തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ജിതിന് കേസുമായി ബന്ധം ഇല്ലെന്ന് യൂത്ത് കോൺഗ്രസ്. ജിതിനെ ബോധപൂർവ്വം പ്രതിയാക്കാനാണ് ശ്രമമെന്നാണ് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന-ജില്ലാ നേതാക്കൾ പറയുന്നത്. രാഷ്ട്രീയ പ്രേരിതമാണ് നടപടി എന്നാണ് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നത്. ഇപ്പോൾ നടന്നത് അറസ്റ്റ് നാടകമാണെന്ന് വി ടി ബൽറാം പ്രതികരിച്ചു.

രാഹുൽ ഗാന്ധി നയിക്കുന്ന ജാഥക്ക് കിട്ടുന്ന സ്വീകാര്യത്യിൽ ഇടതു മുന്നണി അസ്വസ്ഥരാണ്. ഈ അറസ്റ്റ് ശ്രദ്ധ തിരിച്ചുവിടാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിട്ടിയോ കിട്ടിയോ ചോദ്യങ്ങൾക്കൊടുവിൽ, എകെജി സെന്റർ ആക്രമണം രണ്ടര മാസത്തിന് ശ്രഷമാണ് പ്രതിയെ പിടികൂടുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ജിതിന് കേസുമായി ബന്ധമില്ലെന്നും സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നടപടിയായി മാത്രമേ കസ്റ്റഡിയേ കാണാനാകൂവെന്നും അദ്ദേഹം പ്രതികരിച്ചു. ജിതിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനാണെന്നും അക്കാര്യം തള്ളിപ്പറയില്ലെന്നും വിടി ബൽറാം വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാല് തവണ ജിതിനെ ചോദ്യം ചെയ്യാൻ വിളിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച ബൽറാം എന്നാൽ പിന്നീട് വിട്ടയച്ചതായിരുന്നുവെന്നും ഇപ്പോൾ സർക്കാരിന്റെ മുഖം രക്ഷിക്കാൻ ഇയാളെ വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും കുറ്റപ്പെടുത്തി. എകെജി സെന്റർ ആക്രമണങ്ങളുമായി ജിതിന് ബന്ധമില്ല. എകെജി സെന്ററിൽ ആക്രമണം നടത്തിയ ആളെത്തിയത് ഡിയോ വാഹനത്തിലാണെന്നാണ് പൊലീസ് പറഞ്ഞത്. ജിതിന് ഡിയോ സ്‌കൂട്ടറില്ല. മറ്റ് ബന്ധങ്ങളുമില്ല.രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസ് ഭാരത് ജോഡോ യാത്രയിലുണ്ടായ ജനബാഹുല്യം കണ്ടും മനസിലാക്കിയുമുണ്ടായ അസ്വസ്ഥതയാണ് കസ്റ്റഡിയിലേക്ക് നയിച്ചതെന്നും ബൽറാം ആരോപിച്ചു.

മൺവിള സ്വദേശി ജിതിനെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ജിതിനാണ് സ്‌ഫോടക വസ്തുവെറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് പിടിയിലായ ജിതിൻ. ഇയാളെ കവടിയാറിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യുകയാണ്. ആക്രമണ സമയത്ത് ജിതിൻ ധരിച്ചിരുന്ന ടി ഷർട്ടാണ് കേസിന്വേഷണത്തിൽ നിർണായമായത്. സിസിടിവിയിൽ പ്രതി ധരിച്ചിരുന്ന ടി ഷർട്ടിട്ട് ജിതിൻ ഫേയ്‌സ് ബുക്കിൽ ഫോട്ടോ ഇട്ടിരുന്നതാണ്. ജിതിന്റെ ഉടൻ ഉണ്ടാകുമെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ അറിയിക്കുന്നത്. എ.കെ.ജി സെന്ററിനെതിരെ സ്‌ഫോടക വസ്തു എറിഞ്ഞത് മൺവിള സ്വദേശിയായ ജിതിനാണെന്നാണ് പൊലീസ് പറയുന്നത്. സി.സി.ടിവി ദൃശ്യങ്ങൾ, ഫോൺ രേഖകൾ എന്നിവ ആധാരമാക്കിയുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് നീക്കം.

കഴിഞ്ഞ ജൂൺ 30ന് രാത്രിയാണ് സംസ്ഥാനത്തെ സിപിഎം ആസ്ഥാനമായ എ.കെ.ജി സെന്ററിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞത്. സംഭവത്തിന് ശേഷം രണ്ടര മാസം കഴിഞ്ഞാണ് പ്രതിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പ്രതിയെ പിടികൂടാത്തതിന് കാരണം ആക്രമണത്തിനുപിന്നിൽ സിപിഎമ്മായതിനാലാണെന്നാണ് പ്രതിപക്ഷമുൾപ്പെടെ ആരോപിച്ചിരുന്നത്. സംഭവസമയത്ത് അതുവഴി സ്‌കൂട്ടറിൽ സഞ്ചരിച്ച തട്ടുകടക്കാരനും സിപിഎം പ്രാദേശിക നേതാവുമായുള്ള ബന്ധം ആരോപണത്തിന് ശക്തിയേകിയിരുന്നു. രാജാജി നഗർ സ്വദേശിയായ തട്ടുകടക്കാരനെ സംശയിച്ച് പൊലീസ് ആദ്യം തന്നെ കസ്റ്റഡിയിലെടുക്കുകയും ഒന്നര ദിവസം നീണ്ട ചോദ്യം ചെയ്യലിനു ശേഷം വിട്ടയക്കുകയും ചെയ്തിരുന്നു.