തിരുവനന്തപുരം: കോവിഡ് രണ്ടാംതരംഗം അതിരൂക്ഷമായതിന് പിന്നാലെ സംസ്ഥാനത്ത് പ്രഖ്യാപിച്ച രാത്രി കർഫ്യൂ നിലവിൽ വന്നു. രാത്രി ഒമ്പതു മണി മുതൽ പുലർച്ചെ അഞ്ചുമണി വരെയാണ് കർഫ്യൂ.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസ് പരിശോധന പുരോഗമിക്കുകയാണ്. ഒമ്പതു മണിക്ക് മുൻപായി വ്യാപാരസ്ഥാപനങ്ങൾ അടയ്ക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഏഴരയ്ക്കു ശേഷം ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല തുടങ്ങിയ നിർദേശങ്ങളും നൽകി. ചരക്ക്പൊതുഗതാഗതത്തെയും ബാധിക്കാത്ത വിധത്തിലാണ് കർഫ്യൂ നിയന്ത്രണം നടപ്പാക്കുക.

അതേസമയം സംസ്ഥാനത്ത് ഇന്ന് 19577 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന പ്രതിദിനകണക്കാണിത്. എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂർ 1868, കോട്ടയം 1510, തിരുവനന്തപുരം 1490, കണ്ണൂർ 1360, ആലപ്പുഴ 1347, പാലക്കാട് 1109, കാസർഗോഡ് 861, കൊല്ലം 848, ഇടുക്കി 637, വയനാട് 590, പത്തനംതിട്ട 459 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.