കാസര്‍കോട്: എസ്എഫ്‌ഐ നടത്തുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്ത പ്രന്‍സിപ്പളിന് നേരെ സര്‍ക്കാരിന്റെ പ്രതികാര നടപടി. കാസര്‍കോട് ഗവ. കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. എം.രമയാണ് ഹൈക്കോടതി ഇടപെട്ടിട്ടും സര്‍ക്കാരിന്റെ പകപോക്കല്‍ നടപടിക്ക് ഇരയാകുന്നത്. വിരമിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും ഇവര്‍ക്ക് ഇനിയും പെന്‍ഷന്‍ ലഭിച്ചിട്ടില്ല. പെ്ന്‍ഷനെ കുറിച്ച് ചോദിക്കുമ്പോഴെല്ലാം അപേക്ഷ പരിശോധിച്ചു കൊണ്ടിരിക്കുന്നു' എന്നാണ് മറുപടി.

കാസര്‍കോട് ഗവ. കോളജില്‍ ഡോ. രമ പ്രിന്‍സിപ്പളായിരിക്കെ എസ്എഫ്‌ഐ നടത്തിയ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ ചോദ്യംചെയ്തതോടെയാണ് ഇവര്‍ സര്‍ക്കാരിന്റെ കണ്ണിലെ കരടായത്. എസ്എഫ്‌ഐ നടത്തുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്തതാണ് പെന്‍ഷന്‍ തടയാന്‍ കാരണം. പെന്‍ഷന്‍ തടഞ്ഞുവച്ചതടക്കം രമയ്‌ക്കെതിരെയുള്ള നടപടികള്‍ ഹൈക്കോടതി റദ്ദാക്കിയിട്ടും സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ല. പ്രതികാര നടപടിയുമായി മുന്നോട്ട് പോവുകയാണ്.

കോളജില്‍ എസ്എഫ്‌ഐ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ലഹരി ഉപയോഗവും അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളും നടക്കുന്നതായി രമ ആരോപിച്ചിരുന്നു. ഇതിന്റെ പേരില്‍ എസ്എഫ്‌ഐക്കാരായ വിദ്യാര്‍ത്ഥികളെ അടക്കം ചോദ്യം ചെയ്യുകയും ചെയ്തു. ഇതാണ് രമയെ എസ്എഫ്‌ഐയുടേയും അതുവഴി സര്‍ക്കാരിന്റെയും കണ്ണിലെ കരടാക്കിയത്. വിരമിക്കുന്നതിന്റെ തലേന്ന് അച്ചടക്ക നടപടിക്കു മുന്നോടിയായുള്ള കാരണംകാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. ഈ നടപടി പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തടയാനാണെന്ന് അന്നേ ആരോപണമുയര്‍ന്നു.

സ്ഥലംമാറ്റിയതും പെന്‍ഷന്‍ തടഞ്ഞതുമടക്കമുള്ള നടപടികള്‍ റദ്ദാക്കി കഴിഞ്ഞ ഏപ്രില്‍ ആദ്യവാരമാണ് ഹൈക്കോടതി ഉത്തരവിട്ടത്. കോടതി ഉത്തരവിന്റെ കോപ്പി സഹിതം പെന്‍ഷനു വേണ്ടി വീണ്ടും അപേക്ഷിച്ചു. ഹൈക്കോടതി ഉത്തരവിറങ്ങി 3 മാസം പിന്നിട്ടിട്ടും രമയ്ക്കു പെന്‍ഷന്‍ കിട്ടിയിട്ടില്ല. ഇതിനെതിരെ അവസാനം ജോലി ചെയ്ത മഞ്ചേശ്വരം ഗവ.കോളജിലേക്കും ഡയറക്ടര്‍ക്കും എല്ലാ ആഴ്ചയും കത്ത് അയച്ചുകൊണ്ടിരിക്കുകയാണു രമ.

പെന്‍ഷനെ കുറിച്ച് ചോദിക്കുമ്പോഴെല്ലാം 'അപേക്ഷ പരിശോധിച്ചു കൊണ്ടിരിക്കുന്നു' എന്നായിരുന്നു ഇത്രനാളും മറുപടി. പരാതി സര്‍ക്കാരിലേക്ക് അയച്ചതായാണ് അവസാനം കൊളീജിയറ്റ് ഡയറക്ടറേറ്റില്‍ നിന്നു ലഭിച്ച മറുപടി. എസ്എഫ്‌ഐക്കെതിരെ ശബ്ദിച്ചതിന് സര്‍ക്കാരിന്റെ പകപോക്കല്‍ തുടരുകയാണ് എന്നതാണ് ഇതില്‍ നിന്നു വ്യക്തമാകുന്നത്.' രമ പറയുന്നു. 'കാസര്‍കോട് ഗവ.കോളജില്‍ എല്ലാ ന്യായവും തെളിവും എനിക്ക് അനുകൂലമായിരുന്നു. എന്നിട്ടും അധ്യാപകരാരും കൂടെനിന്നില്ല. എസ്എഫ്‌ഐയെ പിന്തുണയ്ക്കാന്‍ അധ്യാപകരില്‍ ചിലരും കളവു പറഞ്ഞു'. എം.രമ, കാസര്‍കോട് ഗവ.കോളജ് മുന്‍ പ്രിന്‍സിപ്പല്‍