ജിദ്ദ: ഗസ്സയിൽ ആണവാക്രമണ സാധ്യതയുമായി ബന്ധപ്പെട്ട് ഇസ്രയേൽ ഗവൺമെന്റിലെ ഒരു മന്ത്രി നടത്തിയ തീവ്രവാദ പ്രസ്താവനകളെ സൗദി അറേബ്യ ശക്തമായ ഭാഷയിൽ അപലപിച്ചു. ഇസ്രയേൽ ഗവൺമെന്റിലെ അംഗങ്ങൾക്കിടയിൽ തീവ്രവാദത്തിന്റെയും ക്രൂരതയുടെയും നുഴഞ്ഞുകയറ്റമാണ് പ്രസ്താവനകൾ കാണിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

മന്ത്രിയെ ഉടൻ സർക്കാരിൽ നിന്ന് പിരിച്ചുവിടണം. പിരിച്ചുവിടുന്നതിന് പകരം മന്ത്രിസഭാംഗത്വം മരവിപ്പിക്കുന്നത് ഇസ്രയേൽ ഗവൺമെന്റിന്റെ മാനുഷികവും ധാർമികവും മതപരവും നിയമപരവുമായ എല്ലാ മൂല്യങ്ങളോടുമുള്ള അവജ്ഞയുടെ പാരമ്യമാണെന്നും വിദേശകാര്യാലയം കുറ്റപ്പെടുത്തി.