ന്യൂഡൽഹി: യാത്രയ്ക്കിടെ 16കാരൻ സഹയാത്രികനായ കുടുംബാംഗത്തെ ആക്രമിച്ചതിനെത്തുടർന്ന് വിമാനം വഴി തിരിച്ചു വിട്ടു. ടൊറന്റോയിൽ നിന്ന് കാൽഗറിയിലേക്ക് പോയ എയർ കാനഡ വിമാനമാണ് അനിഷ്ട സംഭവങ്ങളുണ്ടായതിനെത്തുടർന്ന് വഴി തിരിച്ചുവിട്ടത്. ജനുവരി 3നാണ് സംഭവം നടന്നത്.

വിമാനം വഴിതിരിച്ചുവിടുന്നതായി പ്രാദേശിക സമയം 12.20നാണ് വിന്നിപെഗ് റിച്ചാർഡ്‌സൻ രാജ്യാന്തര വിമാനത്താവളത്തിൽ അറിയിപ്പു ലഭിച്ചത്.
വിമാനയാത്രികരിൽ ഒരാളായ പതിനാറുകാരൻ സഹയാത്രികനും ബന്ധുവുമായ വ്യക്തിയെ ആക്രമിച്ചതിനാലാണ് വിമാനം വഴി തിരിച്ചുവിട്ടതെന്ന് പൊലീസ് വെളിപ്പെടുത്തി. ആക്രമണത്തിനു പിന്നാലെ സഹയാത്രികരും വിമാന ജീവനക്കാരും ചേർന്ന് പതിനാറുകാരനെ തടഞ്ഞുവച്ചു.

ആക്രമണത്തിൽ നിസാര പരിക്കേറ്റ യാത്രികന് പ്രാഥമിക ചികിത്സ നൽകി. പതിനാറുകാരനെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്കു മാറ്റി. ആക്രമണത്തിനിടയാക്കിയ സാഹചര്യം വ്യക്തമല്ലെന്ന് അധികൃതർ അറിയിച്ചു. അടിയന്തര ലാൻഡിങ് നടത്തിയ വിമാനം മൂന്നു മണിക്കൂറിനു ശേഷമാണ് കാൽഗറിയിലേക്കുള്ള യാത്ര തുടർന്നത്.