മുംബൈ: മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്‌ഫോടക വസ്തുക്കളുമായി സ്‌കോർപിയോ കണ്ടെത്തിയ കേസിൽ മുൻ മുംബൈ പൊലീസ് കമ്മീഷണർ പരംബിർ സിങ്ങിനെ എൻ.ഐ.എ ചോദ്യം ചെയ്യുന്നു. മുംബൈ പൊലീസിൽ സിങ്ങിന്റെ വിശ്വസ്തനായാണ് സച്ചിൻ അറിയപ്പെട്ടിരുന്നത്.

16 വർഷം സസ്‌പെൻഷനിലായിരുന്ന സച്ചിൻ വാസയെ സർവീസിൽ തിരിച്ചെടുത്തത് സിങ്ങ് അധ്യക്ഷനായ കമ്മിറ്റിയാണ്. ക്രൈം ഇന്റലിജൻസ് യൂണിറ്റിന്റെ ചുമതല സച്ചിന് നൽകിയതും ഇദ്ദേഹമാണ്. കേസിൽ അസിസ്റ്റന്റ് ഇൻസ്‌പെക്ടർ സച്ചിൻ വാസെ അറസ്റ്റിലായതോടെയാണ് പരംബിർ സിങ്ങിനെ കമിഷണർ പദവിയിൽനിന്ന് മാറ്റിയത്.

സച്ചിൻ മേലുദ്യോഗസ്ഥരെ മറികടന്ന് കമിഷണറായ പരംബിർ സിങ്ങിന് നേരിട്ടാണ് റിപ്പോർട്ട് ചെയ്തിരുന്നത്. പ്രമുഖർ ഉൾപ്പെട്ട കേസുകളുടെ അന്വേഷണങ്ങൾ സിങ്ങ് സച്ചിനെയാണ് ഏല്പിച്ചിരുന്നത്. ഭീഷണി കേസിലും സ്‌കോർപിയോയുടെ ഉടമ മൻസുഖ് ഹിരേൻ കൊലപാതക കേസിലും എൻ.ഐ.എയുടെ നിരീക്ഷണത്തിലുള്ള മറ്റ് പൊലീസ് ഉദ്യോഗസ്ഥരും പരംബീർ സിങ്ങിന്റെ വിശ്വസ്തരാണ്.