കോഴിക്കോട്: ജയസൂര്യ, മുകേഷ്, മണിയന്‍പിള്ള രാജു, ഇടവേള ബാബു…. പ്രമുഖ നടന്‍മാരെയൊക്കെ ഒറ്റയടിക്ക് പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ട് മിനു മുനീര്‍ എന്ന അഭിനേത്രി രംഗത്ത് എത്തുമ്പോള്‍ മലയാള താരങ്ങള്‍ ഞെട്ടുകയാണ്. ശാരീരികമായും മാനസികമായും തന്നെ ഉപദ്രവിച്ചവരുടെ കൂട്ടത്തില്‍ അഡ്വ ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരെയും ഇവര്‍ ആരോ്എണം ഉന്നയിച്ചു കഴിഞ്ഞു.

അമ്മയില്‍ അംഗത്വം ലഭിക്കാന്‍ ഇടവേള ബാബു വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് പറഞ്ഞത്. 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് ജയസൂര്യ ലൈംഗിക താല്‍പര്യത്തോടെ പെരുമാറിയെന്ന് മിനു ആരോപിച്ചു. മുകേഷ് വഴങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടുവെന്നും വൃത്തികെട്ട ഭാഷയില്‍ സംസാരിച്ചുവെന്നുമാണ് മിനു പറയുന്നത്.

മണിയന്‍പിള്ള രാജു മോശമായി പെരുമാറിയെന്നും നടി ആരോപിക്കുന്നു. 'ടാ തടിയാ' എന്ന സിനിമയുടെ ചിത്രീകരണം നടക്കുമ്പോള്‍ ഹോട്ടല്‍ മുറിയിലേക്ക് വരുമെന്ന് പറഞ്ഞുവെന്നും പിറ്റേ ദിവസം ലൊക്കേഷനില്‍ വച്ച് ദേഷ്യപ്പെട്ടുവെന്നും മിനു ആരോപിച്ചു. അഡ്ജസ്റ്റ്‌മെന്റിന് തയ്യാറല്ലാത്തതിനാല്‍ മലയാള സിനിമ മേഖല ഉപേക്ഷിക്കേണ്ടി വന്നു. സിനിമയില്‍ തുടരാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഉപദ്രവം അസഹനീയമായതോടെ മലയാള സിനിമ ഉപേക്ഷിച്ച് ചെന്നൈയിലേക്ക് താമസം മാറ്റാന്‍ താന്‍ നിര്‍ബന്ധിതയായി- മിനു പറയുന്നു. ഫേസ്ബുക്കില്‍ മിനു തനിക്കുണ്ടായ ദുരനുഭവങ്ങള്‍ പറയുമ്പോള്‍ ആരാണ് ഈ നടിയെന്ന സേര്‍ച്ചകളും വ്യാപകമാവുകയാണ്.

നേരെത്ത സുരേഷ് ഗോപിക്കെതിരെ സാമ്പത്തിക വിഷയത്തില്‍ പരാതി കൊടുത്തതും ഇവര്‍ ആയിരുന്നു. ഇതോടൊപ്പം ഒരു വീട്ടമ്മക്കെതിരെയും നല്‍കിയ പരാതികളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കുന്നത്. നടിയോട് അപമര്യാദയായി സംസാരിച്ചു എന്ന് കാണിച്ച് സുരേഷ് ഗോപിക്കെതിരെ നടി വര്‍ഷങ്ങള്‍ക്ക് മുമ്പ് പരാതി നല്‍കിയിരുന്നു. മിനുവിന്റെ കാര്‍ ഡ്രൈവറുമായുള്ള പ്രശ്‌നത്തിന്റെ പേരിലാണ് താരങ്ങള്‍ ഏറ്റുമുട്ടിയത്. മിനു കുര്യന്‍ തന്റെ ഡ്രൈവര്‍ക്ക് ആറ് ലക്ഷം രൂപ കടം നല്‍കിയെന്നാണ് പറയുന്നത്. എന്നാല്‍ ഇത് മിനുവിന് തിരിച്ചു നല്‍കാതെ ഡ്രൈവര്‍ പിണങ്ങുകയും സുരേഷ് ഗോപിയുടെ ഡ്രൈവറായി പ്രവേശിക്കുകയുമായിരുന്നുവെന്നാണ് അവരുടെ വാദം.

