റിയാദ്: സൗദിയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് തീപിടിച്ച് 21 പേർ മരിച്ചു. മരിച്ചവരിൽ ഇന്ത്യക്കാരുമുണ്ടെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽപെട്ടവരിൽ അധികവും ബംഗ്ലാദേശുകാരാണ്. ബംഗ്ലാദേശ്, പാക്കിസ്ഥാൻ സ്വദേശികളാണ് ബസിൽ കൂടുതലും ഉണ്ടായിരുന്നത്. പാലത്തിൽ ഇടിച്ചുമറിഞ്ഞ ബസിന് തീപിടിക്കുകയായിരുന്നു. 29 പേർക്കു പരുക്കേറ്റെന്ന് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതോടെ പാലത്തിൽ ഇടിക്കുകയായിരുന്നു. ഖമീസ് മുശൈത്തിൽനിന്ന് മക്കയിലേയ്ക്ക് ഉംറ നിർവഹിക്കുന്നതിന് പുറപ്പെട്ടവരുടെ ബസാണ് അസീറിന് വടക്ക് അഖബ ഷാറിലെ മഹായിൽ ചുരത്തിൽ തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. ഏഷ്യക്കാർ നടത്തുന്ന ഉംറ ഗ്രൂപ്പിന് കീഴിൽ തീർത്ഥാടനത്തിന് പുറപ്പെട്ടവരാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിന്റെ വിഡിയോ പുറത്തുവന്നു. സിവിൽ ഡിഫൻസ് ടീമുകളും റെഡ് ക്രെസന്റും സുരക്ഷാ അധികാരികളും അപകടസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരുക്കേറ്റവരെ അബഹയിലെ അസീർ ആശുപത്രി, അബഹ സ്വകാര്യ ആശുപത്രി, സൗദി ജർമൻ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.