വത്തിക്കാൻ സിറ്റി: ലൈംഗികതയുടെ മൂല്യങ്ങളെ പ്രശംസിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. മനുഷ്യർക്ക് ദൈവം നൽകിയ മനോഹരമായ വരദാനങ്ങളിൽ ഒന്നാണ് ലൈംഗികതയെന്ന് അദ്ദേഹം പറഞ്ഞു. ഡിസ്‌നി പ്രൊഡക്ഷന്റെ ദി പോപ്പ് ആൻസേഴ്‌സ് എന്ന ഡോക്യുമെന്ററിയിലാണ് പരാമർശം. കഴിഞ്ഞ വർഷം 10 യുവാക്കളുമായി മാർപ്പാപ്പ നടത്തിയ കുടിക്കാഴ്ചയുമായി ബന്ധപ്പെട്ടാണ് ഡോക്യുമെന്ററി ചിത്രീകരിച്ചിരിക്കുന്നത്.

എൽജിബിടി അവകാശങ്ങൾ, ഗർഭച്ഛിദ്രം, നീലച്ചിത്ര വ്യവസായം, കത്തോലിക്ക സഭയിലെ വിശ്വാസം, ലൈംഗിക ചൂഷണം എന്നിങ്ങനെ വിവിധ വിഷയങ്ങളിലാണ് പോപ്പിന്റെ അഭിപ്രായം ആരാഞ്ഞത്. ' ലൈംഗികത പ്രകടിപ്പിക്കുക ഒരുസമൃദ്ധിയാണ്. യഥാർത്ഥ ലൈംഗിക പ്രകാശനത്തിൽ നിന്നുള്ള വ്യതിചലനം ആ സമൃദ്ധിയിൽ കുറവുവരുത്തും', സ്വയംഭോഗത്തെ ഉദ്ദേശിച്ച് ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞു. കത്തോലിക്ക സഭ എൽജിബിടി സമൂഹത്തെ സ്വാഗതം ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

' എല്ലാവരും ദൈവത്തിന്റെ മക്കളാണ്. ദൈവം ആരെയും തിരസ്‌കരിക്കുന്നില്ല. ആരെയും സഭയിൽ നിന്ന് പുറത്താക്കാൻ എനിക്ക് അവകാശവുമില്ല', പോപ്പ് ഫ്രാൻസിസ് പറഞ്ഞു.

ഗർഭച്ഛിദ്രത്തിന്റെ കാര്യത്തിലും ഉദാരസമീപനമാണ് മാർപ്പാപ്പയ്ക്ക്. ഗർഭച്ഛിദ്രം നടത്തിയ സ്ത്രീകളോട് പുരോഹിതർ കാരുണ്യത്തോടെ പെരുമാറണം. എന്നാൽ, ഗർഭച്ഛി്ര്രദം അംഗീകരിക്കാനാവില്ലെന്ന് തന്നെയാണ് നിലപാട്. മാർപ്പാപ്പയുടെ പരാമർശങ്ങൾ വത്തിക്കാൻ പത്രമായ എൽ ഒസർവേറ്റർ റൊമാനോയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.