൽ അറിയിച്ചു. പഠിക്കുന്നതിന് ഒരു വിദഗ്ധ സമിതിയെ നിയമിക്കാം എന്നും അവരോട് പറഞ്ഞു. അതോടെ സമരസമിതിയുടെ ഏഴ് ആവശ്യങ്ങളിൽ ആറും അംഗീകരിക്കുന്ന നിലയുണ്ടായി. ചർച്ച ചെയ്തശേഷം തീരുമാനം പറയാമെന്ന് അവർ പറഞ്ഞു. അതിനുശേഷമാണ് ഇക്കാണുന്നതെല്ലാം ഉണ്ടായത്. സർക്കാരിനു വേറെ ഒന്നും ഇനി ചെയ്യാനില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.

''സമരസമിതി എന്താണ് ഉദ്ദേശിക്കുന്നത്? എങ്ങോട്ടാണ് കാര്യങ്ങൾ പോകുന്നത്? മറ്റു മാനങ്ങളിലേക്ക് സമരത്തെ മാറ്റാൻ ഉദ്ദേശിക്കുകയാണ്. ഇതെല്ലാം ഗൗരവമായി ചിന്തിക്കേണ്ട കാര്യമാണ്. കേരളത്തിൽ മന്ത്രിയായി പ്രവർത്തിക്കുന്ന ആളുടെ പേര് അബ്ദുറഹിമാൻ ആയതിനാൽ ആ പേരിൽ രാജ്യദ്രോഹിയുടെ നിലയുണ്ട് എന്നു പറയാൻ ഒരാൾക്ക് കഴിഞ്ഞാൽ എന്താണ് അതിന്റെ അർഥം. എന്താണ് ഇളക്കി വിടാൻനോക്കുന്ന വികാരം.'' മുഖ്യമന്ത്രി ചോദിച്ചു.

നാടിന്റെ പൊതുവായ വികസന കാര്യങ്ങളിൽ എല്ലാ രീതിയിലും തടസ്സം ഉണ്ടാക്കുന്ന ഒട്ടേറെ നിക്ഷിപ്ത കക്ഷികൾ എല്ലാകാലത്തും ഉണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. അവരെല്ലാം ഗുഢാലോചനയുമായി ഒത്തുകൂടുകയാണ്. നാടിന്റെ ഇന്നത്തെ ശാന്തിയും സമാധാനവും നിറഞ്ഞ അന്തരീക്ഷത്തെ മാറ്റാൻ ശ്രമിക്കുകയാണ്. വ്യാപകമായ ആക്രമണങ്ങൾ നടത്തുന്നു.

പൊലീസ് ഓഫിസറുടെ കാൽ തല്ലിയൊടിച്ചു. ഭീകരമായ മർദനം നടത്തി. പൊലീസ് സ്റ്റേഷൻ ആക്രമിക്കപ്പെട്ടു. ഒരു ഘട്ടത്തിലും സംസ്ഥാനത്ത് നടക്കില്ല എന്നു വിചാരിക്കുന്ന കാര്യങ്ങളാണ് പ്രഖ്യാപിക്കുന്നത്. പൊലീസ് സ്റ്റേഷൻ ആക്രമിക്കുമെന്ന് പറയുന്നു. അതിനായി പ്രത്യേകം ആളുകളെ സജ്ജമാക്കുന്നു. കൃത്യമായ പദ്ധതികളോടെ മുന്നോട്ടു പോകുന്നു. പദ്ധതി നിർത്തിവയ്ക്കണമെന്ന അഭിപ്രായം പ്രദേശത്തില്ല. പദ്ധതി വേണമെന്നാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും സംഘടനകളും സർവകക്ഷിയോഗത്തിൽ അഭിപ്രായപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.