്ഒന്നിച്ച് യാത്ര ചെയ്യുന്ന വേളയില്‍ ഡ്രൈവറെ നടി ഇടക്കിടക്ക് വിളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സുരേഷ് ഗോപി കാര്യമന്വേഷിക്കുകയും പ്രശ്‌നത്തില്‍ ഇടപെടുകയുമായിരുന്നു. താന്‍ നടിക്ക് പണം നല്‍കിയിട്ടും നടി തന്നെ ശല്ല്യപ്പെടുത്തുകയാണെന്നാണ് ഡ്രൈവര്‍ സുരേഷ് ഗോപിയോട് പറഞ്ഞത്. ഇതേ തുടര്‍ന്ന് സുരേഷ് ഡ്രൈവറെ ന്യായീകരിച്ച് നടിയോട് സംസാരിച്ചത് അവര്‍ക്ക് ഇഷ്ടപ്പെടാതെ വരികയും നടി പോലീസില്‍ സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കുകയുമായിരുന്നു.

അതുപോലെ, ഫ്ളാറ്റില്‍ അതിക്രമിച്ച് കയറി തന്നെ ഒരു സ്ത്രീ മര്‍ദ്ദിച്ചുവെന്ന നടി മീനു മുനിറിന്റെ പരാതിയില്‍ ട്വിസ്റ്റ് ഉണ്ടായിരുന്നു. നടി, തന്നെയാണ് ആക്രമിച്ചതെന്ന് വാദിച്ച് ഫ്‌ളാറ്റിലെ അന്തേവാസിയായ സ്ത്രീയും രംഗത്തുവന്നു. പിന്നാലെ സംഭവത്തിന്റെ വീഡിയോ പുറത്തു വന്നു. ഫ്ളാറ്റിലെ പാര്‍ക്കിങ് ഏരിയയില്‍ ബില്‍ഡര്‍ ഓഫീസ് മുറി നിര്‍മ്മിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കയ്യാങ്കളിയിലെത്തിയത്. സംഭവത്തില്‍ നടിക്കും ബില്‍ഡറുടെ ജീവനക്കാരിക്കുമെതിരെ നെടുമ്പാശ്ശേരി പോലീസ് കേസെടുത്തിരുന്നു. മിനുവിന്റെ പരാതിയില്‍ ബില്‍ഡറുടെ ജീവനക്കാരിക്കും സഹായിക്കുമെതിരെ കേസെടുത്തു. ബില്‍ഡറുടെ ജീവനക്കാരിയാവട്ടെ, തന്നെ മര്‍ദ്ദിക്കുന്ന മിനുവിന്റെ വീഡിയോ സഹിതമാണ് പോലീസിനെ സമീപിച്ചത്. പിന്നീട് ഈ കേസ് ഒത്തുതീര്‍പ്പാവുകയായിരുന്നു.

ചില മലയാളം സിനിമകളിലും നിരവധി സീരിയലുകളിലും മിനു മുനീര്‍ അഭിനയിച്ചിട്ടുണ്ട്. മിന്നു കുര്യന്‍, മീനു കുര്യന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്നുവെങ്കിലും, സിനിമയില്‍ അറിയപ്പെടുന്നത് മിനു കുര്യന്‍ എന്ന പേരിലാണ്. സെയിന്റ് മേരി റെസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്‌കൂളില്‍ (തിരുവല്ല) നിന്നു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മിനു, ഉപരിപഠനം നടത്തിയത് മംഗലാപുരത്തെ എസ്.ഡി.എം. ലോ കോളേജിലായിരുന്നു. ഇരുപതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

