മംഗളൂരു: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന സൂചനയെത്തുടർന്ന്, മതംമാറി വിവാഹം കഴിച്ച മംഗളൂരുവിലെ യുവതി ദേശീയ അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിൽ. കേരളത്തിൽ ഐഎസിന് വേണ്ടി റിക്രൂട്ടമെന്റിലെ പങ്ക് സംശയിച്ചാണ് അറസ്റ്റ്. മംഗളൂരുവിൽ അറസ്റ്റ്ചെയ്ത അമർ അബ്ദുൾറഹ്‌മാന്റെ ബന്ധുവായ യുവതിയാണ് സംശയ നിഴലിലുള്ളത്.

2016-ൽ കണ്ണൂർ പടന്നയിൽനിന്ന് കുടുംബസമേതം ഐ.എസിൽ ചേർന്ന അജ്മലയുടെ അമ്മാവനാണ് കഴിഞ്ഞദിവസം അറസ്റ്റിലായ അമർ അബ്ദുൾ റഹ്‌മാൻ. നിരീക്ഷണത്തിലുള്ള യുവതി സാമൂഹിക മാധ്യമങ്ങളിലുടെ ഐ.എസുമായി സ്ഥിരമായി ബന്ധം പുലർത്തിയിരുന്നതായി കണ്ടെത്തിയതായാണ് സൂചന. റഹ്‌മാനെ നിയന്ത്രിച്ചിരുന്നത് ഈ യുവതിയാണെന്നാണ് വിലയിരുത്തൽ. കേരളം, കർണാടകം, ജമ്മു കശ്മീർ എന്നിവിടങ്ങളിൽനിന്ന് യുവാക്കളെ ഐ.എസിലേക്ക് ചേർക്കാൻ യുവതി പദ്ധതി തയ്യാറാക്കിയിരുന്നു.

അമർ അബ്ദുൾ റഹ്‌മാന്റെ സഹോദര ഭാര്യയാണ് നിരീക്ഷണത്തിലുള്ളത്. ഇസ്ലാമിക് സ്റ്റേറ്റുമായുള്ള ബന്ധത്തിന്റെ പേരിലാണ് അമർ അബ്ദുൾ റഹ്‌മാൻ, കശ്മീർ സ്വദേശികളായ ഉബൈദ് ഹമീദ്, മുസമ്മിൽ ഹസൻ, ബംഗളുരു സ്വദേശി ശങ്കർ വെങ്കിടേഷ് പെരുമാൾ എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. മുൻ ഉള്ളാൾ എംഎൽഎ ബി.എം.ഇദിനബ്ബയുടെ മകൻ ബി.എം.ബാഷയുടെ മകനാണ് അമർ അബ്ദുൾ റഹ്‌മാൻ. ഇവരുടെ സഹോദര ഭാര്യയ്ക്കും തീവ്രവാദ ബന്ധമുണ്ടെന്ന് തന്നെയാണ് വിലയിരുത്തൽ. ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

മംഗളൂരു ഉള്ളാളിലെ വീട്ടിൽ നടന്ന റെയ്ഡിനെത്തുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. എന്നാൽ എൻ.ഐ.എ. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. നിരീക്ഷണത്തിലുള്ള യുവതി വിരാജ്‌പേട്ട സ്വദേശിനിയാണ്. മംഗളൂരുവിൽ ഡെന്റൽ കോളേജിൽ പഠിക്കവെ ഇവർ ഒരാളുമായി അടുപ്പത്തിലാവുകയും ആറുവർഷം മുമ്പ് മതംമാറി വിവാഹം കഴിക്കുകയുമായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ഈ യുവതി ഐഎസുമായി സ്ഥിരമായി ബന്ധം പുലർത്തിയിരുന്നതായി എൻഐഎക്ക് സൂചന ലഭിച്ചിട്ടുണ്ട്.

2016ൽ പടന്നയിൽ നിന്ന് ഐഎസിൽ ചേർന്ന 12 പേരിൽ കുടുംബ സമേതം ചേർന്ന അജ്മലയുടെ അമ്മാവനാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായ അമർ അബ്ദുൾ റഹ്‌മാൻ. മറ്റൊരു അമ്മാവന്റെ ഭാര്യയാണ് ഇപ്പോൾ കസ്റ്റഡിയിൽ ഉള്ള യുവതി. അതിനിടെ ഐഎസ് ബന്ധത്തിന്റെപേരിൽ മംഗളൂരുവിൽ ഒരാൾകൂടി അറസ്റ്റിലായി. ബട്കലിലെ സുഫ്രി ജോഹർ ദാമൂദിയെയാണ് വെള്ളിയാഴ്ച എൻഐഎ സംഘം അറസ്റ്റ് ചെയ്തത്. റോ, പൊലീസ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.

വ്യാജ ഐഡിയുണ്ടാക്കി സമൂഹമാധ്യമങ്ങൾവഴി ആളുകളെ ഐഎസിലേക്കെത്തിക്കുന്ന പ്രവർത്തനത്തിലായിരുന്നു സുഫ്രി ജോഹറെന്നാണ് എൻഐഎ പറയുന്നത്. ഐഎസിലേക്ക് ആളുകളെ ചേർത്തതിനും ഫണ്ട് സമാഹരിച്ചതിനും കഴിഞ്ഞ മാർച്ചിൽ അറസ്റ്റിലായ മുഖ്യപ്രതി മലപ്പുറം സ്വദേശി മുഹമ്മദ് അമീൻ എന്ന അബു യഹിയയുമായും ഇയാൾ അടുത്ത ബന്ധം പുലർത്തിയിരുന്നു.