വാർസോ(പോളണ്ട്): തന്റെ വളർത്തുമൃഗങ്ങളായ കരിമ്പുലിയേയും,ജാഗ്വാറിനേയും ഉപേക്ഷിച്ച് രാജ്യത്തേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്നില്ലെന്ന് യുക്രൈനിലെ ഇന്ത്യൻ ഡോക്ടർ. ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ തനുകു സ്വദേശിയായ ഡോക്ടർ ഡോ. ഗിഡികുമാർ പാട്ടീലാണ് വളർത്തുമൃഗങ്ങളുണ്ടെങ്കിൽ മാത്രമേ താൻ രാജ്യത്തേക്കുള്ളു എന്ന നിലപാടിൽ ഉരച്ചു നിൽക്കുന്നത്. യുദ്ധം തുടരുന്ന ഉക്രൈനിൽ നിന്നും ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ കേന്ദസർക്കാർ ശ്രമിക്കുന്നതിനിടെയാണ് ഡോക്ടറുടെ ഈ വ്യത്യസ്ത നിലപാട്.ജാഗ്വാർ അടക്കമുള്ള തന്റെ വളർത്തുമൃഗങ്ങളെ തിരിച്ചെത്തിക്കാൻ സഹായിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചിരിക്കുകയാണ് അദ്ദേഹം.

വിവരം കേന്ദ്ര സർക്കാർ അധികൃതരെ അറിയിച്ചുവെങ്കിലും തനിക്ക് വളർത്തുമൃഗത്തെ ഒപ്പം കൂട്ടാൻ അനുവാദം ലഭിച്ചിട്ടില്ലെന്നാണ് ഡോ. ഗിഡികുമാർ പാട്ടീൽ പറയുന്നത്.വളർത്തുമൃഗങ്ങളുടെ സവിശേഷത മൂലം ജാഗ്വാർ കുമാർ എന്നാണ് ഡോക്ടർ അറിയപ്പെടുന്നത്. യാഷ എന്ന ജാഗ്വാറും സബ്രിന എന്ന പേരുള്ള കരിമ്പുലിയുമാണ് ഇദ്ദേഹത്തിന്റെ ഓമനമൃഗങ്ങൾ. 'അമൂല്യമായ പൂച്ചകൾ' എന്നാണ് ഡോക്ടർ തന്റെ മൃഗങ്ങളെ വിശേഷിപ്പിക്കുന്നത്. ഇവരെ സുരക്ഷിതമായി തിരിച്ച് സ്വന്തം സംരക്ഷണത്തിലെത്തിക്കുന്നതിനാണ് തന്റെ മുഖ്യപരിഗണനയെന്ന് അദ്ദേഹം പറഞ്ഞു.

യുക്രൈൻ പൗരത്വമുള്ള ഡോക്ടർ യുദ്ധം പൊട്ടിപ്പുറപ്പെട്ട കാലത്ത് സെവറോഡോണെസ്‌കിലെ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു. യുദ്ധകാലത്ത് ആശുപത്രി അടച്ചുപൂട്ടുകയും പിന്നീട് തകർക്കപ്പെടുകയും ചെയ്തു. അതോടെയാണ് ഡോക്ടർക്ക് യുക്രൈൻ വിടേണ്ടതായി വന്നത്. ഉപജീവനത്തിനായുള്ള വരുമാനം കണ്ടെത്താൻ പോളണ്ടിലേക്കാണ് ഡോക്ടർ പോയത്. മൃഗങ്ങൾക്ക് ഭക്ഷണം നൽകാൻ പോലും കഴിയാതിരുന്നതോടെ വളർത്തുമൃഗങ്ങളെ ഒരു പ്രാദേശിക കർഷന് കൈമാറി. മൃഗങ്ങളെ തിരിച്ചെത്തിക്കാൻ യുക്രൈനിലെ ഇന്ത്യൻ എംബസിയുടെ സഹായം തേടിയെങ്കിലും ഫലമുണ്ടായില്ല. ഇന്ത്യൻ സർക്കാർ ഇടപെട്ടാൽ തന്റെ മൃഗങ്ങളെ തിരിച്ചെത്തിക്കാൻ കഴിയുമെന്നാണ് ഡോക്ടർ വിശ്വസിക്കുന്നത്.

മക്കളെ പോലെയാണ് തനിക്ക് വളർത്ത് മൃഗങ്ങൾ,എത്രയും പെട്ടന്ന് നാട്ടിലേക്ക് തിരികെയെത്താൻ ബന്ധുക്കൾ ആവശ്യപ്പെടുന്നുണ്ട്,എന്നാൽ തന്റെ വളർത്തുമൃഘങ്ങളെ ഉപേക്ഷിച്ച് ഒരിടത്തേക്കും പോകാൻ താൻ ആഗ്രഹിക്കുന്നില്ല.അവരിൽ നിന്ന് അകന്നുകഴിയുന്നത് തനിക്ക് അഗാധമായ ദുഃഖമാണ് നൽകുന്നത്. അവരുടെ ആരോഗ്യത്തേയും ഭാവിയേയും കുറിച്ചുള്ള ചിന്തകൾ പലപ്പോഴും വിഷാദമാണ് സമ്മാനിക്കുന്നത്'. പ്രശ്നത്തിൽ സർക്കാർ ഇടപെട്ട് പരിഹാരം കാണണമെന്ന് ഡോക്ടർ പറഞ്ഞു. മൃഗങ്ങളെ തിരിച്ചെത്തിക്കാൻ ആരുടെ സഹായവും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് വർഷം മുൻപ്് യുക്രൈനിലെ ഒരു മൃഗശാലയിൽ രോഗം ബാധിച്ച ജാഗ്വാറിനെ ദത്തെടുക്കുകയും യാഷ എന്ന പേരിട്ട് വളർത്തുകയുമായിരുന്നു. യാഷിന് കൂട്ടായാണ് കുറച്ച് നാളുകൾക്ക് മുൻപ് കരിമ്പുലിയെ ഡോക്ടർ എത്തിച്ചത്. അരലക്ഷത്തോളം സബ്സ്‌ക്രൈബേർസ് ഉള്ള തന്റെ യുട്യൂബ് ചാനലിലൂടെ വളർത്തുമൃഗങ്ങളുടെ വിശേഷങ്ങൾ ഡോക്ടർ പങ്കുവെയ്ക്കുന്നതും പതിവായിരുന്നു.