തിരുവനന്തപുരം: നവ കേരള സദസ് പര്യടനത്തിനിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം നീണ്ടും നിന്നത് മണിക്കൂറുകൾ. പൊലീസ് ലാത്തി വീശിയിട്ടും പിന്മാറാതെ പ്രവർത്തകർ തമ്പടിച്ചു കൂടുകയും ചെയ്തതോടെയാണ് സംഘർഷം വ്യാപിച്ചത്.

പൊലീസ് ലാത്തിവീശിയിട്ടും പിന്മാറാതെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുകയാണ് ചെയ്തത്. പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ്‌ചെയ്ത് നീക്കാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ തടഞ്ഞു. രാഹുലിനൊപ്പം വനിതാ പ്രവർത്തകരും സെക്രട്ടേറിയറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

വനിതാ പ്രവർത്തകരെ വസ്ത്രമടക്കം വലിച്ചു കീറിയതിലാണ് നിലവിലെ പ്രതിഷേധം. പ്രവർത്തകരെ പൊലീസ് ഓടിച്ചിട്ട് അടിക്കുകയാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ രണ്ട് പൊലീസ് ബസിന്റെ ചില്ല് തകർത്തു. നിലവിൽ പ്രതിഷേധം ശക്തമാക്കുകയാണ് യൂത്ത് കോൺഗ്രസ്. അതേസമയം, സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് യൂത്ത് കോൺഗ്രസ് നിലകൊണ്ടത്.

പൊലീസിനെതിരെ പ്രവർത്തകർ സംഘടിച്ച് സമരം ശക്തമാക്കുന്ന കാഴ്ചയാണ് കാണുന്നത്. പൊലീസ് ആദ്യഘട്ടത്തിൽ സംയമനം പാലിച്ചെങ്കിലും പിന്നീട് പ്രവർത്തകർക്കെതിരെ ലാത്തിവീശി അക്രമം ശക്തമാക്കുകയായിരുന്നു. കടകളിൽ വരെ പൊലീസ്‌കയറി പ്രവത്തകരെ തല്ലുന്ന പൊലീസിനേയും കണ്ടു. വനിതാ പ്രവത്തകരെ പൊലീസ് മർദിച്ചതാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൂടുതൽ പ്രകോപിപ്പിച്ചത്. സംഘർഷത്തിൽ പൊലീസിനും പരിക്കുണ്ട്. പരിക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി.

അറസ്റ്റ് ചെയ്ത് നീക്കാനായി പ്രവർത്തകരെ പൊലീസ് വാഹനങ്ങളിലേക്ക് കയറ്റിയെങ്കിലും പുറത്തുള്ള പ്രവർത്തകർ വലിച്ചിറക്കി. പിണറായി വിജയൻ 'മുഖ്യഗുണ്ടയോ, മുഖ്യമന്ത്രിയോ' എന്ന ബാനറുമായെത്തിയായിരുന്നു മാർച്ച്. വനിതാ പ്രവർത്തകരടക്കം സെക്രട്ടേറിയറ്റിനകത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. പൊലീസിന്റെ ഷീൽഡ് അടക്കം അടിച്ചുതകർത്തെങ്കിലും പൊലീസ് സംയമനം പാലിച്ചു. പൊലീസിനുനേരെ കല്ലേറമുണ്ടായി. പൊലീസ് ലാത്തിച്ചാർജിനെ കമ്പും വടിയുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ നേരിട്ടു.

ലാത്തിച്ചാർജ് നടന്നപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അടുത്തുള്ള കെട്ടിടങ്ങളിലേക്ക് ഓടിക്കയറി. ഇവർക്ക് പിന്നാലെയെത്തി പൊലീസ് അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമിച്ചപ്പോൾ ഇതിനെതിരെ പുറത്തുനിന്ന പ്രവർത്തകർ പ്രതിഷേധിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്തവരെ പ്രവർത്തകർ ചേർന്ന് മോചിപ്പിച്ചു.

പുരുഷ പൊലീസ് ഉദ്യോഗസ്ഥർ വനിതാ യൂത്ത് കോൺഗ്രസ് പ്രവർത്തകയുടെ വസ്ത്രം വലിച്ചുകീറിയെന്ന് സംഭവസ്ഥലത്തെത്തിയ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആരോപിച്ചു. പരിക്കേറ്റ പെൺകുട്ടികളെ പൊലീസ് തടഞ്ഞുവെച്ചു. പെൺകുട്ടികൾക്ക് നേരെ അനാവശ്യമായി പൊലീസ് അക്രമം നടത്തിയതാണ് ഇത്രവലിയ സംഘർഷത്തിലേക്ക് പോവാൻ കാരണമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. അതേസമയം, പരിക്കേറ്റ തന്റെ പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റാതെ പ്രതിഷേധത്തിൽനിന്ന് പിന്നോട്ടില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.