2011-ലെ നാടമേ ഉലകം നാടകമേ ഉലകം എന്ന സിനിമയിലാണ് തുടക്കം. തുടര്‍ന്ന്, കലണ്ടര്‍, ടാ തടിയാ (2012), വണ്‍ വേ ടിക്കറ്റ്, പ്രമുഖന്‍, പ്രബലന്‍ നല്ല പാട്ടുകാര്‍, ദേ ഇങ്ങോട്ട് നോക്കിയേ, പുല്ല്‌കെട്ട് മുത്തമ്മ (തമിഴ്)കാമദേവി (തെലുങ്ക് 2014) തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു.
സിനിമയില്‍ തുടരാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഉപദ്രവം അസഹനീയമായതോടെ മലയാള സിനിമ ഉപേക്ഷിച്ച് ചെന്നൈയിലേക്ക് താമസം മാറ്റാന്‍ താന്‍ നിര്‍ബന്ധിതയായി എന്നും മിനു പറയുന്നു. കേരളകൗമുദിയില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ അധിക്ഷേപത്തിനെതിരെ താന്‍ സംസാരിച്ചിരുന്നുവെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. 2013-ല്‍ തന്നെ മിനു തനിക്കുണ്ടായ പ്രശ്നങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.

മലയാള സിനിമയില്‍ നിരവധി വലിയ ഓഫറുകള്‍ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ അതിനു പിന്നില്‍ ചെയ്യേണ്ടിയിരുന്ന വിട്ടുവീഴ്ചകള്‍ തനിയ്ക്ക് അംഗീകരിക്കാനാകുന്നവയല്ലെന്നും മിനു കുര്യന്‍ വ്യക്തമാക്കി. പല സിനിമകളിലും കുട്ടിക്കാനത്തെയും ഒറ്റപ്പാലത്തെയും ലൊക്കേഷനുകളില്‍ നിന്നും രാത്രി ഒറ്റയ്ക്ക് കാര്‍ ഓടിച്ച് തിരികെ പോരേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും മിനു കുര്യന്‍ 2013-ല്‍ തന്നെ പറഞ്ഞിരുന്നു.

നടി 2017-ല്‍ ഇസ്ലാമിലേക്ക് മതം മാറുകയും മിനു മുനീര്‍ എന്ന പേര് സ്വീകരിക്കുകയുമായിരുന്നു. ഇത് കേരളത്തിലടക്കം ഇസ്ലാമിക വിശ്വാസി സമൂഹം വലിയ രീതിയില്‍ ആഘോഷിക്കുകയും വാര്‍ത്തയാക്കുകയും ചെയതു. ഇവര്‍ മക്കയില്‍ പോയി ഉംറ ചെയ്തിന്റെയും, പര്‍ദയിട്ടുകൊണ്ട് എടുത്ത സെല്‍ഫികളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടു. തന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്താനായത് ഖുര്‍ആനില്‍ ആണെന്നും അതിനാലാണ് മതം മാറിയത് എന്നും പറഞ്ഞ് അവര്‍ 48 മിനുട്ട് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ ചെയ്തിരുന്നു. അതിനിടെ അവരുടെ ഒരു തമിഴ്ചിത്രത്തിന്റെ ഫോട്ടോ ഷൂട്ട് വന്നതോടെ, ഈ വിശ്വാസികളില്‍ ഒരു വിഭാഗം തന്നെ അവര്‍ക്കുനേരെ സൈബര്‍ ആക്രമണവും തുടങ്ങി. എന്നാല്‍ ഒന്ന് തന്റെ വിശ്വാസവും, മറ്റേത് തന്റെ തൊഴിലുമാണെന്നാണ്, തന്നെ വിളിച്ച് ചോദിച്ചവരോട് അവര്‍ പ്രതികരിച്ചിരുന്നത്. ഇപ്പോഴാവട്ടെ ഹിജാബ് ധരിച്ചുകൊണ്ടുളള അവരുടെ ഫോട്ടോകള്‍ ഒന്നും കാണാനില്ല. പഴയ ഇസ്ലാമിക വീഡിയോകളും അപ്രത്യക്ഷമായിരിക്കയാണ്.