റോം: ഭാഷാകാര്യത്തിൽ കർശന നിലപാടുമായി ഇറ്റലി. ഔദ്യോഗിക ആശയ വിനിമയങ്ങളിൽ ഇംഗ്ലീഷും മറ്റ് വിദേശ വാക്കുകളും ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി കൊണ്ടാണ് ഇറ്റലി രംഗത്തുവന്നത്. വിലക്ക് ലംഘിക്കുന്ന ഇറ്റലിക്കാർക്ക് 100,000 യൂറോ (82,46,550 രൂപ) വരെ പിഴ ചുമത്താവുന്നതാണ് നിയമം. പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ ബ്രദേഴ്സ് ഓഫ് ഇറ്റലി പാർട്ടി നിർദ്ദേശിച്ചതാണ് പുതിയ നിയമം. ഇംഗ്ലീഷ് ഭാഷ ഇറ്റാലിയൻ ഭാഷയെ നശിപ്പിക്കുകയും ഭാഷയുടെ അന്തസ്സ് കുറയ്ക്കുകയും ചെയ്യുകയാണെന്ന് കരടുബില്ലിൽ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലും ഇംഗ്ലീഷ് ഉപയോഗിക്കുന്നത് നിരോധിക്കും. അതേസമയം സ്ഥാപനങ്ങൾക്ക് ഇറ്റാലിയൻ ഭാഷാ പതിപ്പ് നൽകുമെന്നും ബില്ലിൽ പറയുന്നുണ്ട്. പാർലമെന്റിന്റെ ഇരുസഭകളും ബില്ല് പാസാക്കിയാൽ വിദേശഭാഷാ നിരോധനം ഇറ്റലിയിൽ നിയമമാകും.

അതേസമയം കഴിഞ്ഞ ദിവസം ചാറ്റ് ജിപിടി നിരോധിക്കുന്നതായും ഇറ്റലി അറിയിച്ചിരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ചാറ്റ് ജിപിടിക്ക് നിരോധനം ഏർപ്പെടുത്തിയത്.