റിയോ ഡി ജനീറോ: ബ്രസീൽ ഫുട്ബാൾ ടീമിന്റെ പരിശീലകനായിരുന്ന ടിറ്റേക്ക് നേരെ ആക്രമണം. അക്രമി മാല കവർന്ന് കടന്നു. റിയോ ഡി ജനീറോയിലെ വീടിന് സമീപം പ്രഭാതസവാരിക്ക് ഇറങ്ങിയപ്പോൾ രാവിലെ ആറ് മണിയോടെയാണ് ആക്രമണമെന്നാണ് ബ്രസീലിയൻ പത്രം ഒ ഗ്ലോബോ റിപ്പോർട്ട് ചെയ്യുന്നത്. ഖത്തർ ലോകകപ്പിൽ ബ്രസീൽ പുറത്തായത് ചോദ്യം ചെയ്ത് ആക്രോശിച്ചെത്തിയയാൾ ടിറ്റെയെ മർദിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റാണ് ബ്രസീൽ പുറത്തായത്. ബ്രസീൽ ലോകകപ്പിൽനിന്ന് പുറത്തായതിന് പിന്നാലെ ടിറ്റേ പരിശീലക സ്ഥാനം രാജിവെച്ചിരുന്നു. 2016 മുതൽ ബ്രസീലിന്റെ പരിശീലകനായിരുന്നു ടിറ്റെ. 81 മത്സരങ്ങളിലാണ് ബ്രസീലിനെ പരിശീലിപ്പിച്ച അദ്ദേഹത്തിന് കീഴിൽ 61 കളിയിൽ ടീം വിജയിച്ചപ്പോൾ 12 മത്സരങ്ങൾ സമനിലയിലാവുകയും ഏഴ് കളികളിൽ തോൽവിയറിയുകയും ചെയ്തു.