റിയാദ്: വടക്കൻ സൗദിയിലെ അൽഖുറയാത്തിൽ വീടിന് തീപിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് കുട്ടികളടക്കം ഏഴ് പേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഹയ്യ് തസ്ഹീലാത്തിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു ദാരുണമായ സംഭവം നടന്നത്. ആറു മക്കളും പിതാവുമാണ് മരിച്ചത്. മാതാവ് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു.

വീടിന് തീപിടിച്ച് പുക ഉയരുന്നെന്ന വിവരം അൽഖുറയാത്ത് പട്രോളിങ് പൊലീസിനാണ് ലഭിച്ചത്. ഉടനെ സിവിൽ ഡിഫൻസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നെന്ന് അൽജൗഫ് മേഖല സിവിൽ ഡിഫൻസ് വക്താവ് കാപ്റ്റൻ അബ്ദുറഹ്‌മാൻ അൽദുവൈഹി പറഞ്ഞു.വേഗം തന്നെ തീ നിയന്ത്രണ വിധേയമാക്കാനായി.

വീട്ടിനുള്ളിൽ നാല് പേരെ മരിച്ച നിലയിലും മറ്റ് നാലുപേരെ ഗുരുതരാവസ്ഥയിലും കണ്ടെത്തുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മൂന്ന് പേർ പിന്നീട് ആശുപത്രിയിലാണ് മരിച്ചത്.

മരിച്ചവരിൽ മൂന്ന് പേർ ചെറിയ കുട്ടികളാണ്. ഇവർ വീട്ടിനുള്ളിലെ ഒരു റൂമിലായിരുന്നു. താഴത്തെ നിലയിലെ കുട്ടികൾക്കുള്ള കിടപ്പുമുറിയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. അൽ ഫൈസലിയ പൊലീസ് അന്വേഷണം തുടരുകയാണ്.