ചിറ്റാർ: സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ വൈറലാവുകയും മാധ്യമങ്ങൾ വാർത്ത നൽകുകയും ചെയ്തതോടെ ഒടുവിൽ വനിത അടക്കമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരെ മർദിച്ച സംഭവത്തിൽ സിപിഎം നേതാക്കൾ അടക്കം 12 പേർക്കെതിരേ പൊലീസ് കേസ് എടുത്തു. ആക്രമണത്തിന് ഇരയായവർ നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യാൻ വൈകുന്നുവെന്ന മാധ്യമ വാർത്തകളെ തുടർന്നാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.

സിപിഎം നേതാക്കളായ ജേക്കബ് വളയംപള്ളി, മധു, മനോജ് കണ്ടാലറിയാവുന്ന ഒമ്പതു പേർക്കെതിരേയാണ് ശനിയാഴ്ച കേസ് എടുത്ത്. കഴിഞ്ഞ നാലിന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കൊച്ചു കോയിക്കലിൽ മരംമുറി അന്വേഷിക്കാൻ എത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെയാണ് സിപിഎം പ്രവർത്തകർ ആക്രമിച്ചത്. ഫോറസ്റ്റ് സെക്ഷൻ ഓഫിസർ ടി. സുരേഷ് കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ അമ്മു ഉദയൻ, ജീവനക്കാരനായ അഖിൽ എന്നിവരെയാണ് ആക്രമിച്ചത്.

സീതത്തോട് കൊച്ചുകോയിക്കൽ കുളഞ്ഞിമുക്കിൽ റോഡരികിൽ മുറിച്ചിട്ടിരുന്ന മരക്കഷണങ്ങൾ പരിശോധിച്ചു കൊണ്ടു നിൽക്കുമ്പോഴാണ് ആക്രമണം നടന്നത്. ഈ തടിക്കഷണങ്ങൾ എവിടെ നിന്നു മുറിച്ചുവെന്നാണ് വനപാലകർ അന്വേഷിച്ചത്. അപ്പോഴാണ് 12 പേരടങ്ങും സംഘം അവിടെ വന്ന് ആക്രമണം തുടങ്ങിയത്. ദൃശ്യങ്ങൾ കാമറയിൽ പകർത്തിയതിനാണ് വനിതാ ഓഫീസറെ ആക്രമിച്ചത്.

അന്നു തന്നെ ചിറ്റാർ പൊലീസിൽ ദൃശ്യങ്ങൾ സഹിതം പരാതി നൽകിയെങ്കിലും സിപിഎം ഇടപെടൽ കാരണം ചെറുവിരൽ അനക്കിയില്ല. ഈ ദൃശ്യങ്ങൾ സഹിതം മാധ്യമങ്ങൾ വാർത്ത നൽകിയതോടെ നാലു ദിവസത്തിന് ശേഷം മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.